സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കൊല്ലം ജില്ലയിലെ 70 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 12 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 5 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.
ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0474-2767605 എന്ന നമ്പറിലോ, adpoklm.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അക്ഷയ സംരംഭകരാകാൻ അവസരം
പൊങ്കാലയ്ക്ക് സൗകര്യമൊരുക്കണം,വിശ്രമിക്കാനായി മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണം,പാളയം ഇമാം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി. നോമ്പ് കാലമാണെങ്കിലും തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണമെന്നും വിശ്രമിക്കാനനായി മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജുമാ നമസ്കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്.
”എനിക്ക് ഇന്ന് എൻ്റെ പ്രിയ സഹോദരീ സഹോദരൻമാരോട് പ്രത്യേകമായ ഒരു കാര്യം പറയാനുണ്ട്. അടുത്ത ദിവസം ആറ്റുകാൽ പൊങ്കാലയാണ്. ലക്ഷക്കണക്കിനു ഹൈന്ദവ സഹോദരിമാരും നിരവധി കുട്ടികളും ഈ തലസ്ഥാന നഗരത്തിലേക്ക് എത്തും. നമ്മൾ റമദാൻ നോമ്പിലാണ് എന്നതു ശരി തന്നെ. പക്ഷേ, പൊങ്കാലയിടാൻ വരുന്ന സഹോദരിമാർക്കും കുട്ടികൾക്കും, പ്രത്യേകിച്ചും ഈ കൊടുംചൂടുകാലത്ത്, വെള്ളവും ഭക്ഷണവും നൽകാൻ അതൊരു തടസ്സമായിക്കൂടാ” ഇമാം പറഞ്ഞു.
വർഷങ്ങളായി നമ്മൾ ചെയ്യുന്ന കാര്യമാണിത്. കഴിഞ്ഞ തവണയും റമദാൻ നോമ്പും ആറ്റുകാൽ പൊങ്കാലയും ഒന്നിച്ചാണു വന്നത്. അന്നും നമ്മൾ സാഹോദര്യത്തിൻ്റെ പതിവു രീതികളിൽ ഒരു മാറ്റവും വരുത്തിയില്ല.അത് കൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്കായി നമ്മുടെ പള്ളികളും വീടുകളും തുറന്നിടണം എന്നും അദ്ദേഹം വ്യക്തമാക്കി.
പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന്‍ മരിച്ചു
തൃശൂര്‍: ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന്‍ മരിച്ചു. ആളൂര്‍ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠന്‍ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഹരിയാന സ്വദേശിയായ ട്രെയിലര്‍ ഡ്രൈവറുടെ പേരില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.
തൃശ്ശൂര്‍ ഭാഗത്തേക്കുള്ള നാലാമത്തെ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെയായിരുന്നു അപകടം. ഫാസ്ടാഗില്‍ പണമില്ലാതെ ബൂത്തില്‍ കയറിയ ടോറസ് ലോറി ട്രാക്കില്‍നിന്ന് മാറ്റുന്നതിന് പിന്നിലുണ്ടായിരുന്ന ട്രെയിലര്‍ പിറകിലേക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയില്‍ എത്തും. ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും.
തുടര്‍ന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. രാത്രി കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിപ്പോകും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മുതല്‍ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതല്‍ 11 വരെയുമാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാത്തുരുത്തി ജങ്ഷന്‍ മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെയുള്ള വില്ലിങ്ടണ്‍ ഐലന്‍ഡ്, നേവല്‍ ബേസ്, തേവര,എം.ജി. റോഡ്, ബാനര്‍ജി റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് ഭാഗങ്ങളിലാണ് ഗതാഗതനിയന്ത്രണവും ഡ്രോണ്‍ നിയന്ത്രണവും.
ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം, കുണ്ടന്നൂര്‍ ജങ്ഷന്‍, വൈറ്റില, കടവന്ത്ര, കെ.കെ. റോഡ്, ഹൈക്കോടതി ജങ്ഷന്‍, ബോള്‍ഗാട്ടി ജങ്ഷന്‍ വഴി കണ്ടെയ്‌നര്‍ ഭാഗത്തേക്ക് പോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം. വൈപ്പിന്‍ ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജങ്ഷനില്‍നിന്ന് കലൂര്‍, കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍ വഴിപോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്ന് കലൂര്‍-ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കെ.കെ. റോഡ്, കലൂര്‍ ജങ്ഷന്‍ വഴി പോകണം. വൈറ്റില ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വി.വി.ഐ.പി. യാത്ര നടക്കുന്ന സമയത്ത് ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെ മാത്രമേ പോകാന്‍ സാധിക്കൂ. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും.
കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു,അദ്ദേഹത്തിന്റെ സ്വപ്നം രാഹുല്‍ ഗാന്ധി നടപ്പാക്കും,കങ്കണ
ന്യൂഡല്‍ഹി. കോണ്‍ഗ്രസ് സ്വയം രക്ഷപ്പെടണമെങ്കില്‍ മികച്ച നേതാവിനെ കണ്ടെത്തണമെന്ന് ബോളിവുഡ് നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത് . എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് പഠിക്കുന്നതെന്നും കങ്കണ പറഞ്ഞു. രാഹുലിനെ ‘അവിവേകി’ എന്നും ‘വിദ്യാഭ്യാസമില്ലാത്തവനെന്നുമാണ് കങ്കണ വിശേഷിപ്പിച്ചത്. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഭാരത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ.
രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് മാതൃകയാക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഷര്‍ട്ടില്ലാ സമരം അപലപനീയമാണെന്ന് കങ്കണ പറഞ്ഞു. ആ സമരം തികച്ചും ദൗര്‍ഭാഗ്യകരമാണ്. രാഹുല്‍ ഗാന്ധി പ്രതിഷേധക്കാരെ ‘ബബ്ബര്‍ ഷേര്‍’ എന്ന് വിളിച്ചു. അദ്ദേഹത്തിന് ഭ്രാന്തായെന്ന് ഞാന്‍ കരുതുന്നു. സ്വാതന്ത്ര്യാനന്തരം, മഹാത്മാഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞിരുന്നു. പക്ഷേ നെഹ്റു സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് കരുതുന്നത്, കങ്കണ പറഞ്ഞു.
പാര്‍ലമെന്റില്‍ രാഹുലിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേത് പോലെയാണ്. പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറുന്നുവെന്ന് നിങ്ങള്‍ കണ്ടുകാണും. രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തികളില്‍ കോണ്‍ഗ്രസിന് ലജ്ജയുണ്ടെന്നാണ് കരുതുന്നു. പാര്‍ട്ടിക്കൊരു ഭാവിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷെ അവര്‍ക്ക് സ്വയം രക്ഷിക്കണമെങ്കില്‍, മെച്ചപ്പെട്ട ഒരു മുഖത്തിനായി അവര്‍ തിരയേണ്ടിയിരിക്കുന്നു.
രാഹുലിനെ രാജാ ബേട്ട (വഷളാക്കപ്പെട്ട കുട്ടി) എന്നും അവര്‍ വിശേഷിപ്പിച്ചു. ‘അദ്ദേഹം മോശമായി പെരുമാറുന്നവനാണെന്നാണ് എന്റെ അഭിപ്രായം. കാരണം ഒരാള്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ സ്പീക്കറെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തോട് ദേഷ്യമില്ല. രാഹുല്‍ ഗാന്ധി രാജ്യത്തിന് അപകടമാണെന്ന് ഞാന്‍ കരുതുന്നു. ഒരു ആഗോള വേദിയില്‍ പോലും അദ്ദേഹം ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുകയും രാജ്യത്തെയും അതിന്റെ സമ്പദ്വ്യവസ്ഥയെയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇന്ത്യ വിരുദ്ധ ശക്തികളുടെ കൈകളിലെ പാവയാണ്. അദ്ദേഹത്തിന്റെ ഐക്യു എത്ര താഴ്ന്നതാണെന്ന് വെച്ചുനോക്കുമ്പോള്‍ അദ്ദേഹം വലിയ ഭീഷണിയാണ്, കങ്കണ കൂട്ടിച്ചേര്‍ത്തു.
പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു, രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം. നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
സംഭവത്തില്‍ ഒന്‍പത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. വെള്ളല്ലൂര്‍ ജവാഹര്‍ ജങ്ഷനില്‍ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. കാറിലെത്തിയ സിപിഎം ഡിവൈഎഫ്‌ഐ സംഘം പൊലീസ് ജീപ്പുതടഞ്ഞ് എസ്എച്ച്ഒ എന്‍.അന്‍സാറിനെ അസഭ്യം വിളിക്കുകയായിരുന്നു. കാര്‍ റോഡിനു കുറുകെ ഇട്ടാണ് പൊലീസ് ജീപ്പ് തടഞ്ഞത്. ഗുണ്ടകള്‍പോലും നാണിക്കും വിധമാണ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതുമുളുവന്‍ പൊലീസ് തന്നെ റിക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതോടെ ആഭ്യന്തര വകുപ്പിന് തീരാക്കളങ്കമായ സംഭവമായി സമൂഹമാധ്യമങ്ങളില്‍ ഇന്നലെ ഏറ്റവും വൈറലായ വിഡിയോ ആണിത്. വൈകിട്ട് നാലുമണിക്കുമുമ്പ് നിന്നെ സ്ഥലം മാറ്റുമെന്ന തരത്തില്‍ പൊലീസിന് മൊത്തത്തില്‍ അപമാനകരമായി മാറി. ഇതാണോ കേരളത്തിലെ പൊലീസ് എന്നും ഇതെന്ത്ഭരണമെന്നുമുള്ള ചോദ്യം മാധ്യമങ്ങളില്‍ ഉയര്‍ന്നു. പൊലീസിനോട് ഇതാണെങ്കില്‍ സാധാരണ ജനങ്ങളോട് എന്തായിരിക്കുമെന്നുള്ള ചോദ്യമാണ് ഏറെ ഉയര്‍ന്നത്.
കഴിഞ്ഞദിവസം കണ്ണൂരില്‍ മന്ത്രി വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സംഭവത്തില്‍ വെള്ളല്ലൂരില്‍ സിപിഎം,ഡിവൈഎഫ്‌ഐ പ്രതിഷേധം നടന്നിരുന്നു. പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.ആര്‍.അനന്ദുകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.
സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ വീട്ടിലെത്തിയ എസ്എച്ച് ഒ ഉള്‍പ്പെടെയുളളവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാര്‍ ജീപ്പിന് കുറുകെയിട്ട് ഒരു സംഘം തെറിവിളിച്ചത്. സംഭവത്തില്‍ സിപിഎം വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.രതീഷ് അടക്കം 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കൈക്കൂലി കേസില്‍ എഡിഎമ്മിന് ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും , വിധി പ്രഖ്യാപനം കേട്ട് പ്രതി കോടതിമുറിയില്‍ കുഴഞ്ഞുവീണു
കോട്ടയം: പടക്കകടയ്ക്ക് നിരാക്ഷേപ പത്രം നല്‍കുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എറണാകുളം മുന്‍ അഡീഷണല്‍ മജിസ്‌ട്രേറ്ര് ബി രാമചന്ദ്രന് ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. വിധി പ്രഖ്യാപനം കേട്ട് രാമചന്ദ്രന്‍ കോടതിമുറിയില്‍ കുഴഞ്ഞുവീണു. കോടതി ജീവനക്കാര്‍ ഉടന്‍ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം മുന്‍ എഡിഎമ്മാണ് ചോറ്റാനിക്കര ഹരിശ്രീയില്‍ ബി രാമചന്ദ്രന്‍. വിജിലന്‍സ് കോടതി ജഡ്ജി കെ വി രജനീഷ് ആണ് ഉത്തരവിട്ടത്. ശിക്ഷ ഒരുമിച്ച് നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. 2015 ജൂണിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണില്‍ 5000 കിലോഗ്രാം പടക്കനിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാനുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
പ്രതി ഹൈക്കോടതിയുലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നുവെങ്കിലും എല്ലാഹര്‍ജികളും തള്ളുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ എറണാകുളം വിജിലന്‍സ് എസ്പിയായിരുന്ന തോംസണ്‍ ജോസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുയ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെകെ ശ്രീകാന്ത് കോടതിയില്‍ ഹാജരായി.
സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക്ക് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ച ഒന്നരയ്ക്കുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ഹോട്ടല്‍ തൊഴിലാളികളായ നെയ്യാറ്റിന്‍കര സ്വദേശികളായ സജിന്‍, പ്രണവ്, ഇതരസംസ്ഥാന തൊഴിലാളിയായ ഋതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ് രക്തം വാര്‍ന്നാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ശാസ്ത്രബോധവും ഗവേഷണ ചിന്തയും വളർത്തണം:ഡോ. ജി.എം. നായർ
കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസം ബോർഡ് കോളേജിൽ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു
ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസം ബോർഡ് കോളേജിൽ ‘ദേശീയ ശാസ്ത്ര ദിനം 2026’ ആചരിച്ചു. കേരള അക്കാദമി ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ്, സസ്യശാസ്ത്ര-ജന്തുശാസ്ത്ര വകുപ്പുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എസ്. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റും ജെ.എൻ.ടി.ബി.ജി.ആർ.ഐ മുൻ ഡയറക്ടറുമായ ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗത്തെ ആയുഷ്കാല സംഭാവനകൾ പരിഗണിച്ച് ചടങ്ങിൽ ഡോ. ജി.എം. നായരെ പ്രിൻസിപ്പൽ ആദരിച്ചു. ഇന്ത്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ഘട്ടത്തിൽ നിന്നും ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷണ മനോഭാവവും ശാസ്ത്രീയ ചിന്തയും വളർത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കായംകുളം ഐ.സി.എ.ആർ – സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. എൻ. റെജി ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സമകാലീന വെല്ലുവിളികളെ നേരിടുന്നതിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള പ്രാധാന്യമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയം. ഭൂമിത്രസേന ക്ലബ്ബ് കോ-ഓർഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. സുസ്ഥിര വികസനത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെക്കുറിച്ചും ശാസ്ത്രീയ ബോധവൽക്കരണത്തിന്റെ പ്രസക്തിയെക്കുറിച്ചും അവർ സംസാരിച്ചു.
ഫെലിസിറ്റേഷൻ സമ്മേളനത്തിൽ ഡോ. പി. ഗീതാകൃഷ്ണൻ നായർ, ഡോ. മഞ്ജു എം., ഡോ. വിന്ധ്യ, ഷാഹിന ഷെരീഫ് എ., ചീഫ് സൂപ്രണ്ട് ശ്രീജ ആർ., ലൈബ്രേറിയൻ ഡോ. പി.ആർ. ബിജു എന്നിവർ ആശംസകൾ നേർന്നു. മികച്ച ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്ത് (രണ്ടാം വർഷ ബി.എസ്.സി ബോട്ടണി), ആദിത്യൻ (രണ്ടാം വർഷ ബി.എസ്.സി സുവോളജി) എന്നിവർക്കുള്ള പുരസ്കാരങ്ങൾ പ്രിൻസിപ്പൽ വിതരണം ചെയ്തു.
തുടർന്ന് നടന്ന സെഷനുകളിൽ ഡോ. ടിസ്സി മറിയം തോമസ് (മെന്റൽ ഹെൽത്ത് ഫോർ ഓൾ), ഡോ. ഡി. ശ്രീജിത് (ജൈവശാസ്ത്ര ഗവേഷണത്തിലെ പരമ്പരാഗതമല്ലാത്ത പരീക്ഷണ മാതൃകകൾ), ഡോ. ദിലീപ് കുമാർ (ദി മാത്തമാറ്റിക്സ് ഓഫ് നാച്ചർ) എന്നി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കേരള സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ശ്രീജിത് പി. നന്ദി രേഖപ്പെടുത്തി.





































