സഹോദരിക്ക് നേരെ അക്രമം, ചോദ്യം ചെയ്ത 17കാരനെ കുത്തിക്കൊന്നു

ന്യൂഡൽഹി: സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. ഡൽഹിയിലെ പട്ടേൽനഗറിൽ വെള്ളിയാ‌ഴ്‌ച നടന്ന ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കുത്തേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കംപ്യൂട്ടർ ക്ലാസ് കഴിഞ്ഞു വരുന്ന വഴി വീടിനു സമീപത്തുവച്ചാണ് പതിനേഴുകാരൻ ആക്രമണത്തിന് ഇരയായത്.

പ്രായപൂർത്തിയാകാത്ത പ്രതികൾ സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതികളും പതിനേഴുകാരനും തമ്മിൽ തർക്കമായി. മൂന്നുപേർ തെരുവിൽ ഏറ്റുമുട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ പ്രതികളിലൊരാൾ കത്തിയെടുത്ത് പെൺകുട്ടിയുടെ സഹോദരനെ കുത്തുകയായിരുന്നു.

നട്ടെല്ലിനോട് ചേർന്നാണ് കുത്തേറ്റത്. കുത്തേറ്റതിനു പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. രക്തം വാർന്ന പതിനേഴുകാരൻ ഫോണിൽ ആരെയോ വിളിച്ച് സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ളവർ പ്രായപൂർത്തിയാകാത്തവരാണെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് അറിയിച്ചു.

Advertisement