മുംബെെ: മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു. ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പൊലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിൻറെ (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.
കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു
തമിഴ് നടി നന്ദിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കന്നഡ- തമിഴ് സീരിയൽ നടി സിഎം നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനാണ് നന്ദിനിക്ക് താത്പര്യം. എന്നാൽ സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു.
അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാകാനും കുടുംബം ഇവരെ നിർബന്ധിച്ചിരുന്നു. ഇതിൽ നന്ദിനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിലുണ്ടെന്നും പൊലീസ് പറഞ്ഞു.
നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസ സ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടത്. ഉടൻ പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇലക്ട്രിക് ബസുകളെച്ചൊല്ലി കോർപറേഷനും ഗതാഗത വകുപ്പും ഉരസുന്നു
തിരുവനന്തപുരം: കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി കോർപറേഷനും ഗതാഗത വകുപ്പും ഉരസുന്നു. നഗരസഭാ പരിധിയിൽ സർവീസ് നടത്തേണ്ട ബസുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപി ഭരണസമിതി രംഗത്തെത്തിയിരിക്കുകയാണ്.
നഗരത്തിലെ ഇ – ബസുകളെ തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ വിവി രാജേഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കോർപ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആർടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകിയ 113 ഇലക്ട്രിക് ബസുകൾ നഗരപരിധിക്ക് പുറത്തേക്ക് സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ എസ്ആർടിസിയുടെ ലാഭവും നഷ്ടവും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും വി വി രാജേഷ് വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലായിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്. 10 രൂപ നിരക്കിലാണ് ഇ – ബസ് ഓടിത്തുടങ്ങിയത്. 113 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. ഈ ബസുകൾ നഗരത്തിൽത്തന്നെ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ കരാർ ലംഘിച്ച് ബസുകൾ മറ്റിടങ്ങളിലേക്ക് സർവീസ് നടത്തിത്തുടങ്ങിയത്.
നഗരത്തിലെ ഗതാഗത ആവശ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് രൂപകൽപന ചെയ്ത റൂട്ടുകളാണ് സിറ്റി സർക്കുലറിന് വേണ്ടി തയ്യാറാക്കിയത്. തലസ്ഥാന നഗരത്തിലെ വീതി കുറഞ്ഞ ഇടറോഡുകൾക്കനുയോജ്യമായതാണ് ചെറിയ ഇ ബസുകൾ. നഗരത്തിന് പുറത്തേക്ക് യാത്ര നടത്താൻ ആരംഭിച്ചതോടെ പേരും നിരക്കും മാറ്റി. സിറ്റി ഫാസ്റ്റ് എന്ന പേരിലാണ് നഗരത്തിന് പുറത്ത് ബസ് സർവീസ് നടത്തുന്നത്.
ഉദയാ ലൈബ്രറി ക്രിസ്മസ്, പുതുവത്സരാഘോഷവും മുൻറേഡിയോക്ലബ്ബ് കൂട്ടുകാരുടെ പുനസ്സമാഗമവും നടത്തി
മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി, ക്രിസ്മസ്സ് /പുതുവത്സരാഘോഷവും, 1979, 1982, 1984 വർഷങ്ങളിൽ ആകാശവാണിയിലൂടെ ‘ബാലലോകം’ പരിപാടികൾ അവതരിപ്പിച്ച മുൻ ‘ഉദയാ റേഡിയോ ക്ലബ്ബ്’ കൂട്ടുകാരുടെ പുനസ്സമാഗമവും നടത്തി. പരിപാടികൾ ഏവർക്കും ക്രിസ്സ്മസ് കേക്ക്മുറിച്ച് മധുരം നല്കിക്കൊണ്ട് മുൻ റേഡിയോ ക്ലബ്ബ് രക്ഷാധികാരിയും എഴുത്തുകാരനുമായ സി.കെ.മന്മഥൻ നായർ മൈനാഗപ്പളളി ഉദ്ഘാടനം ചെയ്തു. മുൻ ലൈബ്രറി പ്രസിഡന്റ് അഡ്വ.റ്റി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പ്രസന്നകുമാർ, ഡോ. സോമരാജൻ പിള്ള മാരുതി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ.ഗോപകുമാർ, ജി.ശാന്തകുമാരിയമ്മ, അഡ്വ.തോമസ് വൈദ്യൻ, പി.എസ്.അജിത ടീച്ചർ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് റേഡിയോക്ലബ്ബ് കൂട്ടുകാരും ഗായിക പ്രിയ.പി. കുമാറും ചേർന്ന് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത ബാലലോകം പരിപാടികളുടെപുനരാവിഷ്കരണം നടത്തി. ഉദയയുവത പ്രസിഡന്റ് അജു.ജി.നാഥ് സ്വാഗതവും, സെക്രട്ടറി പ്രിയ.പി. കുമാർ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, ബി.സരോജാക്ഷൻ പിള്ള, ഭരണ സമിതി അംഗങ്ങൾ, ലൈബ്രേറിയൻ മാർ തുടങ്ങിയവർ നേതൃത്വം നല്കി.
കവർച്ചക്ക് വീടുകയറി ആക്രമണം, 11 കാരി ഉൾപ്പെടെ 4 പേർക്ക് പരുക്ക്
മലപ്പുറം. പാണ്ടിക്കാട് അഞ്ചംഗ സംഘം വീട്ടിൽ അത്രിക്രമിച്ച് കയറി ആക്രമണം നടത്തി.
11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്ക്.
അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ
.പാണ്ടിക്കാട് കുറ്റിപ്പുളിയിലാണ് സംഭവം.
ചക്കാലക്കുത്ത് അബ്ദുവിൻ്റെ വീട്ടിലാണ് അഞ്ച് പേരടങ്ങിയ സംഘം വൈകിട്ട് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
നാട്ടുകാർ അറിഞ്ഞ് എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു.
ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ ആശുപത്രിയിൽ ചികിൽസ തേടി.കവർച്ചാ ശ്രമമെന്ന് പ്രാഥമിക നിഗമനം
കെ-ടെറ്റ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഒക്ടോബർ 2024 സെഷനിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഉദ്യോഗാർത്ഥികൾക്ക് പിഴയില്ലാതെ ജനുവരി 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
നേരത്തെ ഡിസംബർ 26 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷാ സമർപ്പണത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് അവ തിരുത്താനുള്ള അവസരം ജനുവരി 3 മുതൽ 6 വരെ ഉണ്ടായിരിക്കും.
ഒക്ടോബർ സെഷനിലേക്കുള്ള പരീക്ഷകൾ ജനുവരി 18, 19 തീയതികളിലാണ് നടക്കുക. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താനോ പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ വരുത്താനോ എഡിറ്റിംഗ് വിൻഡോ പ്രയോജനപ്പെടുത്താം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 500 രൂപയും എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ചലാനും ഉദ്യോഗാർത്ഥികൾ സൂക്ഷിച്ചു വെക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പരുത്തിപ്പാറയിൽ ത്വലാഖ് ചൊല്ലി യുവതിയോടും കുട്ടിയോടും ക്രൂരത
കോഴിക്കോട്. പരുത്തിപ്പാറയിൽ യുവതിയോടും കുട്ടിയോടും ക്രൂരത. ഭർത്താവും കുടുംബവും വീട്ടിൽ കയറ്റാത്തതിനാൽ നാല് ദിവസമായി വീട്ടുവരാന്തയിലാണ് ഇവർ കഴിയുന്നത്. ബന്ധം പിരിഞ്ഞതാണെന്നും ഇവരെ കുടുംബത്തിന്റെ ഭാഗമാക്കാൻ ആകില്ലെന്നുമാണ് ഭർതൃ വീട്ടുകാരുടെ നിലപാട്.
മലപ്പുറം ചേളാരി സ്വദേശി ഹസീനയും 9 വയസ്സു കാരനായ മകനും നാല് ദിവസമായി കഴിയുന്നത് പൂട്ടിയവീടിന് പുറത്ത്. ഭർത്താവ് മണ്ണാറക്കൽപറമ്പ് മുഹമ്മദ് ഫാസിലും കുടുംബവും വീട് പൂട്ടിപ്പോയി. ഇതോടെയാണ് കൊടും തണുപ്പുള്ള രാത്രിയിലും ഇങ്ങനെ കഴിയേണ്ടി വന്നത്.
2015 ലായിരുന്നു ഫാസിലുമായുള്ള ഹസീനയുടെ വിവാഹം. മൂന്നു വർഷത്തിനുശേഷം കുടുംബത്തിൽ പ്രശ്നങ്ങളായി. നാട്ടിലെ പ്രമുഖരും മഹല്ല് കമ്മിറ്റിയും ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഹസീനയെ ത്വലാഖ് ചൊല്ലി എന്നും ഇനി ഇവർക്കൊപ്പം ജീവിതം സാധ്യമല്ല എന്നുമാണ് ഫാസിലിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹല്ലിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോവുകയാണെന്നും ഫാസിൽ പ്രതികരിച്ചു.
ന്യൂ ഇയർപ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്
കൊച്ചി. ന്യൂ ഇയർപ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്.ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണം.മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ആണ് ലക്ഷ്യമിടുന്നത്.മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സർവീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജർമാർ നിർദേശിക്കണം.ഉത്തരവിട്ട് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
തദ്ദേശ തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരവും ശബരിമലയും എന്ന് സിപിഐ
തിരുവനന്തപുരം. ഇങ്ങനെ മുന്നോട്ടു പോയിട്ട് കാര്യമില്ല, തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച CPM വിലയിരുത്തലുകൾ തള്ളി CPI. ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സിപിഐ നേതൃയോഗങ്ങളുടെ കണ്ടെത്തൽ. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്താതെ മുന്നോട്ട് പോയിട്ട് കാര്യമില്ല എന്നാണ് സിപിഐയുടെ അഭിപ്രായം
മുഖ്യമന്ത്രിയോടുള്ള എതിർപ്പും തോൽവിയിൽ പങ്കുഭവിച്ചതായി ചർച്ചയിൽ അഭിപ്രായമുയർന്നു.
തോൽവിയുടെ ആഴവും പരപ്പും വ്യക്തമായിട്ടും ഭരണവിരുദ്ധ വികാരമോ ശബരിമല വിഷയമോ തിരിച്ചടിയായില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം. മുന്നണിയിലെ ഒന്നാമത്തെ കക്ഷിയുടെ ഈ വിലയിരുത്തലുകളെ അപ്പാടെ തള്ളുകയാണ് സിപിഐ. ക്ഷേമാനുകൂല്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചിട്ടും കനത്ത തോൽവി ഉണ്ടായത് ഭരണവിരുദ്ധ വികാരം അല്ലെങ്കിൽ മറ്റെന്താണെന്നാണ് സിപിഐയുടെ നേതൃയോഗങ്ങളിൽ ഉയർന്ന ചോദ്യം.ശബരിമല സ്വർണ്ണ കൊള്ള സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയവും തോൽവിയിൽ നിർണായകമായ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും എക്സിക്യൂട്ടീവിന്റെയും വിലയിരുത്തൽ
മുഖ്യമന്ത്രിയുടെ ചില നിലപാടുകളോട് ജനങ്ങൾക്കുള്ള എതിർപ്പും തോൽവിയിൽ പ്രധാന പങ്കു വഹിച്ചതായി സിപിഐ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി വർഗീയ വിരുദ്ധ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനോടുള്ള ആഭിമുഖ്യം, ശബരിമല സ്വർണ്ണ കൊള്ളയിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് എതിർപ്പുള്ളതെന്നാണ് സിപിഐ നേതൃയോഗങ്ങളിൽ ഉയർന്ന അഭിപ്രായം.സംഘപരിവാർ അജണ്ട ഉൾക്കൊള്ളുന്ന പി എം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പുവെച്ചതും ജനങ്ങൾക്കിടയിൽ സംശയം ജനിക്കാൻ ഇടയാക്കിയെന്നും വിമർശനമുണ്ട്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ വിദണ്ഡവാദങ്ങളുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലപ്രദമായ തിരുത്തൽ നടപടികൾ കൂടിയേ തീരൂ.തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് കാരണം വാർഡ് വിഭജനത്തിലെ അപാകതകൾ ആണെന്നാണ് സിപിഐയുടെ നിലപാട്. വാർഡ് വിഭജനംതങ്ങൾക്ക് അനുകൂലമാക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്ന് സിപിഎം ഇടപെടൽ നടത്തിയെന്നാണ് CPI യുടെ വിമർശനം.വിഭജനത്തിന്റെ ഗുണം സിപിഎമ്മിന് കിട്ടിയുമില്ല, സിപിഐക്ക് നഷ്ടമുണ്ടാവുകയും ചെയ്തുവെന്ന് എല്ലാ ജില്ലകളിൽ നിന്നുള്ള നേതാക്കളും ഒരുപോലെ ചൂണ്ടിക്കാട്ടി. നാളെ ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിലെ ചർച്ചയ്ക്കുശേഷം തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ വിലയിരുത്തൽ സിപിഐ പൂർത്തിയാക്കും. പാർട്ടി നിലപാട് എൽഡിഎഫ് യോഗത്തെ അറിയിക്കാനും തീരുമാനമുണ്ട്.






































