ഒന്നരപ്പതിറ്റാണ്ടിനിടെ എട്ടാം തവണയും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബഹുമതി ലയണല്‍ മെസ്സിക്ക്

ഒന്നരപ്പതിറ്റാണ്ടിനിടെ എട്ടാം തവണയും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബഹുമതി ലയണല്‍ മെസ്സി നേടി. മികച്ച പുരുഷ താരത്തെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പില്‍ മെസ്സിക്കും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളന്റിനും തുല്യ വോട്ടാണ് ലഭിച്ചത്. ടൈബ്രേക്കറിലാണ് മെസ്സി തെരഞ്ഞെടുക്കപ്പെട്ടത്. മെസ്സിയും ഹാളന്റും മൂന്നാം സ്ഥാനത്തെത്തിയ കീലിയന്‍ എംബാപ്പെയും ലണ്ടനിലെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തില്ല. ഹാളന്റിനെയും എംബാപ്പെയെയും മറികടന്ന് ഒക്ടോബറില്‍ ബാലന്‍ഡോര്‍ ബഹുമതിയും മെസ്സി കരസ്ഥമാക്കിയിരുന്നു. 
സ്‌പെയിനിനെ ലോകകപ്പ് വിജയത്തിലേക്കും ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം. ബാലന്‍ഡോര്‍, യുവേഫ അവാര്‍ഡുകളും ഈ ഇരുപത്തഞ്ചുകാരിക്കായിരുന്നു. സ്‌പെയിനിന്റെ തന്നെ ജെന്നി ഹോര്‍മോസൊ, കൊളംബിയയുടെ ലിന്‍ഡ കായ്‌സീഡൊ എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 
മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ വര്‍ഷം അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച പെപ് ഗാഡിയോള മികച്ച പുരുഷ ടീം കോച്ചായി. ഇംഗ്ലണ്ടിന്റെ സെറീന വീഗമാനാണ് വനിതാ വിഭാഗത്തില്‍ മികച്ച കോച്ച്. 
കഴിഞ്ഞ വര്‍ഷവും മെസ്സിക്കായിരുന്നു അവാര്‍ഡ്. ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിനായിരുന്നു ഇത്. അതിനു ശേഷമുള്ള കാലയളവാണ് 2023 ലെ അവാര്‍ഡിന് പരിഗണിച്ചത്.
ഈ വര്‍ഷം മെസ്സി തെരഞ്ഞെടുക്കപ്പെട്ടത് അദ്ഭുതമായി.

Advertisement