സ്വകാര്യ ഭാഗങ്ങളിൽ അയാൾ മർദിച്ചു: നിർമാതാവിന്റെ ക്രൂരപീഡനങ്ങൾ വെളിപ്പെടുത്തി താരം

മീടൂവിന്റെ ഭാഗമായി നിര്‍മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ബോളിവുഡ് താരം ഫ്‌ളോറ സൈനി നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഗൗരംഗ് ദോഷിയുമായി ബന്ധമുണ്ടായിരുന്ന കാലത്ത് നേരിടേണ്ടി വന്ന പീഢനങ്ങളേക്കുറിച്ചും അന്ന് അയാള്‍ നടത്തിയ വധ ഭീഷണിയെക്കുറിച്ചുമാണ് ഫ്‌ളോറ സൈനി പറഞ്ഞിരുന്നത്. ഇപ്പോഴിതാ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും ഫ്‌ളോറ എത്തിയിരിക്കുന്നു.

സ്ത്രീ, ബീഗം ജാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഫ്‌ളോറ സൈനി. ശ്രദ്ധ വാള്‍ക്കര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തെയാണ് ഫ്‌ളോറ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗൗരംഗ് ദോഷി മര്‍ദിച്ചിരുന്നുവെന്നാണ് ഫ്‌ളോറ വെളിപ്പെടുത്തുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് താരം താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് വിവരിച്ചത്.

ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. ‘ഞാന്‍ അന്ന് പ്രണയത്തിലായിരുന്നു. അയാളാകട്ടെ പ്രസിദ്ധനായ നിര്‍മാതാവും. വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അയാള്‍ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദിച്ചു. എന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. 14 മാസത്തോളം ആരുമായി സംസാരിക്കാന്‍ പോലും അയാള്‍ എന്നെ അനുവദിച്ചില്ല.

ഒരുദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അയാള്‍ എന്റെ വയറ്റില്‍ ഇടിക്കുകയും ചെയ്തു. അന്ന് ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്കു ശേഷമാണ് എനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്. അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തു. സമയമെടുത്തെങ്കിലും ഞാന്‍ ഇന്ന് സന്തോഷവതിയാണ്. പുതിയൊരു പ്രണയവും എനിക്കിന്നുണ്ട്’ ഫ്‌ളോറ സൈനി തുറന്നു പറയുന്നു.

നേരത്തെയും ഫ്‌ളോറ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് മനസു തുറന്നിട്ടുണ്ട്. ഒരു ദിവസം ഗൗരംഗ് ദോഷിയില്‍ നിന്നുള്ള അടി കൊണ്ട് താടിയെല്ലിന് ക്ഷതം സംഭവിക്കുക പോലുമുണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു. സ്വന്തം പിതാവിനെ ചൊല്ലി ആണയിട്ട് ഇന്ന് നിന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു ദിവസം അയാള്‍ അടി തുടങ്ങിയത്. അന്ന് അമ്മയുടെ വാക്കുകളാണ് ചെവിയില്‍ മുഴങ്ങിയത്. ഒരു രക്ഷയുമില്ലെങ്കില്‍ പണമുണ്ടോ എന്നോ വസ്ത്രം ഉടുത്തിട്ടുണ്ടോ എന്നൊന്നും നോക്കരുത് ജീവനും കയ്യില്‍ പിടിച്ച് ഓടണമെന്നാണ് അമ്മ പറഞ്ഞിരുന്നത്. ആ ഉപദേശം അന്ന് താന്‍ കേള്‍ക്കുകയായിരുന്നുവെന്നാണ് പിന്നീട് ഫ്‌ളോറ സൈനി പറഞ്ഞത്. ഗൗരംഗ് ദോഷിക്കെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തന്നെ ഇടപെട്ട് പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement