തുടർച്ചയായ ലൈംഗിക അതിക്രമം, വീഡിയോ കാണിച്ച് ഭീഷണി, 26 കാരനെ കഴുത്തറത്ത് കൊന്ന് 14കാരൻ

ന്യൂഡൽഹി: തുടർച്ചയായി ലൈംഗിക അതിക്രമം ചെയ്ത യുവാവിനെ കഴുത്തറുത്ത് കൊന്ന് 14കാരൻ. ദക്ഷിണ ഡല്‌‍ഹിയിലാണ് സംഭവം. ബാട്ട്ല ഹൌസ് മേഖലയിൽ 26കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കൊലപാതകത്തേക്കുറിച്ച് പൊലീസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 30ന് നടന്ന കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ്.

കഴിഞ്ഞ രണ്ട് മാസത്തോളമായി 26കാരൻ 14കാരനെ ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പിന്നാലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊല ചെയ്യാൻ 14കാരൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ 14 കാരനെ പിടികൂടിയതായി ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ഡിയോ വിശദമാക്കി. ജുവനൈൽ നിയമ പ്രകാരമുള്ള നിയമ നടപടികൾ കേസിൽ സ്വീകരിച്ചതായും ദക്ഷിണ ഡൽഹി ഡിഎസ്പി വിശദമാക്കി.

ഓഗസ്റ്റ് 30 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ജാമിയ നഗർ പൊലീസിന് കൊലപാതക വിവരം ലഭിച്ചത്. ബാട്ട്ല ഹൌസ് മേഖലയിലെ ജാമിയ നഗറിലെ ഫ്ലാറ്റിലാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴമേറിയ മുറിവോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നിരന്തരമായ പീഡനത്തിൽ മനസ് മടുത്ത 14 കാരൻ തക്ക സമയത്ത് 26കാരനെ ആക്രമിക്കാനായി പേപ്പർ കട്ടർ കയ്യിൽ കരുതിയിരുന്നു. ഇത് വച്ച് ശനിയാഴ്ച 14കാരൻ 26കാരനെ ആക്രമിക്കുകയായിരുന്നു.

26കാരൻറെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നതായിരുന്നു. ഏതാനും ദിവസം മുൻപായിരുന്നു കെട്ടിടത്തിൽ ആളൊഴിഞ്ഞത്. സക്കീർ നഗറിലെ വീട്ടിൽ കുടുംബത്തിനൊപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത്.

Advertisement