Home Blog Page 435

ചരിത്ര ദൗത്യത്തിൽ ഏർപ്പെട്ട് ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും.മദർ ഓഫ് ഓൾ ഡീൽസ് എന്ന് കരാറിനെ വിശേഷിപ്പിച്ച് രാഷ്ട്ര നേതാക്കൾ. പ്രതിരോധ സുരക്ഷ മൊബിലിറ്റി മേഖലയിലും ധാരണ പത്രങ്ങൾ ഒപ്പ് വച്ചു. ഇരു രാജ്യങ്ങളുടെയും സമൃദ്ധിയുടെ ബ്ലൂ പ്രിന്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരാറിലൂടെ കയറ്റുമതി ചെയ്യുന്ന ഏകദേശം 90% ത്തിനും താരിഫ് ഒഴിവായേക്കും.

ഇരു രാജ്യങ്ങളുടെയും പുരോഗതി സമ്പദ് വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ടാണ് സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും ഒപ്പുവെച്ചത്. വ്യാപാര കരാറിന്റെ പുറമേ പ്രതിരോധ സുരക്ഷ മൊബിലിറ്റി കരാറുകളും ഒപ്പുവച്ചു. കാറുകൾ വൈനുകൾ ഉൾപ്പെടെ യൂറോപ്പിൽ നിന്നുള്ള പല ഉൽപ്പന്നങ്ങൾക്കും ഇതോടെ വില കുറയും. സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടതോടെ ഒരു പുതിയ യുഗമാണ് ആരംഭിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം തന്നെ സംബന്ധിച്ച് വ്യക്തിപരം എന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ.

മദർ ഓഫ് ഓൾ ഡീൽസ് എന്ന ഈ കരാർ തങ്ങൾ യാഥാർത്ഥ്യമാക്കിയെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ.

യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പി പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും.വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയാനും കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി താഴാനും ഇടയാകും.പഹൽഗാം, ചെങ്കോട്ട ഭീകരാക്രമണങ്ങളെയും യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ അപലപിച്ചു.ഭീകരതയെ ചെറുക്കുന്നതിന് യോജിച്ച അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

വെള്ളക്കെട്ടിൽ മുങ്ങിയ വിദേശവനിതയ്ക്കും സുഹൃത്തിനും രക്ഷകരായി നാട്ടുകാർ

​മാനന്തവാടി: തിരുനെല്ലി കാളിന്ദി നദിയിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിയ വിദേശവനിതയ്ക്കും സുഹൃത്തിനും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ.
​​ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാൾ അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ വിദേശ വനിതയും വെള്ളക്കെട്ടിൽ മുങ്ങുകയായിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു.
ഈ സമയം
​ബഹളം കേട്ട് ഓടിയെത്തിയ പാണ്ടിക്കടവ് സ്വദേശികളായ സി.കെ ഉമ്മർ, സി.കെ ജലീൽ എന്നിവരും, അവിടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും ഒട്ടും വൈകാതെ പുഴയിലേക്ക് ചാടി. മുങ്ങി താഴുകയായിരുന്ന രണ്ടുപേരെയും കരയ്ക്കെത്തിക്കുകയായിരുന്നു. നല്ല ആഴമേറിയ ഭാഗമാണ് ഇതെന്നും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ അപകടം ഗുരുതരമാകുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ട വനിത
നെതർലണ്ട് സ്വദേശിനിയാണെന്നാണ് സൂചന.

അവധി ദിനമായതിനാൽ
കുടുംബത്തോടൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു ഉമ്മറും ജലീലും. അതിനിടയിലായിരുന്നു ഈ സംഭവം. സ്വജീവൻ പണയപ്പെടുത്തി വിദേശസഞ്ചാരികളെ രക്ഷിച്ച മൂവരേയും നാട്ടുകാർ അഭിനന്ദിച്ചു.

കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം. നാവായിക്കുളത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.സ്റ്റാച്യു ജംഗ്ഷനിൽ വച്ച് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 11 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം ചേർന്നു

ഡെല്‍ഹി.നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ, യുപിഎ കാലത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം , ഇന്ത്യയുടെ വിദേശനയം, പുതിയ യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഘടനാപരമായ ചർച്ചകൾ വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

വിബി–ജി റാം ജി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.ബജറ്റ് സമ്മേളനത്തിന്റെ പ്രാഥമിക ശ്രദ്ധ ബജറ്റ് തന്നെയായിരിക്കുമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ അംഗങ്ങൾക്ക് മറ്റ് വിഷയങ്ങൾ ഉന്നയിക്കാമെന്നും സർക്കാർ അറിയിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജെ പി നദ്ദ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരുൾപ്പെടെ നിരവധി മുതിർന്ന മന്ത്രിമാരും ലോക്‌സഭയിലെയും രാജ്യസഭയിലെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. പാർലമെന്റിൽ സ്വീകരിക്കേണ്ട നയ സമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ പ്രത്യേക യോഗം ചേർന്നു.

കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എട്ടോളം പോലീസ് സ്റ്റേഷനുകളുടെ കുറവുണ്ട്, കൊടിക്കുന്നില്‍

കൊട്ടാരക്കര.കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എട്ടോളം പോലീസ് സ്റ്റേഷനുകളുടെ കുറവുണ്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി . കൊല്ലം റൂറൽ പോലീസ് ജില്ല രൂപീകൃതമായിട്ട് ഇന്ന് പതിനാറാമത്തെ വർഷത്തിലേക്ക് കടക്കുകയാണ് 2011 ഫെബ്രുവരി മാസത്തിലാണ് കൊല്ലം റൂറൽ ജില്ല രൂപീകൃതമായത് പോലീസ് ജില്ല രൂപീകൃതമായിട്ട് ആവശ്യത്തിന് പോലീസ് സ്റ്റേഷനുകളോ കൺട്രോൾ റൂമിന് സ്ട്രെങ്തോ ഇല്ലാ ജില്ലാ ഹെഡ് കോട്ടർ കമ്പനിക്ക് ആവശ്യമായ ബാരക്കോ തന്നെയില്ലാ ഇപ്പോഴും ശൈശവ അവസ്ഥയിൽ തന്നെയാണ് കൊല്ലം റൂറൽ പോലീസ് ജില്ലയുടെ സ്ഥിതി.

നിലവിൽ കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എട്ടോളം പോലീസ് സ്റ്റേഷനുകളുടെ കുറവുണ്ട് ഇതു പരിഹരിക്കാൻ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല പതിറ്റാണ്ടുകളായി പറഞ്ഞു കേൾക്കുന്ന വാളകം പോലീസ് സ്റ്റേഷൻ കുളക്കട പോലീസ് സ്റ്റേഷൻ പത്തനാപുരം വിഭജിച്ച് പട്ടാഴി പോലീസ് സ്റ്റേഷൻ മൈനാഗപ്പള്ളിയിൽ പ്രത്യേകം ഒരു പോലീസ് സ്റ്റേഷൻ കുണ്ടറ പോലീസ് സ്റ്റേഷൻ വിഭജിച്ച് രണ്ട് ആക്കണമെന്ന് ആവശ്യം അതുപോലെതന്നെ പൂയപ്പള്ളി പോലീസ് സ്റ്റേഷൻ അഞ്ചൽ പോലീസ് സ്റ്റേഷൻ വിഭജിച്ച് രണ്ട് പോലീസ് സ്റ്റേഷനുകളായും അതുപോലെതന്നെ ആര്യങ്കാവിൽ പ്രത്യേകം ഒരു പോലീസ് സ്റ്റേഷൻ രൂപീകരിക്കണം എന്ന് ആവശ്യം ഒന്നും തന്നെ ഇതുവരെ നിറവേറ്റിയിട്ടില്ല

അതുപോലെതന്നെ കൊല്ലം റൂറൽ പോലീസ് ജില്ലക്ക് കൺട്രോൾ റൂം അനുവദിച്ചിട്ടുണ്ടെങ്കിലും അതിലേക്ക് നൂറോളം തസ്തികകൾ ആവശ്യമുണ്ടെങ്കിലും അതിലേക്ക് ഒരുതരത്തിലുള്ള നിയമനവും നടത്തിയിട്ടില്ല ടി തസ്തികകളിലേക്ക് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഡിസ്റ്റിക് ഹെഡ് കോട്ടർ കമ്പനികളിൽ നിന്നും പോലീസുകാരെ നിയമിക്കുന്നത് മൂലം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാവുകയും മറ്റ് പോലീസ് ജില്ലകളെ വെച്ച് നോക്കുമ്പോൾ ഡിസ്റ്റിക് ഹെഡ് കോട്ടർ കമ്പനിയുടെ സ്ട്രെങ്ത് കുറവായതിനാൽ ജില്ലയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ കൊല്ലം റൂറൽ ജില്ല പോലീസിന് ഒരു കമ്പനി ഹെഡ് കോർട്ടേഴ്സ് കമ്പനി ഒരു കമ്പനി സ്ട്രെങ്ത് കൂടി അനുവദിക്കണമെന്നും അതുപോലെതന്നെ കുണ്ടറ പോലീസ് സ്റ്റേഷൻ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പത്തനാപുരം പോലീസ് സ്റ്റേഷൻ അഞ്ചൽ പോലീസ് സ്റ്റേഷൻ പൂയപ്പള്ളി പോലീസ് സ്റ്റേഷൻ ആര്യങ്കാവിൽ ഒരു പോലീസ് സ്റ്റേഷൻ എന്നിവ വിഭജിച്ച് എട്ടോളം പോലീസ് സ്റ്റേഷനുകൾ അടിയന്തരമായി അനുവദിക്കണമെന്നും മറ്റു ജില്ലകളിലെ വിവിഐപി ഡ്യൂട്ടിക്കും ഉത്സവ ഡ്യൂട്ടിക്കും ശബരിമല ഡ്യൂട്ടിക്കും ലോ ആൻഡ് ഓർഡർ ഡ്യൂട്ടിക്ക് ജില്ലയിലെ പോലീസുകാരെ നിയമിക്കുന്നത് മൂലം കൊല്ലം റൂറൽ പോലീസ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ കേസ് അന്വേഷണം അവതാളത്തിൽ ആകുകയും സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിന് ഭംഗം വരികയും ചെയ്യുന്നു.

അതുപോലെതന്നെ കൊല്ലം റൂറൽ പോലീസ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് സ്ട്രെങ്ത് ഇല്ലാത്തതിനാലും നിലവിലെ പോലീസുകാരെല്ലാം തന്നെ നിരന്തരമായി law & order ഡ്യൂട്ടി ചെയ്തു വരുന്നവരാണെന്നും അതിനാൽ കാര്യക്ഷമമായി സ്റ്റേഷനുകളിലെ കേസ് അന്വേഷിക്കാൻ പോലീസ് ആർക്ക് കഴിയാതെ വരികയും ചെയ്യുന്നു അതുകൊണ്ട് അടിയന്തരമായി കൊല്ലം റൂറൽ പോലീസ് ജില്ലക്ക് ആവശ്യമായ പോലീസ് സ്റ്റേഷനുകളും ആവശ്യമായ സ്റ്റേഷനുകളിൽ പോലീസിന്റെ സ്ട്രെങ്ത് കൺട്രോൾ റൂമിന് പ്രത്യേകം സ്ട്രെങ്തും ഡിസ്റ്റിക് ഹെഡ് കോർട്ടർ ഒരു കമ്പനി സ്ട്രെങ്ത് അനുവദിക്കണമെന്നും ഡി.എച്ച്.ക്യു വിന് അടിയന്തരമായി ബാരക്ക് നിർമ്മിതിക്കണ മെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി കത്തയച്ചു

മരണമണ്‍മതില്‍കൊണ്ടു കെട്ടിയടച്ച എന്‍.എച്ച് 66 എലിവേറ്റഡ് ഹൈവേയ്ക്ക് പകരം പില്ലര്‍ എലിവേറ്റഡ് ഹൈവേ ശാസ്ത്രീയമായി പണിയുക, ജോബി.വി.ചുങ്കത്ത്

കരുനാഗപ്പള്ളി. എന്‍.എച്ച് 66 മരണമണ്‍മതില്‍കൊണ്ട് കെട്ടിയടച്ച പില്ലര്‍ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം പില്ലര്‍ എലിവേറ്റഡ് ഹൈവേ ശാസ്ത്രീയമായി നിര്‍മ്മിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസ പുനസ്ഥാപന പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്നും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് യു.എം.സി വ്യാപാരഭവന്‍ ജില്ലാ ആസ്ഥാന മന്ദിരം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുളള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജനുവരി 26 ന് രാവിലെ 9 മണിക്ക് യു.എം.സി വ്യാപാരഭവന് മുന്നില്‍ യു.എം.സി കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി പതാക ഉയര്‍ത്തി. 10 മണിക്ക് മെഡിക്കല്‍ ക്യാമ്പ് കരുനാഗപ്പളളി നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.സോമരാജന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് നിഹാര്‍ വേലിയില്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എസ് നഹാസ് അയത്തില്‍ സ്വാഗതം പറഞ്ഞു. നിജാംബഷി മുഖ്യപ്രഭാഷണം നടത്തി. എലിസ്റ്റര്‍ ഹെല്‍ത്ത് കെയറിനുളള ആദരം യൂത്ത് വിംഗ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസാം കെ ഡിഫറന്റ് മീഡിയ നല്‍കി. എം.സിദ്ദിഖ് മണ്ണാന്റയ്യം, സുധീര്‍കാട്ടില്‍തറയില്‍, രമ്യട്രിക്‌സ് ഫാഷന്‍സ്, ശ്രീതാദാസ്, ധന്യ ബി രാജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

വൈകിട്ട് 4 മണിക്ക് യു.എം.സി വ്യാപാരഭവന്‍ ജില്ലാ ആസ്ഥാനമന്ദിരം സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. യുഎം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. യു.എം.സി ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ബെന്നന്‍ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍.മഹേഷ് മുഖ്യപ്രഭാഷണവും മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. യു.എം.സി സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എഫ്.സെബാസ്റ്റ്യന്‍ നിര്‍ദ്ധനര്‍ക്കുളള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ സ്തുത്യര്‍ഹമായ സേവനത്തിനുളള മെഡല്‍ നേടിയ കരുനാഗപ്പള്ളി സിവില്‍ പോലീസ് ഓഫീസര്‍ എസ്.ഹാഷിംനെ റ്റി.എഫ് സെബാസ്റ്റ്യന്‍ ആദരിച്ചു. യുവ സംരംഭകരേയും കരൂനാഗപ്പള്ളി നഗരസഭ കൗണ്‍സിലര്‍മാരേയും യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി ആദരിച്ചു.യു.എം.സി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടികെ ഹെൻട്രി,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.എം. സിംപ്സൺ,ജില്ലാ ഭാരവാഹികളായ എം.സിദ്ദിഖ് മണ്ണാന്റയ്യം, എം.ഇ.ഷെജി, റൂഷ പി കുമാര്‍, എം.പി.ഫൗസിയ തേവലക്കര, നുജൂം കിച്ചന്‍ഗാലക്‌സി, ഡോ.ബി.ആര്‍.പ്രസാദ്, ഷംസുദ്ദീന്‍ വെളുത്തമണല്‍, നാസര്‍ ചക്കാലയില്‍, റ്റി.എം.അഷ്‌റഫ് പള്ളത്തുകാട്ടില്‍, നാസര്‍ നൈസ്, എസ്.വിജയന്‍, ബിനി അനില്‍, റഹീം മുണ്ടപ്പള്ളി ,ഷറഫുദ്ദീന്‍ നിബ്രാസ് എന്നിവര്‍ സംസാരിച്ചു. നിസാം ഡിഫറന്റ് മീഡിയ നന്ദി പറഞ്ഞു

പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ

തൃശൂര്‍.പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ശ്രീഷ്ണവ്, സ്മിജിൻ, രാജേഷ്, ശ്രീഹരി എന്നിവരാണ് കസ്റ്റഡിയിലായത്. ഉത്സവത്തിനിടെ കാലിൽ ചവിട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

ഇക്കഴിഞ്ഞ ജനുവരി ആറിന് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണിത്. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതി 16 കാരന്റെ ദേഹത്തേയ്ക്ക് വീണു. വീഴുന്നതിന് ഇടയിൽ 16 കാരൻ പ്രതിയെ തള്ളി മാറ്റി. ഇതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ. 6 വൈകിട്ട് 6 മണിയോടെ ആളൊഴിഞ്ഞ പറമ്പിലെയ്ക്ക് 16 കാരനെ വിളിച്ചു വരുത്തി സംഘം ചേർന്ന് മർദിച്ചു.

തുടർന്ന് 16 കാരൻ നൽകിയ പരാതിയുടെയും പ്രചരിച്ച മർദന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സാഹിത്യത്തിന്റെ ഗുണമേന്‍മയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേന്‍മയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുത്തുകാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകള്‍ക്ക് ഏര്‍പ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 2025 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള സാഹിത്യത്തിന്റെ ജനായത്തവല്‍ക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം വരേണ്യവര്‍ഗത്തിന്റെ മാത്രം കുത്തകയല്ലെന്നും അത് സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നും സ്ഥാപിച്ച എഴുത്തച്ഛനാണ് ഭാഷയുടെ വിവിധ ശൈലികളെ സംയോജിപ്പിച്ച് മലയാളത്തിന് പുതിയ മുഖം നല്‍കിയത്. എഴുത്തച്ഛന്‍ തന്റെ കൃതികളില്‍ പുലര്‍ത്തിയിരുന്ന ഭാവനാസ്വാതന്ത്ര്യം ഇന്നത്തെ കാലത്ത് വെല്ലുവിളിക്കപ്പെടുകയാണ്. നമ്മുടെ സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശ്രദ്ധവേണം. സമൂഹത്തെ പിന്നോട്ട് നയിക്കാന്‍ പുരാണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക് സമര്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ആറ് പതിറ്റാണ്ടിലേറെയായി മലയാള കവിതയിലും ചിന്താലോകത്തും സജീവസാന്നിധ്യമായ അദ്ധേഹം മനുഷ്യത്വത്തിന്റെ സമത്വ ദര്‍ശനമാണ് സാഹ്യത്തിലൂടെ പങ്കിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നീതിയുടെ ഉള്‍ക്കാഴ്ചയാണ് കവിതയുടെ ദീര്‍ഘായുസിന് അടിസ്ഥാനമെന്ന് മറുപടി പ്രസംഗത്തില്‍ കെ.ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ഒരു വജ്രായുധത്തിനും നീതിയെ മുറിവേല്‍പ്പിക്കാനാകില്ല. തന്റെ സ്വാതന്ത്ര്യവും സത്യവും ചിന്തയും വാക്കും കവിതയാണെന്നും കെ.ജി.എസ് പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ പ്രശസ്തിപത്രം വായിച്ചു. മേയര്‍ വി വി രാജേഷ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ജോയിന്റ് സെക്രട്ടറി എം രജനി തുടങ്ങിയവര്‍ സംബന്ധിച്ചു.

കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കോട്ടയം. കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം.

തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 20 മിനിറ്റോളം എടുത്താണ് പുറത്തെടുത്തത്.

തോടിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. വളവിൽ അപകട സൂചന ബോർഡുകളോ, റോഡ് വശത്ത് സുരക്ഷ വേലികളോ ഇല്ല. ആറു അപകടങ്ങൾ ഇവിടെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടിന് സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വെള്ളാപ്പള്ളിക്ക്പത്മ പുരസ്‌ക്കാരം- തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം

‘കാലിക്കറ്റ്‌ ‘ വെള്ളാപ്പള്ളിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചിരുന്നു

തിരുവനന്തപുരം. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് നിവേദനം നല്‍കിയത്.

കേന്ദ്ര സർക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക്‌ മൈക്രോ ഫിനാൻസിലൂടെ തുച്ഛമായ പലിശയിൽ സ്വന്തം സമുദായഅംഗങ്ങൾക്ക് വായ്പയായി നൽകേണ്ട കോടിക്കണക്കിന് രൂപയിൽ കൃത്രിമം കാട്ടിയതായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കൊലപാതക കേസ് ഉൾപ്പടെ 127 ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപെട്ട , നിലവിൽ
21 കേസുകൾ കുറ്റപത്രം നൽകുന്ന ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്‌ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദരവാണ്- അനീതിയാണ് .

സംസ്ഥാന സർക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനൽ കേസ് നടപടികൾ നീട്ടി കൊണ്ട് പോകുന്നതെന്ന് പരക്കെ ആരോപണമുണ്ട്.

ദരിദ്രരേഖയ്ക്ക് താഴെയുള്ള വർക്ക് ലഭിക്കേണ്ട വായ്പകളിൽ തിരിമറി കാട്ടിയതിന്റെ പേരിൽ അർഹരായവർക്ക് ലഭിക്കേണ്ട വായ്പതുകകൾ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്കാരം നൽകി ആദരിക്കപെട്ടി രിക്കുന്നത്.

രണ്ടു വർഷം മുൻപ് വെള്ളാപ്പള്ളി നടേശന് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകുവാനുള്ള നിർദ്ദേശം കാലിക്കറ്റ് സർവ്വകലാശാലതന്നെ തള്ളിയിരിക്കുമ്പോഴാണ് രാഷ്ട്രം പത്മാ പുരസ്കാരം നൽകി ആദരിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു .

പദ്മ പുരസ്‌ക്കാരത്തെ പരസ്യമായി അധി ക്ഷേപിച്ച, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരു വ്യക്തിയെ പദ്മ പുരസ്‌കാരം നൽകി ആദരിക്കാനുള്ള തീരുമാനം പുന: പരിശോധിക്കണ മെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്