ചന്ദ്രയാൻ–3: സൾഫർ സാന്നിധ്യത്തിന് വീണ്ടും സ്ഥിരീകരണം; വഴിമാറി പ്രഗ്യാൻ

ബെംഗളുരു: ചന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്‌പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുന്നത്. ചന്ദ്രനിൽ സൾഫർ രൂപപ്പെടാനിടയാക്കിയ സാഹചര്യത്തെ കുറിച്ചു വിശദീകരിക്കാൻ ശാസ്ത്രലോകത്തിന് ആൽഫാ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്ററിലെ ഡേറ്റകൾ സഹായകമാവുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ദിവസം പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്സ് അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ഇതുകൂടാതെ ചന്ദ്രോപരിതലത്തിലെ ഗർത്തം ഒഴിവാക്കാൻ റോവർ തിരിയുന്നതിന്റെ ദൃശ്യങ്ങളും ഇസ്‌റോ പുറത്തുവിട്ടു. വിക്രം ലാൻഡർ പകർത്തിയ വിഡിയോയാണ് പുറത്തുവിട്ടത്.

ലിബ്സ്, എപിഎക്സ്എസ് എന്നീ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം മുതലാണ് പ്രവർത്തനം തുടങ്ങിയത്. സ്വയം വിലയിരുത്തിയതും റോവറിൽനിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളുരു ബയലാലുവിലെ ഡീപ് സ്‍‌പേസ് നെറ്റ്‌വർക്ക് ആന്റിനകളിലേക്കാണു കൈമാറുന്നത്. നേരിട്ടു വിവരം കൈമാറാൻ വിക്രമിനു ശേഷിയുണ്ട്. തുടർന്ന് ബെംഗളുരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിനു തടസ്സം നേരിട്ടാൽ ചന്ദ്രയാൻ–2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

Advertisement