ആയിരക്കണക്കിന് കോടി അനാഥപ്പണം, അവകാശികളിലെത്തിക്കാൻ ആർബിഐ, കണ്ടെത്താൻ അവസരമൊരുങ്ങും !

മുംബൈ: ബാങ്കുകളിലെ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നാഥരെ കണ്ടെത്താൻ പുതിയ പദ്ധതിയുമായി ആർബിഐ. രാജ്യത്തെ എല്ലാ ജില്ലകളിലും ബാങ്കുകൾ അവരുടെ മികച്ച 100 നിക്ഷേപങ്ങൾ കണ്ടെത്തി തീർപ്പാക്കുന്നതിന് ഇടപാടുകാരെയും അവകാശികളെയും സഹായിക്കുന്നതിനായി100 ദിവസത്തെ പ്രത്യേക കാംപയിൻ ആരംഭിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 ജൂൺ ഒന്ന് മുതൽ ബാങ്കുകൾ കാംപയിൻ ആരംഭിക്കും.

10 വർഷമായി പ്രവർത്തനരഹിതമായ സേവിംഗ്സ്/കറന്റ് അക്കൗണ്ടുകളിലെ ബാലൻസുകൾ, നിക്ഷേ കാലാവധി പൂർത്തിയായിട്ടും പിൻവലിക്കാത്ത നിക്ഷേപങ്ങൾ അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ഈ തുകകൾ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്” (DEA) ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ ആണ് പ്രത്യേക കാംപയിൻ നടത്തുന്നതെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബാങ്കിംഗ് സംവിധാനത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ തോത് കുറയ്ക്കുന്നതിനും, അത്തരം നിക്ഷേപങ്ങൾ അവരുടെ യഥാർത്ഥ ഉടമകൾക്ക്/അവകാശവാദികൾക്ക് തിരികെ നൽകുന്നതിനുമായുമുള്ള റിസർവ് ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാംപയിൻ നടത്തുന്നത്. മാത്രമല്ല ഒന്നിലധികം ബാങ്കുകളിലുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് പൊതുജനങ്ങൾക്കായി ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ സജ്ജമാക്കുമെന്നും ആർബിഐ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ , അവകാശികളില്ലാതെ കിടന്ന 35,012 , കോടി രൂപ നേരത്തെ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. തൊട്ടുപിന്നിൽ പഞ്ചാബ് നാഷണൽ ബാങ്കാണ്. 5,340 കോടി രൂപയാണ് പിഎൻബിയിൽ ക്ലെയിം ചെയ്യാതെ കിടക്കുന്നത്. കാനറ ബാങ്കിൽ 4,558 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡയിൽ 3,904 കോടി രൂപയും അവകാശികളെ കാത്തുകിടപ്പുണ്ട്.

Advertisement