ഏഴുമാസമായി അബോധാവസ്ഥയിലായിരുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി

ന്യൂഡൽഹി: ഏഴ് മാസത്തോളമായി കോമയിൽ കിടക്കുന്ന യുവതിക്ക് സുഖപ്രസവം. ഡൽഹി എയിംസിലാണ് 23കാരിയായ ത്തർപ്രദേശ് സ്വദേശിനി പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഗർഭാവസ്ഥയുടെ എട്ടര മാസത്തിനുള്ളിലായിരുന്നു യുവതി പ്രസവിച്ചത്. ഒക്ടോബർ 20 ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ യുവതി ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് മുലയൂട്ടാൻ കഴിയില്ല. നിലവിൽ കുപ്പിയിലാണ് കുഞ്ഞിന് പാൽ നൽകുന്നത്.

റോഡപകടത്തിൽ മസ്തിഷ്ക ക്ഷതം സംഭവിച്ച യുവതി ട്രോമ സെന്ററിൽ ഏഴ് മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹെൽമറ്റ് ധരിക്കാതെ ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കെയാണ് ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടത്. യുവതിയുടെ ബുർഖ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു. മാർച്ചിലായിരുന്നു സംഭവം. അപകടത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ എയിംസ് ട്രോമ സെന്ററിൽ നാല് മേജർ ബ്രെയിൻ സർജറികൾക്ക് വിധേയയായി. ജീവൻ രക്ഷിച്ചെങ്കിലും യുവതി അബോധാവസ്ഥയിൽ തന്നെ തുടർന്നു.

എയിംസിൽ എത്തുമ്പോൾ യുവതി 40 ദിവസം ഗർഭിണിയായിരുന്നു. ഗൈനക്കോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ പരിശോധനയിൽ കുഞ്ഞ് ആരോഗ്യവാനാണെന്ന് കണ്ടെത്തി. കുട്ടി വേണോ അതോ ഗർഭച്ഛിദ്രത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കാൻ ഭർത്താവിനോട് ഡോക്ടർമാർ ആവശ്യപ്പെട്ടു. രണ്ട് പേരും വേണമെന്ന് ഭർത്താവ് മറുപടി നൽകി. പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കാൻ ആരംഭിക്കുകയായിരുന്നു.

പെൺകുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് എയിംസ് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് അബോധാവസ്ഥയിൽ വീട്ടിലേക്ക് മടങ്ങുന്ന 15 ശതമാനം രോഗികൾക്കും ബോധം തിരിച്ചുകിട്ടാൻ ആറുമാസം മുതൽ ഒരു വർഷം വരെ വേണ്ടിവരുന്നതായി എയിംസ് ട്രോമ സെന്റർ ന്യൂറോ സർജൻ ഡോ.ദീപക് ഗുപ്ത പറഞ്ഞു.

Advertisement