ഭക്തിയുടെ നിറവിൽ ആറ്റുകാൽ… പൊങ്കാല സമർപ്പണത്തിന് നിമിഷങ്ങൾ മാത്രം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. വ്രതം നോറ്റ് പൊങ്കാല അര്‍പ്പിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ തിരുവനന്തപുരം നഗരത്തില്‍ എത്തിക്കഴിഞ്ഞു. രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും അഗ്‌നി പകരുമ്പോള്‍ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തര്‍ ഒരുക്കിയ അടുപ്പുകള്‍ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.
2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലര്‍ച്ചെ 12.30 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നു.

Advertisement