‘വിവാഹിതനാണെന്ന് മറച്ചുവെച്ചു, ഭാര്യയെ കണ്ടത് ഷോക്കായി, ആക്രമണത്തിൽ എല്ലുകൾ പൊട്ടി’: ഉന്നതൻറെ മകനെതിരെ പ്രിയ

മുംബൈ: ഉന്നത ഉദ്യോഗസ്ഥൻറെ മകൻ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രിയ സിങ് രംഗത്ത്. മഹാരാഷ്ട്ര റോഡ് ഡവലപ്മെൻറ് കോർപറേഷൻ എംഡിയായ അനിൽ ഗെയ്ക്വാദിൻറെ മകൻ അശ്വജിത്തിനെതിരെയാണ് പ്രിയ രംഗത്തെത്തിയത്. അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നിൽ നിന്ന് മറച്ചുവെച്ചെന്ന് പ്രിയ പറഞ്ഞു.

പിന്നീട് അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ താനിക്കാര്യം നേരിട്ട് ചോദിച്ചെന്നും പ്രിയ പറഞ്ഞു. ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാൻ പോയപ്പോൾ അയാൾക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേച്ചൊല്ലി തങ്ങൾക്കിടയിൽ തർക്കമുണ്ടായെന്നും പ്രിയ പറഞ്ഞു.

അശ്വജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബർ 11ന് താൻ അയാളെ കാണാൻ പോയിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാൻ തുടങ്ങിയത്. ഇടപെടാൻ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാൻ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാൻ വരെ ശ്രമിച്ചു. തന്റെ കൈയിൽ കടിക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഫോണും ബാഗും എടുക്കാൻ താൻ കാറിനടുത്തേക്ക് ഓടിയപ്പോഴാണ് അശ്വജിത്ത് ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു.

തന്റെ കാലിലൂടെ കാർ കയറ്റിയ ശേഷം അവർ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്. സംഭവത്തിന് ശേഷം താനെയിലെ കാസർവാഡാവലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും ഉന്നത സമ്മർദത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കേസെടുക്കാൻ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായതോടെ ഇതേ പൊലീസ് സ്റ്റേഷനിൽ അശ്വജിത് ഗെയ്‌ക്‌വാദിനും ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രിയയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചു.

Advertisement