ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി ഉണ്ണി മുകുന്ദന്റെ അച്ഛൻ; അഭിമാനമെന്ന് താരം

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മേപ്പടിയാൻ സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുന്ദൻ. മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ സിനിമയുടെ നിർമാതാവെന്ന നിലയിലാണ് എം. മുകുന്ദൻ വേദിയിലെത്തിയത്.

സിനിമയുടെ സംവിധായകനായ വിഷ്ണു മോഹനും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം സ്വീകരിക്കുന്ന തന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ തലയുയർത്തി നിൽക്കുന്നുവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അച്ഛൻ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് വികാരനിർഭരമായൊരു കുറിപ്പും ഉണ്ണി എഴുതുകയുണ്ടായി.

‘‘മേപ്പടിയാൻ, ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയോ എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണവും ഇതായിരിക്കാം. ഇന്ന്, ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ , അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു.

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്. എന്നിൽ വിശ്വസിച്ചതിന് എന്റെ അച്ഛനും അമ്മയ്‌ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹൻ, അഭിനന്ദനങ്ങൾ! ഇനിയും പലതും വരാനുണ്ട്. ഇതൊരു തുടക്കം മാത്രം.’’–ഉണ്ണി മുകുന്ദൻ കുറിച്ചു.

ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചായിരുന്നു പുരസ്കാര വിതരണം. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് സമ്മാനം. ഹോം സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ‘ഹോ’മിന് വേണ്ടി നിർമാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിക്കുകയുണ്ടായി.

കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആർ.ആർ ആദർശ് സംവിധാനം ചെയ്ത ‘മൂന്നാം വളവി’ന് സമ്മാനിച്ചു. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് ഏറ്റുവാങ്ങി.

Advertisement