Home Blog Page 470

തെക്കൻ മൈനാഗപ്പള്ളി മാലിത്തറ ഉന്നതി ഉറക്കമുണർന്നത് അരുംകൊലയുടെ ഞെട്ടലിൽ;പ്രതിയായ പിതാവ് മൃതദേഹത്തിന് കാവലിരുന്നത് ഒൻപത് മണിക്കൂർ

ശാസ്താംകോട്ട:തെക്കൻ മൈനാഗപ്പള്ളി മാലിത്തറ ഉന്നതി വെള്ളിയാഴ്ച രാവിലെ ഉറക്കമുണർന്നത് അരുംകൊലയുടെ ഞെട്ടലിൽ.മാനസിക രോഗിയായ മകനെ
പിതാവും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വാർത്ത ആദ്യം വിശ്വസിക്കുവാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു.രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരം ഊളൻപാറയിലെ മാനസികരോഗ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് കൊല്ലപ്പെട്ട മൈനാഗപ്പള്ളി മാലിത്തറ ഉന്നതി വീട്ടിൽ
സന്തോഷ് (35) മടങ്ങി എത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത പിതാവ് രാമകൃഷ്ണൻ (62),ജേഷ്ഠ സഹോദരൻ സനൽ (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വ്യാഴം രാത്രി 8.45 ഓടെയാണ് സംഭവം നടന്നത്.പുലരുവോളം മൃതദേഹത്തിന് കാവലിരുന്ന ശേഷം പ്രതിയായ പിതാവ് രാമകൃഷ്ണൻ വെള്ളി രാവിലെ 5.30ഓടെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.പി വേണുഗോപാലിൻ്റെ വീട്ടിലെത്തി ‘ഞാൻ മകനെ തലയ്ക്കടിച്ച് കൊന്നതായി’ അറിയിച്ചു.ആദ്യം വിശ്വസിക്കാൻ അദ്ദേഹത്തിന് പ്രയാസമായിരുന്നു.തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കട്ടിലിൽ മൃതദേഹം കാണുകയും അയൽവാസികളെയും
പൊലീസിനെയും അറിയിക്കുകയുമായിരുന്നു.പ്രതിയായ പിതാവും സഹോദരനും മൃതദേഹത്തിന് കാവലിരുന്നത് ഒൻപത് മണിക്കൂർ.

20 വർഷം മുമ്പാണ് കരുനാഗപ്പളളി സ്വദേശികളായ രാമകൃഷ്ണനും കുടുംബവും മാലീത്തറ ഉന്നതിയിൽ താമസത്തിന് എത്തുന്നത്.5 വർഷം മുമ്പ് മാതാവ് സുശീല മരണപ്പെട്ടിരുന്നു.ഇതിനു ശേഷം പിതാവും കൊല്ലപ്പെട്ട സന്തോഷും സനലുമാണ് വീട്ടിൽ കഴിഞ്ഞു വന്നിരുന്നത്.ഇരുവരും അവിവാഹിതരാണ്.മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന സന്തോഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുക പതിവായിരുന്നുവത്രേ.മറ്റ് പ്രദേശങ്ങളിൽ പോയി കടകളിലും മറ്റും കയറി അടിപിടി ഉണ്ടാക്കുന്നതും തലവേദന സൃഷ്ടിച്ചിരുന്നു.അടുത്തിടെ കരുനാഗപള്ളിയിലെ ഒരു കടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സന്തോഷിൻ്റെ ശല്യം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പിതാവും സഹോദരനും പൊലീസിനു നൽകിയ മൊഴി.സനലും സന്തോഷും തമ്മിൽ അടിപിടി ഉണ്ടായപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.കട്ടിലിൽ പിടിച്ചുകിടത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മൂന്ന്
തവണ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു.തല പൊട്ടി രക്തം വാർന്നാണ് മരണം സംഭവിച്ചത്.തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണത്തിലേക്ക് നയിച്ചത്.ഉൽസവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര ഗ്രൗണ്ടിൽ രാത്രിയിൽ സന്തോഷ് ഉണ്ടായിരുന്നു.ഓച്ചിറയിൽ താമസിക്കുന്ന സഹോദരി സൗമ്യ രാത്രിയിൽ അച്ചനെ ഫോണിൽ വിളിച്ചങ്കിലും എടുത്തിരുന്നില്ല. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.വിരലടയാള വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധ നടത്തി.കൊല്ലം റൂറൽ എസ്.പി വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു.

അതിജീവിതയുടെ മൊഴി എടുത്ത വീഡിയോ സിഡി യിലാക്കി കോടതിയിൽ ഹാജരാക്കി

തിരുവല്ല. രാഹുലിന്റെ ബലാത്സംഗ കേസ്. ജാമ്യഹർജിയിൽ വാദത്തിനിടെ പ്രോസിക്യൂഷന്റെ നിർണായക നീക്കം. അതിജീവിതയുടെ മൊഴി എടുത്ത വീഡിയോ സിഡി യിലാക്കി കോടതിയിൽ ഹാജരാക്കി. ഐ ടി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതം ആണ് വിഡിയോ അടങ്ങുന്ന സിഡി ഹാജരാക്കിയത്. അതിജീവിത രഹസ്യമൊഴിക്ക് അപേക്ഷ നൽകി

ഓൺലൈൻ ആയി രഹസ്യ മൊഴി രേഖപ്പെടുത്താൻ അതിജീവിതയുടെ അപേക്ഷ. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. വിദേശത്തു ആയതിനാൽ ഓൺലൈൻ ആയി രഹസ്യമൊഴി എടുക്കണമെന്ന് അപേക്ഷ

ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെ അവകാശമാണ്, അത് നിഷേധിക്കരുത്, കെപിഎസ് ടി എ

കെ പി എസ് ടി എ കൊല്ലം വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ഷിജു സി.ഐ , സെക്രട്ടറി റോജ സജീവ് പരിശവിള

കൊല്ലം. അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അവകാശമല്ല എന്ന തരത്തിൽ സർക്കാർ കോടതിയിൽ നല്കിയ സത്യവാങ്ങ്മൂലം രേഖാമൂലം തിരുത്തണമെന്നും കാലാകാലങ്ങളായി സമരം ചെയ്ത് നേടിയെടുത്ത ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കെ. പി.എസ്.ടി.എ. കൊല്ലം വിദ്യാഭ്യാസ ജില്ലാ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.കെ പി എസ് ടി എ കൊല്ലം വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ഷിജു സി.ഐ , സെക്രട്ടറി റോജ സജീവ് പരിശവിള, ട്രഷറർ നവാസ് , വൈസ് പ്രസിഡൻ്റ് – നീതു , കോളിൻ ചാക്കോ ,പ്രതീഷ് കുമാർ ,സ്മിത ,ഷാജഹാൻ ജോയിൻ സെക്രട്ടറി – ഗീത ,അനിത ,ആനി കെ ജോർജ്.

ഐഷാ പോറ്റിക്ക് കോൺഗ്രസിൽ പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം; പാർട്ടി സംരക്ഷിക്കും, കൊടിക്കുന്നിൽ സുരേഷ് എംപി

കൊട്ടാരക്കര.ഐഷാ പോറ്റിക്ക് കോൺഗ്രസ് പാർട്ടിയിൽ പൂർണ്ണമായ രാഷ്ട്രീയവും സംഘടനാത്മകവുമായ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും, കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും അവരെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടി ഐഷ പോറ്റിയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം വ്യക്തിഗത രാഷ്ട്രീയ തീരുമാനമാണെന്നും, അത് ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടും ഭരണപരാജയങ്ങളോടും ഉള്ള ശക്തമായ പ്രതികരണമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾക്കും പ്രവർത്തക സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ സിപിഐഎം നേതാക്കൾ, പ്രത്യേകിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തുന്ന പ്രതികരണങ്ങൾ, ഈ പ്രവേശനം ഇടതുപക്ഷത്തെ എത്രത്തോളം അസ്വസ്ഥമാക്കിയെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ രാഷ്ട്രീയ തീരുമാനങ്ങളെ പരിഹസിക്കുന്നതിന് പകരം, സംസ്ഥാനത്തെ ഗുരുതരമായ ധനകാര്യ പ്രതിസന്ധിയും നികുതി വർധനവുകളും സംബന്ധിച്ച് ജനങ്ങൾക്ക് മറുപടി നൽകുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും അധികാരകേന്ദ്രികരണവും കാരണം വരുന്ന ദിവസങ്ങളിൽ സിപിഐഎമ്മിൽ നിന്നും മറ്റ് ഇടതുപക്ഷ കക്ഷികളിൽ നിന്നുമായി കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് കടന്നുവരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഇത് ഒരു രാഷ്ട്രീയ ഒഴുക്കല്ല, ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

ഓച്ചിറ ദേശീയപാതയിലെ വള്ളിക്കെട്ട്,സി ആർ മഹേഷ് എംഎൽഎ ജില്ലാ കളക്ടറുമായി ചർച്ച നടത്തി

ഓച്ചിറ: തെക്കൻ കാശി എന്നറിയപ്പെടുന്ന പരബ്രഹ്മ ക്ഷേത്രത്തിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഇല്ലാതാക്കുന്ന രീതിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയും, ഡി പി ആറിൽ കാണിച്ചിരിക്കുന്ന ടോൾ ബൂത്തിൽ കൂടി കെട്ട് കാഴ്ചകൾക്ക് ഓച്ചിറ ക്ഷേത്രത്തിലേക്ക് കടന്നുവരുവാൻ തടസ്സപ്പെടുന്ന രീതിയിലാണ് ടോൾ ബൂത്ത് പില്ലറകൾ സ്ഥാപിച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്.

പതിറ്റാണ്ടുകളായി 28 ഓണ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ച് 52 കരകളിൽ നിന്നായി 300 ഓളം ചെറുതും വലുതുമായ കെട്ടുകാഴ്ചകളാണ് ഭക്തജനങ്ങൾ അണിയിച്ചൊരുക്കി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത് എന്നും, അശാസ്ത്രീയ ദേശീയപാത നിർമ്മാണത്തിനെതിരെ കരുനാഗപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ആവശ്യപ്പെട്ടു. യോഗത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കൃഷ്ണകുമാർ, കുലശേഖരപുരം പ്രസിഡന്റ് അരുൺ രാജ് , ഓച്ചിറ ആക്ഷൻ കൗൺസിൽ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, രക്ഷാധികാരി സുഭാഷ് ഗുരുനാഥൻ തറയിൽ എന്നിവർ പങ്കെടുത്തു. വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പു നൽകി.

നാം പഠിക്കുന്ന വിദ്യാലയം നമ്മെ സ്വാധീനിക്കുന്നത് പോലെ മറ്റൊന്നിനും നമ്മെ സ്വാധീനിക്കാനാകില്ല: ഡോ. അലക്സാണ്ടർ ജേക്കബ്

ശാസ്താംകോട്ട :നാം പഠിക്കുന്ന വിദ്യാലയം നമ്മെ സ്വാധീനിക്കുന്നത് പോലെ മറ്റൊന്നിനും നമ്മെ സ്വാധീനിക്കാനാകില്ല എന്ന് റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു
രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി നൽകുന്ന ആറാമത് ബ്രൂക്ക് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അലക്സാണ്ടർ ജേക്കബ് . യൂറോപ്പിന്റെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോസ്റ്റ്‌. റവ. ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസാണ് പുരസ്‌കാരം സമർപ്പിച്ചത്.


ബ്രൂക്കിന്റെ ആരംഭം മുതൽ 2022 വരെയുള്ള കാലയളവിൽ സ്കൂളിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്, അഡ്മിനിസ്‌ട്രേറ്റർ കൊച്ചുമോൾ കെ സാമൂവൽ , പൂർവ്വവിദ്യാർത്ഥികളായ ഡോ. അഹമ്മദ് നബീൽ, ഡോ. സാന്ദ്ര സാംസൺ, ഹെഡ് ഗേൾ കുമാരി എയ്ഞ്ചലീന അന്ന ജോൺ എന്നിവർ പ്രസംഗിച്ചു

ഓഹരി വ്യാപാരത്തിന്റെ പേരില്‍ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ്; പ്രതി പിടിയില്‍

പയ്യന്നൂര്‍: ഓഹരി വ്യാപാരത്തിന്റെ പേരില്‍ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് മുക്കത്തെ കെ പി മുഹമ്മദ് സലീമിനെ(23)യാണ് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2024 ജൂലൈ മൂന്നിനും 23നും ഇടയിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം. പയ്യന്നൂര്‍ അമ്പലം റോഡിലെ വി വി ഗണേശനാണ് പരാതിക്കാരന്‍. ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളിലായി 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ചശേഷം നിക്ഷേപത്തുകയോ വാഗ്ദാനംചെയ്ത ലാഭമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുള്ള പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. തുടര്‍ന്ന്, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80-കാരിയായ ശാരദ.

കേരള കേന്ദ്രസർവകലാശാലയിൽ അധ്യാപക ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാം

കാസർകോട്: കേരള കേന്ദ്രസർവകലാശാലയിൽ എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി ബാക്ക്‌ലോഗ്‌ ഒഴിവുകളിൽ അധ്യാപക നിയമനത്തിന് അപേക്ഷിക്കാം.

പ്രൊഫസർ

ടൂറിസം സ്റ്റഡീസ് (എസ്‌സി), ജിയോളജി (എസ്‌സി), സോഷ്യൽ വർക്ക് (എസ്ടി), കന്നഡ (ഒബിസി), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (ഒബിസി), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (പിഡബ്ല്യുബിഡി)

അസോസിയേറ്റ് പ്രൊഫസർ

ടൂറിസം സ്റ്റഡീസ് (എസ്സി), പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ (എസ്ടി), കന്നഡ (എസ്ടി, പിഡബ്ല്യുബിഡി), ഹിന്ദി (പിഡബ്ല്യുബിഡി)

അസിസ്റ്റന്റ് പ്രൊഫസർ
കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് (പിഡബ്ല്യുബിഡി)

www.cukerala.ac.in സന്ദർശിച്ച് ഫെബ്രുവരി രണ്ടുവരെ മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 16-ന് വൈകീട്ട് അഞ്ചിനുള്ളിൽ പോസ്റ്റൽ അപേക്ഷ ലഭിക്കണം.

സഹായങ്ങൾക്ക്: 0467 2309499

യൗവനവും ആരോഗ്യവും നിലനിർത്താൻ ‘ഓക്സിജൻ മാജിക്’: എന്താണ് ‘ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി?’

ആധുനിക ലൈഫ് സ്റ്റൈലിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും വലിയ പ്രാധാന്യമാണ് നമ്മൾ നൽകുന്നത്. സെലിബ്രിറ്റികൾക്കിടയിലും സ്പോർട്സ് താരങ്ങൾക്കിടയിലും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി (HBOT). വെറുമൊരു ചികിത്സ എന്നതിലുപരി, ശരീരത്തെ അടിമുടി പുതുക്കാൻ സഹായിക്കുന്ന ഒരു ‘വെൽനസ് ട്രെൻഡായി ഇത് മാറിക്കഴിഞ്ഞു.

എന്താണ് ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി?

സാധാരണ അന്തരീക്ഷ മർദ്ദത്തേക്കാൾ കൂടുതൽ മർദ്ദമുള്ള ഒരു പ്രത്യേക ചേമ്പറിൽ ഇരുന്ന് 100 ശതമാനം ശുദ്ധമായ ഓക്സിജൻ ശ്വസിക്കുന്ന രീതിയാണിത്. സാധാരണ വായുവിൽ 21% ഓക്സിജൻ മാത്രമേയുള്ളൂ. എന്നാൽ HBOT ചേമ്പറിൽ മർദ്ദം കൂടുന്നതോടെ രക്തത്തിലെ പ്ലാസ്മയിലേക്ക് കൂടുതൽ ഓക്സിജൻ ലയിച്ചുചേരുന്നു. ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജൻ പ്രവാഹം 10 മുതൽ 15 മടങ്ങ് വരെ വർദ്ധിപ്പിക്കുന്നു.

എന്തുകൊണ്ട് ഇതൊരു ലൈഫ് സ്റ്റൈൽ ട്രെൻഡ് ആകുന്നു?

മുമ്പ് മുങ്ങൽ വിദഗ്ധർക്കുണ്ടാകുന്ന അസുഖങ്ങൾക്കും ഉണങ്ങാത്ത മുറിവുകൾക്കും മാത്രമാണ് ഈ ചികിത്സ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഇതിന്റെ ഗുണങ്ങൾ പലതാണ്:

ആന്റി-ഏജിംഗ് : ഓക്സിജൻ പ്രവാഹം വർദ്ധിക്കുന്നത് ശരീരത്തിലെ കൊളാജൻ ഉൽപ്പാദനം കൂട്ടുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.

കായികക്ഷമത വർദ്ധിപ്പിക്കുന്നു: കായികതാരങ്ങൾക്കിടയിൽ പരിക്കുകൾ വേഗത്തിൽ ഭേദമാക്കാനും പേശികളുടെ തളർച്ച മാറ്റാനും HBOT വ്യാപകമായി ഉപയോഗിക്കുന്നു.

മസ്തിഷ്ക ആരോഗ്യം: തലച്ചോറിലേക്കുള്ള ഓക്സിജൻ വർദ്ധിക്കുന്നത് ഏകാഗ്രത കൂട്ടാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി: രക്തത്തിലെ വെളുത്ത രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തി അണുബാധകളെ ചെറുക്കാൻ ശരീരം കൂടുതൽ സജ്ജമാകുന്നു.

ചികിത്സ എങ്ങനെയാണ്?
ഒരു പ്രത്യേക മെഡിക്കൽ ട്യൂബ് അല്ലെങ്കിൽ ചേമ്പറിനുള്ളിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെയാണ് ഒരു സെഷൻ നീണ്ടുനിൽക്കുക. ഇതിനുള്ളിൽ കിടന്ന് നിങ്ങൾക്ക് വിശ്രമിക്കാനോ പുസ്തകം വായിക്കാനോ സാധിക്കും. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്നതുപോലെ ചെവിയിൽ ചെറിയൊരു മർദ്ദം അനുഭവപ്പെടാം മറ്റ് ബുദ്ധിമുട്ടുകൾ സാധാരണ ഉണ്ടാകാറില്ല.

കേരളത്തിലെ ലഭ്യതയും ചിലവും
കേരളത്തിലെ ചില നഗരങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ഇപ്പോൾ ഈ സൗകര്യം ലഭ്യമാണ്. ഒരു സെഷന് ഏകദേശം 4,000 മുതൽ 8,000 രൂപ വരെയാണ് കേരളത്തിൽ ഈടാക്കുന്നത്. ഒരാൾക്ക് എത്ര സെഷൻ വേണം എന്നത് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തീരുമാനിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ ട്രെൻഡുകളെയും പോലെ ഇതും വിദഗ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ. ചെവിയിലെ അണുബാധയുള്ളവർ, ശ്വാസകോശ സംബന്ധമായ കഠിനമായ അസുഖമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് ഈ ചികിത്സ എല്ലായ്പ്പോഴും അനുയോജ്യമാകില്ല.

ചുരുക്കത്തിൽ, തിരക്കേറിയ ജീവിതത്തിനിടയിൽ ആരോഗ്യവും ഊർജ്ജസ്വലതയും തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ പോലെ ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി തിരഞ്ഞെടുക്കാം. ശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ രീതി വരും വർഷങ്ങളിൽ കേരളത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നുറപ്പാണ്.