മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊന്ന് പക

ബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തതിന് യുവാവിനെ ചോദ്യംചെയ്ത പിതാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ അശോക്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ശാന്തിനഗറിലാണ് സംഭവം. ചരക്കുവാഹന ഡ്രൈവറായ അൻവർ ഹുസൈൻ (41) ആൺ കൊല്ലപ്പെട്ടത്.

കേസിൽ സഹീദ് (22) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഇലക്ട്രിക്കൽ കടയിലാണ് ഇയാൾക്കു ജോലി. ഇരുവരും ശാന്തിനഗറിലെ നഞ്ചപ്പ സർക്കിളിലാണ് താമസം. ശനിയാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സഹീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹുസൈന്റെ പതിനഞ്ചുകാരി മകളെ സഹീദ് ശല്യം ചെയ്തിരുന്നു. സ്കൂളിലേക്കു പോകുമ്പോഴും തിരികെ വരുമ്പോഴും ഇയാൾ പിന്നാലെ നടന്ന് ശല്യംചെയ്തിരുന്നു. മുന്ന് – നാലു മാസമായി ഇതു നടന്നുവരുന്നുണ്ട്. പെൺകുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചതോടെ സഹീദിനെ പലവട്ടം അൻവർ ഹുസൈൻ വിലക്കിയിരുന്നു. എന്നാൽ സഹീദ് ഇതു വകവച്ചില്ല.

ശനിയാഴ്ചയും ഇയാൾ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു. ഇതു ചോദ്യം ചെയ്യാൻ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും രാത്രി ഒൻപതോടെ സഹീദിന്റെ വീട്ടിലെത്തി. ഇരു കുടുംബങ്ങളും തമ്മിൽ ശക്തമായ വാഗ്വാദം ഉണ്ടായി. ഉടൻ സഹീദ് കത്തിയെടുത്ത് അൻവർ ഹുസൈന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഇയാൾ പിന്നാലെ രക്ഷപ്പെട്ടു. അൻവർ ഹുസൈനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചു മണിക്കൂറുകൾക്കുശേഷം മരിച്ചു.

Advertisement