‘വീടിന് തീവച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ പിടികൂടി കൂട്ടബലാത്സംഗത്തിനിരയാക്കി’

ഇംഫാൽ: മണിപ്പുരിലെ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. മുപ്പത്തിയേഴുകാരിയായ മെയ്തെയ് യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് മൂന്നിന് ചുരാചന്ദ്പുരിലായിരുന്നു സംഭവം. അഗ്നിക്കിരയാക്കിയ വീട്ടിൽനിന്ന് ആൺമക്കളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ പിടികൂടിയതെന്ന് യുവതി പറഞ്ഞു.

‘‘ഓടുന്നതിനിടെ വീണുപോയി. അവിടേക്കെത്തിയ ആറുപേരടങ്ങുന്ന സംഘം പിടികൂടി പീഡിപ്പിക്കുകയായിരുന്നു. സ്വയരക്ഷ മുൻനിർത്തിയും കുടുംബത്തിന്റെ അഭിമാനം ഓർത്തും ഇതുവരെ പരാതി നൽകിയില്ല. ജീവൻ അവസാനിപ്പിക്കാൻ പോലും തുനി‍ഞ്ഞു. എന്നാൽ, നേരിട്ട പീഡനങ്ങളെക്കുറിച്ചു സ്ത്രീകൾ തന്നെ തുറന്നു പറയാൻ തുടങ്ങിയതോടെയാണ് എനിക്കും തുറന്നുപറയാൻ ധൈര്യം ലഭിച്ചത്. മാനസികമായി തകർന്ന എന്നെ, പരാതി നൽകാൻ ഡോക്ടർമാരും കൗൺസിലർമാരും സഹായിച്ചു’’ – യുവതി പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ഇപ്പോൾ ദുരിതാശ്വാസ ക്യാംപിലാണ് താമസിക്കുന്നത്.

രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കി. ഇതിനു പിന്നാലെ പീഡനത്തിനിരയായെന്ന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്തെത്തുന്നുണ്ട്.

Advertisement