Home Blog Page 307

അങ്കമാലി കാറപകടം: പ്രതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

അങ്കമാലി: അങ്കമാലിയിൽ വെച്ച് കോളേജ് വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പ്രതിയായ ഡോ. സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നടപടി.

അതേസമയം, ഒളിവിൽ കഴിയുന്ന ഡോ. സിറിയക് ജോർജ് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ പോലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28-നായിരുന്നു മനസാക്ഷിയെ നടുക്കിയ അപകടം നടന്നത്. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജസ്‌ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‌ലിയക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ, മാതാപിതാക്കൾ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന ജസ്‌ലിയ സ്വന്തം പഠനച്ചെലവിനായി പിസ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

വ്യത്യസ്തനായ ശശിയെ സിപിഎം സത്യത്തിലിപ്പോള്‍ തിരിച്ചറിയുന്നു

പാലക്കാട്.പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കൾ. ശശിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ

പീഡന വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ. പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും റിയാസുദീൻ പറഞ്ഞു.

ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. CPMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യം

തെറ്റ് തിരുത്തിയാൽ പി.കെ ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. പാർട്ടിയാണ് ശരിയെന്ന് പിന്നീട് അവർക്ക് ബോധ്യമാകും. പി.കെ ശശിയും ജില്ല സെക്രട്ടറിയും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമാണോ എന്ന് അവരാണ് പറയേണ്ടത്. ശശി ജില്ല സെക്രട്ടറിയ്ക്കെതിരെ തെളിവ് പുറത്തു വിട്ടാൽ അദ്ദേഹം മറുപടി പറയും.

അതേസമയം പി കെ ശശിയുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മക്കെതിരെ ഒറ്റപ്പാലത്തെ വിമത നേതാവ് എസ് ആർ പ്രകാശൻ രംഗത്തുവന്നു. ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന പി കെ ശശിയുടെ വാദം കേട്ടപ്പോൾ ചിരിയാണ് വന്നതെന്ന് എസ് ആർ പ്രകാശ്

ഒറ്റപ്പാലത്തെ സിപിഎം വിമതർ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ ഭാഗമാകില്ല. കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ എകെജിയുടെയും കൃഷ്ണപിള്ളയുടെയും സുന്ദരയ്യയുടെയും എല്ലാം അനുയായിയാണ് എന്ന മട്ടിൽ ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന പി കെ ശശിയുടെ ഭാഷ്യം കേട്ടപ്പോൾ തമാശ തോന്നിയെന്നും എസ് ആർ പ്രകാശ്

2006 ൽ പി കെ ശശി ഉൾപ്പെടെയുള്ളവർ ജില്ലാ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് ഒറ്റപ്പാലത്ത് വിമത കൂട്ടായ്മ രൂപപ്പെട്ടത്. സിപിഎം നേതാവായിരുന്ന എസ്ആർ പ്രകാശൻ ഉൾപ്പെടെയുള്ളവർ പാർട്ടി ബന്ധം ഉപേക്ഷിച്ച് വിമതരായി രംഗത്തുവന്നു

പിന്നീട് തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര മുന്നണി എന്ന നിലയ്ക്ക് കോൺഗ്രസിനോടൊപ്പം ചേർന്ന് മത്സരിച്ചു വിജയിച്ചിരുന്നു. ഒറ്റപ്പാലം നഗരസഭയിലെ നിർണായക ശക്തിയായി വിമത മുന്നണി മാറിയിരുന്നു. പി കെ ശശി സ്ഥാനാർത്ഥിയായി വന്നാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അതപ്പോൾ നിലപാട് പ്രഖ്യാപിക്കുമെന്നും എസ് ആർ പ്രകാശ് പ്രതികരിച്ചു

വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് പ്രതി ഡോ. സിറിയക്കിന്റെ കുതന്ത്രങ്ങൾ തുടരുന്നു

അങ്കമാലി. വഴിയാത്രക്കാരിയായ ജസ്ലിയ എന്ന വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് പ്രതി ഡോ. സിറിയക്കിന്റെ കുതന്ത്രങ്ങൾ തുടരുന്നു. അറസ്റ്റ് തടയാൻ കോടതിയിൽ ഹർജിനല്‍കിയിട്ടുണ്ട്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വാദം. കേസിൽ പെടുത്തിയത് ദുരുദ്ദേശപരമെന്ന് സിറിയക്. അറസ്റ്റ് തന്റെ ഭാവിയെ ബാധിക്കുമെന്ന് വിലാപം.

മെഡിക്കൽ കരിയറിലെ നിർണായക ഘട്ടത്തിലെന്ന് സിറിയക്. അറസ്റ്റ് പരിഹരിക്കാനാകാത്ത നഷ്ടവും ആഘാതവും ഉണ്ടാകുമെന്നും വാദം. കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും ഹർജിയിൽ. അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിറിയക്. ഒരു ഡോക്ടര്‍ആയിട്ടുകൂടി ഇടിച്ചുവീഴ്ത്തിയ ആളെ നോക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതിരുന്നത് ഗുരുതരമായ കുറ്റമായാണ് വിലയിരുത്തുന്നത്.

വിഴിഞ്ഞം ഭക്ഷ്യവിഷബാധ, മൊഴി പോലും രേഖപ്പെടുത്താതെ പരാതി ക്ലോസ് ചെയ്തു

തിരുവനന്തപുരം.വിഴിഞ്ഞം ഭക്ഷ്യവിഷബാധാ സംഭവത്തിൽ മൊഴി പോലും രേഖപ്പെടുത്താതെ പരാതി ക്ലോസ് ചെയ്തതായി പരാതിക്കാർക്ക് വിഴിഞ്ഞം പൊലീസിൻ്റെ സന്ദേശം.പരാതിക്കാർ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുന്നു.

ഭക്ഷ്യ വിഷബാധ സംഭവത്തിൽ ഹോട്ടലിനെതിരെ അഞ്ചു പേരാണ് പരാതി നൽകിയിരുന്നത്.പരാതികൾ ലഭിച്ചുവെങ്കിലും ആന്തരികാവയവ പരിശോധന ഫലം റിപ്പോർട്ട് ലഭിക്കും മുൻപേ പരാതി ക്ലോസ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാർ.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യമുണ്ടായതാണ് പരാതിക്ക് ആധാരം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. 

ഇവർ കഴിച്ച ഭക്ഷണം ഒഴികെയുള്ളവയുടെ മാത്രം സാമ്പിൾ പരിശോധനയുടെ ലാബ് റിസൾട്ട് കിട്ടിയെന്നും ഇതിൽ വിഷാംശമില്ലെന്നുമാണ് ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പറയുന്നത്.അതേസമയം ഇവർ കഴിച്ച മീൻ മുട്ടയുടെ അടക്കം പാകം ചെയ്ത ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി ലഭിച്ചില്ല.ഹോട്ടൽ പരിശോധനയ്ക്കായി എത്തിയെങ്കിലും വൃത്തിയാക്കിയിരുന്നു.

ഇവിടെ സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യം മുഴുവനും പരിശോധിക്കാൻ പൊലീസോ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗമോ തയ്യാറായിട്ടില്ലന്നും പരാതിക്കാർ പറയുന്നു.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ രാജ് ഇപ്പോഴും ചികിത്സ തുടരുന്നു.

ഹൃദയമിടിപ്പ് ഇപ്പോഴും നോർമൽ ആയിട്ടില്ലന്ന് ബന്ധുക്കൾ പറഞ്ഞു.

ചവറ ഗവ. കോളേജ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചവറ .ബി.ജെ.എം ഗവ. കോളേജില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 8 കോടി വിനിയോഗിച്ച് നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും 2 കോടി രൂപ എസ്റ്റിമേറ്റുളള കോളേജ് ഗ്രൗണ്ടിന്‍റെ നിര്‍മ്മാണ ഉദ്ഘാടനവും  ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. 

പുതിയ 4 നില കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങളോടെ അക്കാദമിക് ബ്ലോക്കായി മാറും. 
1981 ല്‍ ചവറ ഗേള്‍സ് സ്കൂള്‍ കെട്ടിത്തില്‍ ആരംഭിച്ച കോളേജില്‍ ഇപ്പോള്‍ 8 യു.ജി. കോഴ്സുകളും 3 പി.ജി. കോഴ്സുകളും ഒരു പി.എച്ച്.ഡി കോഴ്സും സി.സി.ഇ.കെ യുടെ സബ്സെന്‍ററായി തൊഴിലധിഷ്ഠിത കോഴ്സുകളും നടന്നുവരുന്നു. അക്കാദമിക് രംഗത്ത് ഡിഗ്രി, പി.ജി. പരീക്ഷകളില്‍ തുടര്‍ച്ചയായി റാങ്കുകള്‍ ലഭിക്കുന്ന ഗവണ്‍മെന്‍റ് കോളേജായി മാറി.  
ഇതുകൂടാതെ ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ യുടെ ഫണ്ടില്‍നിന്നും അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ച് മറ്റൊരു കെട്ടിടവും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

ലേഡീസ് ഹോസ്റ്റലിന് 6.5 കോടിയും ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുന്നതിന് 1.57 കോടിയും അനുവദിച്ചിട്ടുണ്ട്.
ഉദ്ഘാടന യോഗത്തില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയശ്രീമംഗളന്‍, വൈസ്പ്രസിഡന്‍റ് വിജി. ആര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം ബി. ശശികുമാര്‍, ചവറ ഗ്രാമപഞ്ചായത്തംഗം ജി. ഉണ്ണികൃഷ്ണന്‍, പി.റ്റി.എ വൈസ് പ്രസിഡന്‍റ് സി. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോളി ബോസ്.ആര്‍, കിറ്റ്കോ എം.ഡി. രാജേഷ്,


അദ്ധ്യാപകരായ ഡോ.വി അനില്‍പ്രസാദ്, ജലീല്‍ ഖാന്‍, സി.പി.ഐ(എം) നേതാക്കളായ ആര്‍. രവീന്ദ്രന്‍, സുരേന്ദ്രന്‍പിളള, പ്രശാന്തന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ശ്രീനാഥ്, ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജി. ഗോവിന്ദ്, ഡോ. പി. ലൈജു, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സെക്രട്ടറി ജയകുമാര്‍, ശങ്കരനാരായണപിളള, അന്‍സാദ് അബ്ബാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

ശ്രീനാരായണഗുരു മഹാത്മാഗാന്ധി സംഗമത്തിന്റെ നൂറാം വാർഷികം,രാഹുല്‍ ഇന്ന് കൊല്ലത്ത്

.ശ്രീനാരായണഗുരു മഹാത്മാഗാന്ധി സംഗമത്തിന്റെ നൂറാം വാർഷികം പരിപാടിയിൽ പങ്കെടുക്കാനായി രാഹുൽഗാന്ധി ഇന്ന് കൊല്ലത്ത് എത്തും.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.

ശിവഗിരിയില്‍ വെച്ച് മഹാത്മാഗന്ധിയും – ശ്രീനാരായണഗുരുവും വനജാക്ഷി മന്ദിരത്തില്‍ ഒരുമിച്ച് കണ്ടതിന്‍റെ നൂറുവര്‍ഷമാണ് ആഘോഷിക്കുന്നത്. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശിവഗിരി മഠത്തിലെ സ്വാമിമാരും പങ്കെടുക്കും.

തുടർന്ന് ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിൽ എത്തി വിദ്യാർത്ഥികളുമായി സംവദിക്കും.. കോളെജ് ഓഡിറ്റോറിയതിൽ ഉച്ചയ്ക്കു 1 മണി മുതൽ 2 വരെയാണ് വിദ്യാർഥികളുമായി സംസാരിക്കുക. ഇന്ന് ഇടുക്കിയിൽ താമസിക്കും. തുടർന്ന് നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ശിവഗിരി മഠം സന്ദർശിക്കും.. തിരുവനന്തപുരത്തെ ഐടി പ്രൊഫഷണലുകള് മായുള്ള സംവാദവും നാളെയാണ്.. പു തുയുഗ റാലി സമാപന സമ്മേളനത്തിനു ശേഷം ഡൽഹിയിലേക്ക് മടങ്ങും

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണേ… നാണക്കേട്, ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ഊറ്റല്‍ വ്യാപകം

ശാസ്താംകോട്ട. അനുദിനം വികസനം അവകാശപ്പെടുന്ന റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണം. പുതുതായി വികസിപ്പിച്ച ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്രവാഹനങ്ങളിലെ പെട്രോള്‍ ഊറ്റല്‍ വ്യാപകം. റെയില്‍വേയുടെ അധീനതയിലുള്ള പാര്‍ക്കിംങ് സ്ഥലത്ത് പണം അടച്ച് വാഹനം സൂക്ഷിക്കുന്നവരാണ് വലയുന്നത്. പൂര്‍ണമായും പെട്രോള്‍ ഊറ്റിയെടുത്ത് വണ്ടി വഴിയില്‍ പെടുന്ന അവസ്ഥയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ പാര്‍ക്കിംങ് മേഖലകള്‍ അനേകമുണ്ട്.

എന്നാല്‍ അടുത്തിടെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്വന്തം നിലയില്‍ പാര്‍ക്കിംങ് സ്ളോട്ടുകള്‍ വിപുലീകരിച്ചു. അത് ലേലം ചെയ്ത് എടുക്കുന്നവര്‍ക്ക് ഇവിടെ വയ്ക്കുന്ന വാഹനങ്ങളില്‍ ഉത്തരവാദിത്വമില്ലെന്നാണ് ആക്ഷേപം. ദിവസം 30രൂപ ഫീസ് വാങ്ങുന്ന സ്ഥലത്താണ് കൊള്ള.

ഫുട് ഓവര്‍ബ്രിഡ്ജിന് അരികിലെ പാര്‍ക്കിംങ് സ്ളോട്ടില്‍ നിന്നും പെട്രോള്‍ ഊറ്റി ആളുകള്‍ വഴിയില്‍പെട്ട നിരവധി സംഭവങ്ങളുണ്ട്. യാത്രക്കാരുടെ അസോസിയേഷനുകള്‍ക്കും ഇത്തരം പരാതികള്‍ ലഭിക്കുന്നുണ്ട്.

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു

അസമിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു. അസമിലെ ജോർഹട്ടിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി അങ്ലോങ്ങ് മേഖലയിലാണ് വിമാനം തകർന്നത്. കഴിഞ്ഞ ദിവസം രാത്രി റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നതായി വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.


പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 7.40-ഓടെയാണ് വിമാനവുമായുള്ള ആശയവിനിമയം അവസാനമായി ബന്ധപ്പെട്ടത്. ജോർഹട്ടിൽനിന്നാണ് വിമാനം പറന്നുയർന്നത്.


തൊട്ടുപിന്നാലെ വിമാനം റഡാർ പരിധിയിൽനിന്ന് പുറത്താവുകയായിരുന്നു. അപകടസ്ഥലത്ത് വ്യോമസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിച്ചിട്ടുണ്ട്.


കഴിഞ്ഞ ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുഖോയ് വിമാനവും തകർന്നത്. കഴിഞ്ഞ നവംബറിൽ പഞ്ചാബിലെ ആദംപൂരിൽനിന്ന് പുറപ്പെട്ട മിഗ്-29 വിമാനവും ആഗ്രയ്ക്ക് സമീപം തകർന്നുവീണിരുന്നു.


തുടർച്ചയായുണ്ടാകുന്ന വിമാനാപകടങ്ങൾ വ്യോമസേനയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സുഖോയ് അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബിയിലേക്ക് ഇന്ന് പ്രത്യേക കാർഗോ വിമാന സർവ്വീസ്, പച്ചക്കറികൾ കൊണ്ട് പോകും

നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഇന്ന് പ്രത്യേക കാർഗോ വിമാനം സർവീസ് നടത്തും. നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനമാണ് ഉപയോഗിക്കുക. രാവിലെ 8ന് അബുദാബിയിൽ നിന്ന് ചരക്കില്ലാതെയാണ് വിമാനമെത്തുക. തുടർന്ന് 11ന് ചരക്കുകളുമായി പുറപ്പെടും. അങ്കമാലിയിലെ ഫെയർ എക്സ്പോർട്ട്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ക്രമീകരിച്ചിരിക്കുന്ന വിമാനത്തിൽ പഴം, പച്ചക്കറികളാണ് കൂടുതലായി കൊണ്ടുപോകുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന വിമാന സർവീസുകളിൽ പലതും പുന:രാരംഭിച്ചതോടെ ഗൾഫിലേക്കും തിരികെയുമുള്ള യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. ഇന്നലെ 10 വിമാനങ്ങൾ കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.14 വിമാനങ്ങൾ കൊച്ചിയിലേക്കും സർവീസ് നടത്തി. 67 വിമാനങ്ങൾ റദ്ദാക്കി. ഇന്ന് കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് വിമാനക്കമ്പനികൾ അറിയിച്ചിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.

ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായും യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാകും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍.
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്കാണ് മാറ്റിയത്. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ മഹാരാഷ്ട്ര ഗവര്‍ണറാകും. നന്ദ് കിഷോര്‍ യാദവ് നാഗാലാന്‍ഡ് ഗവര്‍ണറാകും. റിട്ടയേര്‍ഡ് ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്ത് നിന്നും മാറ്റി.

തമിഴ്നാട് ഗവര്‍ണര്‍ ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ച സാഹചര്യത്തിലാണ് ടി എന്‍ രവിയെ കേന്ദ്രം നിയോഗിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി.