കൊവിഡ് മാനദണ്ഡങ്ങൾ തിരികെ എത്തുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം.

കൊവിഡ് പരിശോധനയും വാക്‌സിനേഷനും വർധിപ്പിക്കാനും തീരുമാനമായി. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അറുപത് ശതമാനം വർധിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഡൽഹിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ 632 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യം വിലയിരുത്താനാണ് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്. മാസ്‌ക് ഉൾപ്പടെ പ്രധാന കൊവിഡ് മാനദണ്ഡങ്ങൾ തിരികെ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്‌കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല.

ഇതിനിടെ രാജ്യത്താകെ കൊവിഡ് കേസുകളിൽ ഇന്ന് അറുപത് ശതമാനം വർധനയുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനിടെ 2067 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായി. നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Advertisement