ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി യുവതിയും മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

Advertisement

ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചു.

സംഭവത്തോടനുബന്ധിച്ച് 52 വയസുകാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്.

മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽനിന്നും ആരംഭിച്ച അന്വേഷണമാണ് പൊലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുള്ളിൽ കടന്നത്. പത്തുവയസിൽ താഴെയുള്ള ഒരാൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്.

ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല എന്നാണ് നോർത്താംപ്റ്റൺഷെയർ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്. വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ഇതു പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement