എയർ ഇന്ത്യയുടെ പ്രവർത്തനത്തിന് എസ്ബിഐയുടെ കൺസോർഷ്യം വായ്പ നൽകും

Advertisement

മുംബൈ: എയർ ഇന്ത്യയുടെ പ്രവർത്തനം സുഗമമാക്കാൻ ടാറ്റ ഗ്രൂപ്പിന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം വായ്പ നൽകും.

ഉയർന്ന പലിശയുള്ള വായ്പകൾ പിൻവലിക്കാനും പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനുമാണ് ബാങ്കുകളുടെ സംഘം സഹായിക്കുക.

പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫാ ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പടെയുള്ള ബാങ്കുകളാണ് വായ്പ നൽകുക. നിലവിലുള്ള വായ്പകൾ പുനക്രമീകരിക്കാനും ബാങ്കുകൾ സമ്മതിച്ചിട്ടുണ്ട്. നഷ്ടത്തിലായിരുന്ന എയർ ഇന്ത്യക്ക് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങളാണ് നേരത്തെ വായ്പനൽകിയിട്ടുള്ളത്. ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനാൽ കൂടുതൽ വായ്പ എൽഐസി നൽകില്ല.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ സ്റ്റാറ്റ്സിന്റെ 50ശതമാനം ഓഹരികളുമാണ് ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള താലസ് ലിമിറ്റഡിന് സർക്കാർ കൈമാറിയത്. കനത്ത കടബാധ്യതയെ തുടർന്ന് എയർ ഇന്ത്യയെ വിറ്റൊഴിയാൻ കേന്ദ്ര സർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റയെത്തിയത്.

2021 ഓഗസ്റ്റ് 31വരെയുള്ള കണക്കു പ്രകാരം 61,562 കോടി രൂപയാണ് എയർ ഇന്ത്യയുടെ ബാധ്യത. ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിന്റെ ഭാഗമായി ഈ കടത്തിന്റെ 75ശതമാനം(46,262 കോടി രൂപ) എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറി.

എയർ ഇന്ത്യയെ ഏറ്റെടുത്തതോടെ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായി. നിലവിൽ 4,400ഓളം ആഭ്യന്തര സർവീസുകളും 1,800 രാജ്യാന്തര സർവീസുകളും എയർ ഇന്ത്യ കൈകാര്യം ചെയ്യുന്നുണ്ട്.

Advertisement