‘ഭർത്താവിന് വേണ്ടി വന്നതല്ല, അഞ്ജു പാകിസ്ഥാനിലേക്ക് മടങ്ങും’; രണ്ട് കാര്യങ്ങൾ ചെയ്ത ശേഷം

ന്യൂഡൽഹി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ പോയ അഞ്ജുവെന്ന യുവതിയെ വിശദമായി ചോദ്യം ചെയ്തത് അന്വേഷണ ഏജൻസികൾ. അമൃത്സറിലെ കേന്ദ്രത്തിൽ വച്ച് പഞ്ചാബ് പൊലീസും ഇന്റലിജൻസ് വിഭാഗവുമാണ് അഞ്ജുവിനെ മണിക്കൂറോളം ചോദ്യം ചെയ്തത്. ശേഷം ബുധനാഴ്ച രാത്രിയോടെ ഡൽഹിയിലേക്ക് പോകാൻ അനുവദിച്ചു.

ചില കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് അഞ്ജു തിരികെ ഇന്ത്യയിലെത്തിയതെന്നാണ് ഐബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. പാകിസ്ഥാനിലേക്ക് തന്നെ മടങ്ങാനാണ് അഞ്ജുവിന്റെ തീരുമാനം. രാജസ്ഥാനിലുള്ള ഭർത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേർപ്പെടുത്തുക, ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്ഥാനിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജു ഇന്ത്യയിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജൂലൈ 27നാണ് അഞ്ജു, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ല എന്ന യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയത്. അവിടെ വച്ച് ഇസ്ലാം മതം സ്വീകരിച്ച് നസ്റുല്ലയെ വിവാഹം ചെയ്‌തെന്നാണ് അഞ്ജു പറയുന്നത്. എന്നാൽ വിവാഹം നടന്നതിന്റെ തെളിവുകളൊന്നും അഞ്ജു ഹാജരാക്കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. ഭർത്താവായ നസ്റുല്ല ബിസിനസുകാരനാണെന്ന് അഞ്ജു പറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂലൈയിൽ കുറച്ചു ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്ന് ഭർത്താവ് അരവിന്ദിനോട് പറഞ്ഞ ശേഷമാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. യുവതി അതിർത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അരവിന്ദ് പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം നാല് മണിക്ക് അഞ്ജു ഫോണിൽ വിളിച്ച് താൻ ലാഹോറിലാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അറിയിച്ചു. പാക്കിസ്ഥാനിലെ അഞ്ജുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ഒരു ദിവസം ഭാര്യ മടങ്ങി വരുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് അന്ന് പറഞ്ഞിരുന്നു.

നസ്റുല്ലയെ വിവാഹം ചെയ്യാൻ പദ്ധതിയില്ലെന്നും വിസാ കാലാവധി അവസാനിക്കുമ്പോൾ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് അഞ്ജു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ഇരുവരും വിവാഹിതരായി. അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തിൽ പാകിസ്ഥാൻ ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തിരുന്നു. സെപ്തംബറിൽ, അഞ്ജു മക്കളെ കാണാൻ സാധിക്കാത്തതിൽ മാനസിക വിഷമത്തിലാണെന്ന് നസ്‌റുല്ല പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം വാഗാ അതിർത്തി വഴി അഞ്ജു തിരികെ ഇന്ത്യയിലെത്തിയത്.

Advertisement