കോടികൾ വിലമതിക്കുന്ന 126 മരങ്ങൾ മുറിച്ചുവിറ്റു; ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ, തലവേദന ഒഴിയാതെ ബിജെപി

ബെം​ഗളൂരു: കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുവിറ്റ കേസിൽ ബിജെപി എം പി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹ അറസ്റ്റിൽ. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ക്രൈം സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിക്രം സിംഹ ഇപ്പോൾ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്ന് കോടികൾ വിലമതിക്കുന്ന 126 മരങ്ങൾ മുറിച്ച് ക‌ടത്തിയെന്നാണ് ആരോപണം. വിക്രം സിംഹക്കുവേണ്ടി വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു.

ഒടുവിൽ സൈബർ ടീമിന്റെ സഹായത്തോടെയാണ് ഇ‌യാളെ ബെം​ഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ തുടർനടപടികൾക്കായി ഇയാളെ ഇനി ഹാസനിലേക്ക് കൊണ്ടുപോകും. പാർലമെന്റ് മന്ദിരത്തിലേത്ത് അതിക്രമിച്ച് കയറിവർക്ക് പാസ് നൽകിയത് പ്രതാപ് സിംഹയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് എംപിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തത്. ഡിസംബർ 13 ന് ലോക്‌സഭയിലേക്ക് അതിക്രമിച്ച് കയറിയ ഒരാൾ പ്രതാപ് സിംഹയുടെ ഓഫീസ് നൽകിയ സന്ദർശക പാസ് കൈവശം വച്ചിരുന്നു.

പ്രതാപ് സിംഹയ്‌ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. സഹോദരന്റെ അറസ്റ്റിൽ പ്രതികരണവുമായി എംപിയും രം​ഗത്തെത്തി. കർണാടക മന്ത്രി മധു ബംഗാരപ്പ ഉൾപ്പെട്ട ചെക്ക് കേസാണ് എംപി പ്രതിരോധമായി ഉയർത്തിയത്. ആറര കോടി രൂപയുടെ ചെക്ക് ബൗൺസ് കേസിൽ മധു ബംഗാരപ്പ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ എന്റെ സഹോദരനെയാണ് അറസ്റ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ മകന്റെ ഭാവിക്കായി എന്റെ കുടുംബത്തെ ബലിയർപ്പിക്കുമോയെന്നും എംപി ചോദിച്ചു.

Advertisement