ജവാന്റെ ദൃശ്യങ്ങൾ ചോർന്നു, പരാതി നൽകി നിർമ്മാതാക്കൾ, 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്

മുംബൈ: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ജവാൻ. ജവാൻറെ ദൃശ്യങ്ങൾ ചോർന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ദൃശ്യങ്ങൾ ചോർത്തി പ്രചരിപ്പിച്ചതിന് നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്. ജവാൻ സിനിമയിൽ നിന്നുളള ചില സീനുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോ​ഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.

ആറ്റ്‍ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് ജവാൻ സിനിമയുടെ പ്രത്യേകത. നയൻതാരയാണ് ചിത്രത്തിലെ നായിക. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. അന്വേഷണ ഉദ്യോ​ഗസ്ഥയായാണ് നയൻതാര എത്തുന്നത്. റെഡ് ചില്ലീസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഗൌരി ഖാൻ ആണ് നിർമ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൻറെ ആക്ഷൻ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement