Home Blog Page 250

കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എംഎം ഹസന് നൽകിയേക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിന് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ താൽക്കാലിക ചുമതല നൽകും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അന്നത്തെ അദ്ധ്യക്ഷനായ കെ സുധാകരൻ മത്സരിക്കുമ്പോൾ ഹസനായിരുന്നു താൽക്കാലിക ചുമതല നൽകിയത്.

പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ആദ്യഘട്ടത്തിൽ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നീ എംപിമാരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ സമയവും തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾ അദ്ധ്യക്ഷസ്ഥാനത്ത് വരണമെന്ന വികാരം പാർട്ടിയിൽ ശക്തമായി.ഇതോടെയാണ് മുതിർന്ന നേതാവ് എംഎം ഹസന് താൽക്കാലിക ചുമതല നൽകാൻ ധാരണയായത്. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ പ്രഖ്യാപനമുണ്ടാകും.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ‘വാർ റൂമി’ന്റെ ചുമതല കെസി വേണുഗോപാലിന്റെ വിശ്വസ്തനായ പിഎം നിയാസിനെ ഏൽപ്പിച്ചു. താരപ്രചാരകരുടെ സന്ദർശനം, സംസ്ഥാന നേതാക്കളുടെ പര്യടനം തുടങ്ങിയവയുടെ ഏകോപനം ഇനി നിയാസിന്റെ നേതൃത്വത്തിലാകും നടക്കുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വാർ റൂം പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കും.

തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനിടെ രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി മമ്മൂട്ടിയുടെ വീഡിയോ കോൾ

പാലക്കാട്: തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. വീഡിയോ കോളിലൂടെയാണ് മമ്മൂട്ടി പിഷാരടിക്ക് ആശംസകൾ അറിയിച്ചത്. പ്രചാരണ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മമ്മൂട്ടിയുടെ കോൾ പ്രവർത്തകരിലും വൻ ആവേശമാണ് ഉണ്ടാക്കിയത്.

നാമനിർദേശ പത്രിക സമർപ്പിക്കും മുൻപ് ലഭിച്ച ഈ പിന്തുണ പിഷാരടിക്കും യുഡിഎഫിനും വലിയ ഊർജ്ജമായി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ രമേശ് പിഷാരടിയെ ഷാഫി പറമ്പിലിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. പ്രവർത്തകർക്കിടയിൽ സന്തോഷം പങ്കുവച്ചുനിൽക്കുമ്പോഴാണ് മമ്മൂട്ടിയുടെ കോൾ വരുന്നത്.

ഉടൻ തന്നെ ഫോൺ ഉയർത്തിപ്പിടിച്ച് പിഷാരടി തനിക്ക് ചുറ്റുമുള്ള വൻ ജനക്കൂട്ടത്തെ മമ്മൂട്ടിക്ക് കാണിച്ചുകൊടുത്തു. ഫോൺ സ്ക്രീനിൽ മമ്മൂട്ടിയെ കണ്ടതോടെ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിക്കുകയും കെെവീശി കാണിക്കുകയും ചെയ്യുന്നു. മമ്മൂട്ടിയും കെെ വീശുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.

നോമ്പ് കാല ധ്യാനവും തിരുവത്താഴ ശുശ്രൂഷയും നടത്തി

നെയ്യാറ്റിൻകര : ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ പൊൻവിള സർക്കിളിൻ്റെ നേതൃത്വത്തിൽ തോലടി, ദേവി കോട് ലൂഥറൻ സഭയിൽ നടന്ന നോമ്പുകാല ധ്യാനം
ബിഷപ്പ് റൈറ്റ് റവ.ഡോ.ജോർജ് ഈപ്പൻ ഉത്ഘാടനം ചെയ്തു. ഷീല ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. സി എസ് ഐ മദ്ധ്യ കേരള വൈദീകൻ റവ. അലക്സ് പി. ഉമ്മൻ ധ്യാന ശുശ്രൂഷ നിർവ്വഹിച്ചു .ലൂഥറൻ സഭ സിനഡ് പ്രസിഡൻ്റ് റവ. എം. സുനിൽ, സർക്കിൾ പ്രസിഡൻ്റ് റവ. ജസ്റ്റിൻ ജോസ് ,പ്രൊമോട്ടാർ റവ.ഡോ എൽ റ്റി പവിത്ര സിംഗ്,എന്നിവർ പ്രസംഗിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടിയും ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കെെമാറി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം മുദ്രവച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രാർക്ക് കെെമാറിയിരുന്നു.

ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. എന്നാൽ മുദ്രവച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നാണ് വിവരം.

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ പത്തുപേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രം നടത്തിയതെന്നും തന്റെ ജീവനടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി ട്രയൽ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു.

സിപിഎം ഭീഷണി… വി.കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി.കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. ഓഫീസിന് സ്ഥലം നല്‍കിയതിന് ഉടമയ്ക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി ഉണ്ടായതായി ആരോപണമുണ്ട്. സ്ഥലമുടമയുടെ ആവശ്യപ്രകാരമാണ് ഓഫീസ് പൊളിച്ചുനീക്കിയത്. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമ പറഞ്ഞു.
ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി.കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.
ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് കുഞ്ഞിക്കൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോയിരുന്നു. തിരഞ്ഞെടുപ്പ് രക്തസാക്ഷി ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി. മധുസൂദനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയത്. യുഡിഎഫ് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു.

റവ. ഡോ. പ്രിൻസ്റ്റൺ ബെൻ സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ്; സ്ഥാനാരോഹണ ശുശ്രൂഷ നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം:റവ. ഡോ. പ്രിൻസ്റ്റൺ ബെൻ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.ബിഷപ്പായി നിയമിതനായ റവ. ഡോ. പ്രിൻസ്റ്റൺ ബെന്റെ സ്ഥാനാരോഹണ ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 1:00ന് തിരുവനന്തപുരത്തെ എൽഎം എസ്
കോംബൗണ്ടിലുള്ള സി.എസ്.ഐ എം.എം. കത്തീഡ്രലിൽ നടക്കും.

1964 മെയ് 30-ന് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കൊട്ടുകാൽ ഗ്രാമത്തിൽ സി.എസ്.ഐ വെങ്ങാനൂരിന്റെ ചർച്ചിൻ്റെ സജീവ അംഗങ്ങളായിരുന്ന ജെ. ബെന്നിൻ്റെയും ഗ്ലോറി ബെൻന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പള്ളി സെക്രട്ടറി, ജില്ലാ കൗൺസിൽ സെക്രട്ടറി, സൗത്ത് കേരള ഡയോസിസിന്റെ സ്‌ക്രൂട്ടിനി കമ്മിറ്റി കൺവീനർ എന്നിങ്ങനെ വിവിധ നേതൃത്വപരമായ പദവികൾ വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വിശ്വാസത്തിലും സേവനത്തിലും
ആത്മീയ അന്തരീക്ഷത്തിലും വളരുവാൻ റവ. പ്രിൻസ്റ്റൺ ബെൻന് കഴിഞ്ഞു.

കാട്ടച്ചൽകുഴിയിലെ എസ്.എൻ. യു പി സ്കൂൾ, വെങ്ങാനൂർ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം. 1985-ൽ സി.എസ്.ഐ മിനിസ്ട്രിയിൽ പ്രവേശിച്ചു. 1989-ൽ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബാച്ചിലർ ഓഫ് ഡിവിനിറ്റി (B.D.) ബിരുദം നേടി. പാലപ്പൂർ സി.എസ്.ഐ ചർച്ച്, പാലപ്പൂരിൽ ശുശ്രൂഷ ആരംഭിച്ചു.1990-ൽ റൈറ്റ്. റവ. ഡോ. സാമുവൽ അമൃതം അദ്ദേഹത്തെ പ്രെസ്ബിറ്ററായി നിയമിച്ചു. പെരുമണ്ഡലൂർ (1985-86), പാലപ്പൂർ (1989-94), നടപുരം (1994-96) എന്നീ രൂപതകളായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ശുശ്രൂഷകൾ. ഈ കാലയളവിൽ അദ്ദേഹത്തിന് ദൗത്യ പ്രവർത്തനങ്ങളോട് ആഗ്രഹം ജനിച്ചു. 1996 മുതൽ 1999 വരെ ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഭിൽ ഗോത്രവർഗക്കാർക്കിടയിൽ ഒരു മിഷനറി ആയി സേവനമനുഷ്ഠിച്ചു. പീഡനങ്ങളും പ്രതിരോധവും നേരിട്ടിട്ടും, അദ്ദേഹത്തിന്റെ ശുശ്രൂഷ പത്തിലധികം ഗ്രാമങ്ങളിൽ ആരാധനാ സമൂഹങ്ങളുടെ സ്ഥാപനത്തിലേക്കും, പള്ളി കെട്ടിടങ്ങളുടെ നിർമ്മാണത്തിലേക്കും, പഞ്ചകേലയിൽ ഒരു അനാഥാലയം സ്ഥാപിക്കുന്നതിലേക്കും നയിച്ചു. ഈ മിഷനറി അനുഭവത്തെ തുടർന്ന്, അദ്ദേഹം ഉന്നത ദൈവശാസ്ത്ര വിദ്യാഭ്യാസം തുടർന്നു, ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് മിസിയോളജിയിൽ മാസ്റ്റർ ഓഫ് തിയോളജി പൂർത്തിയാക്കി . 2001-ൽ, സി.എസ്.ഐ തൊഴുകൽ പള്ളിയിൽ പ്രെസ്ബിറ്ററായി നിയമിതനായി, കൂടാതെ നെയ്യാറ്റിൻകര ജില്ലാ ചെയർമാനായും സേവനമനുഷ്ഠിച്ചു. അതേസമയം സൗത്ത് കേരള ഡയോസിസിന്റെ ബോർഡ് ഫോർ മിഷന്റെ കോർഡിനേറ്ററായും (2001-2006) സേവനമനുഷ്ഠിച്ചു. 2006-ൽ അദ്ദേഹം അമേരിക്കയിലേക്ക് മാറി. ചിക്കാഗോയിലെ മക്കോർമിക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിക്കൽ സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ആർട്സ് പൂർത്തിയാക്കി, തുടർന്ന് ചിക്കാഗോയിലെ ലുഥറൻ സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് Th.M.യും പി.എച്ച്.ഡിയും നേടി. “ദി കൗണ്ടർകൾച്ചറൽ മിഷൻ ആൻഡ് ദി അപ്പർ ക്ലോത്ത് റെവലൂഷൻ:
എ വുമണിസ്റ്റ് തിയോളജിക്കൽ ഇന്റർപ്രിറ്റേഷൻ” എന്ന അദ്ദേഹത്തിന്റെ ഡോക്ടറൽ ഗവേഷണം വേൾഡ് ക്രിസ്റ്റ്യാനിറ്റി, ഗ്ലോബൽ മിഷൻ എന്നീ മേഖലകളിൽ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു.

അദ്ദേഹത്തിന്റെ ഗവേഷണം 2025-ൽ “എ വുമണിസ്റ്റ് റീഡിംഗ് ഓഫ് ഹെർ റെവലൂഷൻ” എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിലായിരിക്കുമ്പോൾ, ഫ്ലോറിഡയിലെയും ചിക്കാഗോയിലെയും മലയാളം സഭകളിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചു, പ്രവാസി മിനിസ്ട്രിയിൽ വിലപ്പെട്ട അനുഭവങ്ങൾ നേടി. 2012-ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം സൗത്ത് കേരള ഡയോസിസിന്റെ ബോർഡ് ഫോർ മിഷൻ ഡയറക്ടറായി നിയമിതനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, 650-ലധികം മിഷനറിമാരുള്ള 24 സംസ്ഥാനങ്ങളിലായി മിഷൻ പ്രവർത്തനങ്ങൾ വ്യാപിച്ചു, കൂടാതെ നാഗ്പൂരിൽ പള്ളികൾ, സ്കൂളുകൾ, ഒരു മിഷനറി പരിശീലന സ്ഥാപനം എന്നിവ സ്ഥാപിച്ചു. കെ യു റ്റി സെമിനാരിയിലും എഫ് എഫ് ആർ ആർ കോട്ടയത്തിലും പാർട്ട് ടൈം ഫാക്കൽട്ടിയായും സേവനമനുഷ്ഠിച്ചു. 2018-ൽ, പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ ഫാകുൽട്ടി അംഗമായി ചേർന്നു, പിന്നീട് മിസിയോളജി വിഭാഗത്തിന്റെ തലവനായും ഡോക്ടറൽ സ്റ്റഡീസ് ഡീനായും സേവനമനുഷ്ഠിച്ചു. സെമിനാരിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സംഘാടകനായും പ്രധാന പങ്ക് വഹിച്ചു. 2020 മെയ് മാസത്തിൽ, സി.എസ്.ഐ സിനഡിന്റെ പാസ്റ്ററൽ കൺസേണിന്റെ ഡയറക്ടറായി നിയമിതനായി, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ മാനേജ്മെന്റ് എന്ന സുപ്രധാന പദ്ധതി ആരംഭിച്ചു. കോവിഡ്19 പാൻഡെമിക് മൂലമുണ്ടായ വെല്ലുവിളികൾക്കിടയിലും സി.എസ്.ഐയുടെ മിഷൻ സ്റ്റേറ്റ്മെന്റും മിഷൻ പ്രൈയോറിറ്റികളും രൂപപ്പെടുത്തുന്നതിലും അദ്ദേഹം സംഭാവന നൽകി. 2022-ൽ, അമരവിള പള്ളി, മാതർ മെമ്മോറിയൽ സി.എസ്.ഐ കത്തീഡ്രൽ, ഒരുവൻകോട് പള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചുകൊണ്ട് സൗത്ത് കേരള ഡയോസിസിലെ ഇടവക ശുശ്രൂഷയിലേക്ക് മടങ്ങി. 2025 ഒക്ടോബറിൽ സൗത്ത് കേരള ഡയോസിസിന്റെ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, റവ. ഡോ. പ്രിൻസ്റ്റൺ ബെൻ ഒരു പ്രശസ്ത അക്കാദമികനും എഴുത്തുകാരനുമാണ്. “ഗോഡ് ഇൻ ടൈംസ് ഓഫ് പാൻഡെമിക്” (2022) കൂടാതെ “എ വുമണിസ്റ്റ് റീഡിംഗ് ഓഫ് ഹെർ റെവലൂഷൻ” (2025) എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ഉൾപ്പെടുന്നു. ഭാര്യ, മിസ്സിസ് ബീന പ്രിൻസ്റ്റൺ, ഒരു സമർപ്പിത അധ്യാപികയും സജീവ സഭ പ്രവർത്തകയുമാണ്. റീജോ പ്രിൻസ്റ്റൺ, റീബ ബെൻ, എന്നിവർ മക്കളാണ്.

ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാര്‍ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നടന്‍ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയന്‍തന്നെ സ്ഥാനാര്‍ഥിയാകും. അടൂരില്‍ പന്തളം പ്രതാപനും കോവളത്ത് ടി.എന്‍ സുരേഷുമാണ് സ്ഥാനാര്‍ഥികള്‍.
അരുവിക്കരയില്‍ നടന്‍ വിവേക് ഗോപനാണ് സ്ഥാനാര്‍ഥി. മാവേലിക്കരയില്‍ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാര്‍ഥികളാകും. ചവറയില്‍ കെ.ആര്‍. രാജേഷ്, ചടയമംഗലത്ത് ആര്‍.എസ്. അരുണ്‍രാജ്, ചിറയന്‍കീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിന്‍കരയില്‍ എസ്. രാജശേഖരന്‍ നായര്‍ എന്നിവരും സ്ഥാനാര്‍ഥികളാകും.

സ്ഥാനാർഥികളെ കിട്ടാതെ മലപ്പുറത്ത് LDF , കടുത്ത ആശങ്ക

മലപ്പുറം.സ്ഥാനാർഥികളെ കിട്ടാതെ മലപ്പുറത്ത് LDF ൽ കടുത്ത ആശങ്ക. താനൂരിലും വള്ളിക്കുന്നിലും സ്ഥാനാർഥിയായില്ല. യു.ഡി.എഫിലെ അതൃപ്തരെ തിരയുകയാണ് മുന്നണി. അതിനിടെ മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയെ പരിഗണിച്ചതിലും മങ്കടയിൽ സ്ഥാനാർത്ഥി പ്രചരണം തുടങ്ങാത്തതിലും എൽഡിഎഫിൽ അസ്വാരസ്യം ഉയരുന്നുണ്ട്..

നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേയും സ്ഥാനാർത്ഥികൾക്കായുള്ള തിരച്ചിലിലാണ് എൽ.ഡി.എഫ്. സിറ്റിംഗ് സീറ്റായ താനൂരിലും വള്ളിക്കുന്നിലും ഇതുവരെ ആളെ കിട്ടിയിട്ടില്ല. മന്ത്രി അബ്ദുറഹ്മാൻ അപ്രതീക്ഷിതമായി താനൂരിലേക്ക് പോയതോടെ നേതൃത്വം വെട്ടിലായി. ലീഗ് ജില്ലാ നേതാവ് വി കെ എം ഷാഫിയെ സ്വതന്ത്രനായി നിർത്താൻ ശ്രമം നടത്തിയെങ്കിലും നിരസിക്കെപ്പെട്ടു. ലീഗ് വിട്ട് എങ്ങോട്ടുമില്ലെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. ലീഗിലെ അതൃപ്തരുടെ പിന്നാലെ തന്നെയാണ് LDF.

വള്ളിക്കുന്നിലും സമാനമാണ് സ്ഥിതി. അവസാന ഘട്ടത്തിലും ആളെ കിട്ടിയില്ല. പട്ടാമ്പിയിൽ സീറ്റ് ലഭിക്കാതെ നിരാശനായ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിക്കായി കരുക്കൾ നീക്കുന്നുണ്ട്. വള്ളിക്കുന്നിലേക്ക് ഇറങ്ങാൻ എൽഡിഎഫ് റിയാസുമായി ചർച്ച നടത്തി. അതിനിടെ ജില്ലാ കമ്മറ്റിയംഗം MP അലവിയെ മങ്കടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും അഞ്ചുദിവസമായിട്ടും പ്രചരണം തുടങ്ങിയില്ല. സ്വതന്ത്രനായി മത്സരിക്കുന്ന ലീഗ് പ്രാദേശിക നേതാവ് കുന്നത്ത് മുഹമ്മദിനു വേണ്ടി അലവി ഡമ്മി ആയന്നാണ് ആക്ഷേപം. വിഷയത്തിൽ പ്രവർത്തകർക്കിടയിൽ രോഷമുണ്ട്. മഞ്ചേരിയിൽ വിജയസാധ്യതയുണ്ടായിട്ടും സിപിഐ സീറ്റ് പെയ്മെന്റ് സീറ്റാക്കിയെന്ന് ഒരു വിഭാഗം സിപിഎം നേതാക്കളുടെ ആരോപണം. വി.എം മുസ്തഫക്ക് വേണ്ടി പ്രചരണത്തിനിറങ്ങാതെ പ്രതിഷേധിക്കുന്നുണ്ട് പ്രവർത്തകർ

പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം , മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാതെ എൻഡിഎ

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാതെ എൻഡിഎ.. ഇനി ശേഷിക്കുന്ന 10 മണ്ഡലങ്ങളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.. ഇതിനിടെ തൃപ്പൂണിത്തുറയും കൊടുങ്ങല്ലൂരും ഘടകകക്ഷികൾക്ക് നൽകിയതിനെതിരെ പ്രാദേശിക ഘടകം സംസ്ഥാന നേതൃത്വത്തെ സമീപിച്ചു

കോവളം നെയ്യാറ്റിൻകര ചിറയിൻകീഴ് അരുവിക്കര അടൂർ റാന്നി വണ്ടൂർ നിലമ്പൂർ കോട്ടക്കൽ കൊടുവള്ളി എന്നീ മണ്ഡലങ്ങളിൽ ഇതുവരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ല.. തിരുവനന്തപുരത്ത് കരമന ജയനെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും അതും ഇനി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.. ഇതിൽ ചിലതൊക്കെ ഘടകകക്ഷികളുമായി തർക്കം നിൽക്കുന്നതാണ്.. കോവളത്ത് ബിഡിജെഎസ് 2020 നൽകണമെന്നായിരുന്നു ധാരണയെങ്കിലും ഇപ്പോഴും നൽകിയിട്ടില്ല,.. ഇതെല്ലാം വേഗത്തിൽ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി.

. ഇന്ന് രാത്രിയോടെ മുഴുവൻ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പിക്കുന്നു നേതാക്കൾ.. ഇതിനിടെ പ്രഖ്യാപിച്ച സീറ്റിനെ ചൊല്ലിയും തർക്കം തുടങ്ങിയിട്ടുണ്ട്.. കൊടുങ്ങല്ലൂർ എന്തിന് 20 20ക്ക് നൽകിയെന്നാണ് പ്രാദേശിക നേതാക്കളുടെ ചോദ്യം.. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ ബി ഗോപാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.. എന്നാൽ സീറ്റ് വിഭജനം വന്നപ്പോൾ മറിച്ചായി.. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാട്ടിയ തൃപ്പൂണിത്തറയിലും 20 ട്വൻ്റി പരിഗണിച്ചതിൽ അമർഷമുണ്ട് പ്രാദേശിക ഘടകത്തിന്.. രണ്ടിടത്തെയും നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു കഴിഞ്ഞു.. കൊടുങ്ങല്ലൂരിലെ പരാതി ദേശീയ നേതൃത്വത്തിന് വരെ ലഭിച്ചിട്ടുണ്ട്…

ദാരുണം,കൊച്ചിയിൽ അമ്മയും മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി. വടുതലയിൽ അമ്മയും മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മകന്റെ ചികിത്സക്കായി രണ്ട് മാസം മുൻപ് കൊച്ചിയിലെത്തിയ കുടുംബമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭർത്താവിന്റെ കുടുംബത്തിന്റെ കുറ്റപ്പെടുത്തലാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി.


തിരുവനന്തപുരം വിളപ്പിൽശാല കാരാട് സ്വദേശി അശ്വതി നായർ, അമ്മ ശ്രീകുമാരി, രണ്ടും അഞ്ചും പതിനാല് വയസും പ്രായമുള്ള കുട്ടികളുമാണ് മരിച്ചത്. വടുതലയിലെ വീട്ടിൽ രണ്ട് മാസം മുൻപാണ് കുടുംബം വാടകയ്ക്ക് താമസം തുടങ്ങിയത്. കുട്ടികളിൽ ഒരാളുടെ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിയതാണ് കുടുംബം. രണ്ട് ദിവസമായി വീട്ടിൽ അനക്കമൊന്നും കാണാതായതോടെ വീടുടമയുടെ ബന്ധു ഇന്ന് രാവിലെ അന്വേഷിച്ചെത്തി. വീടിനുള്ളിൽ ഫാനിൽ അശ്വതിയുടെ മൃതദേഹം കണ്ടതോടെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു മുറിയിൽ അമ്മ ശാന്തകുമാരിയുടെ മൃതദേഹവും കട്ടിലിൽ കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി.

കരൾ രോഗബാധിതനായ അശ്വതിയുടെ ഭർത്താവ് രണ്ട് മാസം മുൻപ് ജീവനൊടുക്കി. ഇതിന് കാരണക്കാരി താനാണെന്ന് ഭർത്താവിന്റെ കുടുംബം കുറ്റപ്പെടുത്തിയെന്നും തുടർന്നുണ്ടായ മാനസിക സംഘർഷങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ.

കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. പോസ്റ്റ് മോർട്ടത്തിലൂടെ മരണത്തിൽ വ്യക്തത വരുത്തിയശേഷമാകും പൊലീസിന്റെ തുടർ നടപടികൾ. അശ്വതിയുടെ ഭർത്താവിന്റെ ബന്ധുക്കളെയടക്കം മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും