രാഹുലിനെ ഇന്ത്യ സഖ്യത്തിന്‍റെ മുഖമാക്കാനാവില്ലെന്ന് ജെഡിയുവും തൃണമൂലും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്‍റെ മുഖമാക്കാനാവില്ലെന്ന് ജെഡിയുവും തൃണമൂല്‍ കോണ്‍ഗ്രസും. വൈകീട്ട് നേതാക്കളുടെ യോഗം ചേരാനിരിക്കേ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജെഡിയു ശക്തമാക്കി. പനിയായതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്താതതെന്നും ഇനി ചേരുന്ന വിശാല യോഗത്തിനെത്തുമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.

ഇന്ത്യ സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ നിലപാട് കൂടുതല്‍ കടുപ്പിച്ച് പാര്‍ട്ടികള്‍. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയേറ്റുവാങ്ങിയ കോണ്‍ഗ്രസ് സഖ്യത്തെ നയിക്കേണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും, ജെഡിയുവും തുറന്ന് പറയുന്നത്. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയെങ്കിലും ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തോറ്റു. അതുകൊണ്ട് രാഹുലിനെ മുന്നില്‍ നിര്‍ത്തി സഖ്യം തുടരാനാവില്ലെന്ന് നേതൃപദവി തുടക്കം മുതല്‍ ആഗ്രഹിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ജെഡിയുവിന്‍റെയും നിലപാട്. മമത ബാനര്‍ജി മനസിലിരിപ്പ് നേരത്തെ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളിലടക്കം നിതീഷ് കുമാറിനുള്ള സ്വീകര്യത ചൂണ്ടിക്കാട്ടിയും, ജാതി സെന്‍സെസ് കൊണ്ടുവന്നതുമൊക്കെ ഉയര്‍ത്തിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നിതിഷ് യോഗ്യനെന്ന വാദം ജെഡിയു അവതരിപ്പിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിന് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും, സഖ്യം മുന്‍പോട്ട് പോകുമെന്നും നിതിഷ് കുമാര്‍ പ്രതികരിച്ചു.

നിതീഷ് കുമാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് വിളിച്ച ഇന്ത്യ സഖ്യത്തിന്‍റെ വിശാല യോഗം മാറ്റി വയ്ക്കുകയായിരുന്നു. വൈകീട്ട് കോര്‍ഡിനേഷന്‍ കമ്മിറ്റി ചേരുമെന്നറിയിച്ചെങ്കിലും ഏതൊക്കെ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ ദിവസവും രാവിലെ ചേരുന്ന പതിവ് യോഗം ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് അത്താഴ യോഗമായി സംഘടിപ്പിക്കുകയാണ്.

Advertisement