ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രിക ‘ന്യായപത്രം’

ന്യൂ ഡെൽഹി :

കോണ്‍ഗ്രസിന്റെ ‘ന്യായപത്രം’ എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. കോണ്‍ഗ്രസിന്റെ ഗാരന്റി എന്ന നിലയില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അനുമതിയോടെ അടുത്തദിവസം പ്രകടന പത്രിക ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍ എന്നീ 5 വിഭാഗങ്ങള്‍ക്കായുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ ആകര്‍ഷണം.
30 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴിലും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ശമ്പളത്തോടെ അപ്രന്റിസ്ഷിപും നല്‍കുന്ന യുവന്യായ്, നിര്‍ധന കുടുംബത്തിലെ സ്ത്രീക്ക് വര്‍ഷം ഒരു ലക്ഷം രൂപയും കേന്ദ്ര ജോലിയില്‍ 50% സ്ത്രീസംവരണവും നല്‍കുന്ന നാരീ ന്യായ്, താങ്ങുവില നിയമം വഴി ഉറപ്പാക്കുകയും കര്‍ഷക കടം എഴുതിത്തള്ളുകയും ചെയ്യുന്ന കിസാന്‍ ന്യായ്, തൊഴിലുറപ്പു പദ്ധതിയില്‍ മിനിമം ദിവസവേതനം 400 രൂപയും ആരോഗ്യ അവകാശ നിയമവും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കലും ഉറപ്പാക്കുന്ന ശ്രമിക് ന്യായ്, സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസും പട്ടികവിഭാഗ- ഒബിസി സംവരണത്തിലെ 50% പരിധി എടുത്തുകളയുമെന്ന ഉറപ്പുകളും തരുന്ന ഹിസേദാരി ന്യായും ഉള്‍പ്പെടുന്നതാണ് കോണ്‍ഗ്രസിന്റെ ന്യായപത്രം.

Advertisement