തിരുവനന്തപുരം:രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന തല്ക്കാലത്തേക്ക് നീട്ടിവെച്ചു. സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചു എന്ന പരാതിയിലാണ് നടപടി. നേമം മണ്ഡലത്തിലാണ് രാജീവ് ചന്ദ്രശേഖർ ജനവിധി തേടുന്നത്. കോൺഗ്രസ് നൽകിയ പരാതിയിൽ കർണ്ണാടകത്തിലെ സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചുവെന്ന് ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 26 വരെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാമെന്നാണ് കണക്കുകൂട്ടൽ.
ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നതും ആശങ്കയുണ്ടാക്കുന്നു. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. മലയോര മേഖലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും തോട്ടം തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.
Also Read:
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, ന്യായീകരിച്ച് മുഖ്യമന്ത്രി
ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്.
പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ? ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വനിതാസംവരണ നിയമം നടപ്പിലാക്കുന്നതിനായി നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാസംവരണ നിയമം നടപ്പിലാക്കുന്നതിനായി നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായേക്കും. 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ ‘നാരി ശക്തി അഭിനന്ദന്‍ അധിനിയം’ പ്രായോഗികമാക്കുന്നതിനാണ് പുതിയ ഭേദഗതികള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുക എന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ഥ്യമാകും. ഇതോടെ കേരളത്തില്‍ നിലവിലെ 140 മണ്ഡലങ്ങളില്‍ നിന്ന് നിയമസഭാ സീറ്റുകള്‍ 210 ആകും. ലോക്‌സഭാ സീറ്റുകള്‍ 30 ആയി ഉയരും.
2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയാല്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 816 ആയി ഉയരും. ഇതിന്റെ അടിസ്ഥാനത്തില്‍ 273 സീറ്റുകളില്‍ വനിതകള്‍ക്ക് സംവരണം ലഭിക്കും. ഇത് സംബന്ധിച്ച് ബിജെഡി, വൈഎസ്ആര്‍സിപി, എന്‍സിപി (എസ്പി), ശിവസേന (യുബിടി), എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി പാര്‍ട്ടികളുമായി അദ്ദേഹം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സെന്‍സസ് നടപടികള്‍ 2029-ന് ശേഷവും നീളാന്‍ സാധ്യതയുള്ളതിനാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ നിയമത്തിലും വനിതാ സംവരണ നിയമത്തിലും ഭരണഘടനാ ഭേദഗതി വരുത്തിക്കൊണ്ട് സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ആലോചന.
also read:
2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനാണ് സര്‍ക്കാര്‍ ആലോചന. നിലവിലുള്ള സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റുകളുടെ അനുപാതത്തില്‍ മാറ്റം വരുത്തില്ലെന്നും വിവരമുണ്ട്. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഈ നീക്കം സഹായിക്കും.
അടുത്ത സെന്‍സസിന് ശേഷം മാത്രം സംവരണം എന്നതായിരുന്നു ആദ്യത്തെ പദ്ധതിയെങ്കിലും, 2029 ഓടെ ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചതോടെയാണ് നടപടികള്‍ക്ക് വേഗത കൂടിയത്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായി ഇത് മാറും.
വിഷു- ഈസ്റ്റര്‍ റിലീസായി ദൃശ്യം-3 ഇല്ല ,വരുന്നത് ഈ വിശേഷ ദിനത്തില്‍
ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം-3 മെയ് 21-ന് തീയറ്ററിലെത്തും. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോര്‍ജുകുട്ടി എത്തുന്നു’, സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21-ന് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുക.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ആദ്യം അവസാനിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസ്സന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും.
വിഷു- ഈസ്റ്റര്‍ റിലീസായി ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റിലീസ് മാറ്റാനുള്ള കാരണം നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,2100 രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി – മോഹൻലാൽ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,2100 രൂപ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ വിവരം നൽകിയത്. സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിൽ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹൻലാൽ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Also Read:
‘താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയി’….
കോന്നിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയന്‍’- ദാസ് പി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.
കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ഇനി ശിക്ഷ ജീവപര്യന്തം
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങളിൽ ശിക്ഷാ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. ഇത്തരം സംഭവങ്ങൾ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ആണ് റെയിൽവേയുടെ നീക്കം. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
Also Read:
പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്
ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പലുകൾ എത്തുന്നത്. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് കപ്പലുകളാണ് വരുന്നത്. നിലവിലെ സ്ഥിതി ഉടൻ മറികടക്കാൻ സാധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
യുദ്ധഭീതി നിലനിൽക്കുന്ന പശ്ചിമേഷ്യൻ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് വരുന്നത്. 92,612.59 മെട്രിക് ടൺ എൽപിജിയാണ് രണ്ട് കപ്പലുകളിൽ ഉള്ളത്. 60 ഇന്ത്യൻ നാവികരാണ് കപ്പലിൽ. ഈ മാസം 26 നും 28 നും ഇടയിൽ ഇന്ത്യയിൽ എത്താനാണ് സാധ്യത. എൽപിജിയുമായി കഴിഞ്ഞ ദിവസവും രണ്ട് കപ്പലുകൾ എത്തിയിരുന്നു.
Also Read:
അഛൻ പോരാടി വിജയിക്കണം ഋതുവിൻ്റെ സ്നേഹ ചുംബനം
ശാസ്താംകോട്ട:കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ഉപവരണാധികാരിയായ തഹസീൽദാർ സമക്ഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പുറത്തേക്ക് വരുമ്പോൾ ഓടിവന്ന മകളുടെ വികാര നിർഭരമായ മുത്തം .
ഉല്ലാസിനിത് മൂന്നാമൂഴമാണ്. ഏഴാം ക്ലാസുകാരിയാണ് മകൾ ഋതു. 15 വർഷമായി കോവൂർ കുഞ്ഞുമോൻ്റെ പ്രതിപക്ഷത്ത് സദാ ഉല്ലാസുണ്ട്. കല്യാണ വീട്ടിലും മരണ വീട്ടിലും യോഗങ്ങളിലും ഉല്ലാസിനും ഇലക്ഷൻ സമയത്തെ ഊരു ചുറ്റലല്ല. കോൺഗ്രസുകാർ എല്ലാ പരിപാടിയിലും ഉല്ലാസിനെ വിളിക്കും. ഉല്ലാസ് പ്ലസ് യൂത്ത് കോൺഗ്രസ് അതാണ് കുന്നത്തൂരിലെ യുഡി എഫ്. അതുകൊണ്ടു തന്നെ സീറ്റുമോഹവുമായി കോൺഗ്രസുകാർ ആരും ഇപ്പോഴില്ല, കുഞ്ഞു മോനെ മറിക്കാൻ കൊടിക്കുന്നിൽ വരുമെന്നൊരു ഫ്ലാഷ് ഇടയ്ക്കു കേട്ടു. പക്ഷേ കുന്നത്തൂർ ആർ എസ് പി ക്ക് കൈമാറിയെന്നതിനാൽ പിന്നീട് ആ ചോദ്യം ഉയർന്നില്ല. കേരളത്തിൽ ഏറ്റവുമാദ്യം ഡിക്ലയർ ചെയ്ത സീറ്റും ഉല്ലാസിൻ്റേതാണ്. കുന്നത്തൂരെ കോൺഗ്രസുകാർക്ക് ഇപ്പോൾ ടെൻഷനില്ല, കുറച്ചു പേർ മഹേഷിനും കുറച്ചു പേർ വിഷ്ണുവിനുമൊപ്പം പോകും. ഇനി കുറച്ചു പേർ കുഞ്ഞുമോനൊപ്പവും പോകുമെന്ന അടക്കം പറച്ചിലും കേൾക്കാം. എന്തായാലും 15 വർഷമായി പ്രതിപക്ഷം എന്നാൽ ഉല്ലാസ് തന്നെ. പരിസ്ഥിതി , തടാകം, കല, തൊഴിൽ, വെള്ളം, റോഡ് എല്ലാം പഠിച്ചു പോയിട്ടുണ്ട്
കണ്ണട മാറ്റി മകൾക്കുമൊരു മുത്തം ഉല്ലാസും നൽകി.2021 ലെ തെരഞ്ഞെടുപ്പിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഋതു,പിതാവിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് പുറത്തിറങ്ങിയ വീഡിയോ ഏറെ വൈറലായിരുന്നു.മാതാപിതാക്കളായ തങ്കപ്പനും സുധർമ്മയും ഭാര്യ ആശയും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിച്ച ശേഷമാണ് പത്രിക സമർപ്പിച്ചത്.




































