ഹിമാചലിന് ഏഴ് കോടി, എക്സൈസിന് പുതിയ വാഹനങ്ങൾ; മന്ത്രിസഭ തീരുമാനങ്ങൾ

തിരുവനന്തപുരം: കനത്ത മഴയിൽ നാശനഷ്ടമുണ്ടായ ഹിമാചൽ പ്രദേശിന് ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം. ഹിമാചലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏഴ് കോടി രൂപ ധനസഹായം അനുവദിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ

  1. തിരുവനന്തപുരം ടെക്നോസിറ്റിയിൽ 109.60 കോടി രൂപ ചെലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് – കേരളയുടെ പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിന് സമഗ്ര ഭരണാനുമതി നൽകി. ലൈബ്രറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കോൺഫറൻസ് ഹാൾ എന്നിവയുൾപ്പെടെ 4 നില കെട്ടിടം നിർമ്മിക്കുന്നതിനും ലാബ് സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2024-25 ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
  2. പശ്ചിമതീര കനാൽ വികസനവുമായി ബന്ധപ്പെട്ട് ട്രാൻസിറ്റ് ഓറിയെന്റഡ് ഡെവലപ്മെന്റ് ആൻഡ് അസ്സസ്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ഓപ്പർച്യൂണിറ്റീസ് എന്ന പേരിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പഠനം നടത്തുന്നതിനും പഠനത്തിലൂടെ കണ്ടെത്തുന്ന സാമ്പത്തിക വികസന മേഖലകൾ സംസ്ഥാനത്തിന്റെ പി പി പി നയത്തിന് അനുസൃതമായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുമായി 300 കോടി രൂപയുടെ നിർദ്ദേശം കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പാക്കുന്നതിന് തത്വത്തിലുള്ള അനുമതി നൽകി.
  3. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 12 എൽ.എ കിഫ്ബി യൂണിറ്റുകളിലേക്ക് 62 താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. ജീവനക്കാരുടെ ശമ്പളവും മറ്റു ചിലവുകളും കിഫ്ബി വഹിക്കണമെന്ന വ്യവസ്ഥയിൽ ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് അനുമതി.
  4. എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ 33 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുവാദം നൽകി. കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങൾക്കു പകരമാണ് പുതിയ വാഹനങ്ങൾ.
  5. ഇടുക്കി ജില്ലാ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറായി ഏലപ്പാറ സ്വദേശി എസ്.എസ് സനീഷിനെ നിയമിക്കും.
Advertisement