500 മദ്യശാലകൾക്ക് പൂട്ടിടും, വാക്കുപാലിച്ച് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടും. മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇക്കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് 500 മദ്യശാലകൾ അടച്ചുപൂട്ടുന്നത്. മദ്യശാലകൾ അടച്ചുപൂട്ടുന്ന കാര്യം ടാസ്മാക് തന്നെയാണ് ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്.

മദ്യശാലകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 20നു തന്നെ ഉത്തരവ് ഇറങ്ങിയിരുന്നതായി ടാസ്മാക് അറിയിച്ചു. അടച്ചുപൂട്ടേണ്ട 500 മദ്യശാലകൾ കണ്ടെത്തിയതായും അവ നാളെ മുതൽ പ്രവർത്തിക്കില്ലെന്നും ടാസ്മാക് വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടിയെന്നും പറയുന്നു.

തമിഴ്നാട്ടിൽ മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായാണ് 500 മദ്യശാലകൾക്കു പൂട്ടു വീഴുന്നത്. കച്ചവടം കുറവുള്ളവയും ജനവാസ മേഖലകൾ, ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു സമീപത്തെ മദ്യശാലകളുമാണ് ആദ്യഘട്ടത്തിൽ അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടുന്നവയിൽ 138 മദ്യശാലകൾ ചെന്നൈ സോണിലും, 78 എണ്ണം കോയമ്പത്തൂർ, 125 എണ്ണം മധുര, 59 എണ്ണം സേലം, 100 എണ്ണം തിരുച്ചിറപ്പള്ളി സോണുകളിലുമാണ്

Advertisement