കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ , സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെണ്‍കുട്ടിയുടെ ചിതയില്‍ ചാടി ബന്ധുവായ യുവാവ് ആത്മഹത്യചെയ്തു

ഭോപാല്‍: (മധ്യപ്രദേശ്) കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെണ്‍കുട്ടിയുടെ ചിതയില്‍ ചാടി ബന്ധുവായ യുവാവ് ആത്മഹത്യചെയ്തു.
പെണ്‍കുട്ടിയുടെ മരണത്തിനും ബന്ധു ആത്മഹത്യ ചെയ്തതിനും പിന്നിലെന്താണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മജ്ഗവാന്‍ ഗ്രാമത്തിലാണ് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രീതി ഡാംഗി എന്ന ജ്യോതിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച അന്ത്യകര്‍മങ്ങള്‍ നടത്തി. അതിനിടെ ജ്യോതിയുടെ അമ്മാവന്റെ മകന്‍ കരണ്‍ ഡാംഗി ചിതയില്‍ ചാടുകയായിരുന്നുവെന്നാണ് റിപോര്‍ട്. 450 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയില്‍ നിന്ന് ബൈകിലാണ് യുവാവ് മജ്ഗവാനില്‍ എത്തിയതെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

ബൈക് റോഡരികില്‍ നിര്‍ത്തി ശ്മശാനത്തിലേക്ക് പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട്, യുവാവ് ചിതയില്‍ ചാടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഗ്രാമവാസികള്‍ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ജ്യോതിയുടെ ചിതയ്ക്ക് സമീപം കരണിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു.

സഹോദരിയുടെ ചിതയില്‍ വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റതായി മജ്ഗവാ ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് ഭരത് സിംഗ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ കടുത്ത നടപടിക്ക് പിന്നിലും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലും എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും ബഹേരിയ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ദിവ്യ പ്രകാശ് ത്രിപാഠി പറഞ്ഞു.

Advertisement