കോൺഗ്രസിന് വമ്പൻ തിരിച്ചുവരവ്, തെലങ്കാനയിലടക്കം അധികാരത്തിലേറും; ബിജെപിക്ക് തകർച്ച: അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്

Advertisement

ന്യൂഡൽഹി : 5 സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. തെലങ്കാനയിൽ ബിജെപിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുകയെന്നാണ് സർവെ ഫലം..

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോരാട്ടം കടുക്കും, കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എബിപി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം.

അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടി വരുമെന്നും വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബിജെപിക്ക് നിരാശയാകും ഫലമെന്നും സർവെ ചൂണ്ടികാട്ടുന്നു.

ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എബിപി – സി വോട്ടർ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും മുൻതൂക്കം കോൺഗ്രസിനാണ്. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുവരേയും ബിജെപി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ. കോൺ​ഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺ​ഗ്രസ് 113 -125 വരെയും ബിജെപി 104 – 116 വരെയും ബിഎസ്പി 0 – 2 വരെയും മറ്റുള്ളവർ 0 – 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.

മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺ​ഗ്രസിനാകട്ടെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 – 13 സീറ്റുകളും മറ്റുള്ളവർ 0 – 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നു.

Advertisement