യുവതിയെ തീകത്തി മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

കുണ്ടറ. യുവതിയെ തീ കത്തി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു . കുണ്ടറ പേരയം ചിറ ഭാഗത്തെ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. പടപ്പക്കര കുരിശടി ജംക്ഷന്‍ സാന്റാവിലാസത്ത് മേരിസണിന്‍റെയും പരേതയായ മേരിക്കുട്ടിയുടെയും മകള്‍ സൂര്യയെന്നു വിളിക്കുന്ന സാന്റാ(23)ആണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മുക്കാലോടെ പേരയം ചിറ ഭാഗത്തെ ആളൊഴിഞ്ഞ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്. അസ്വാഭാവികമായ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ ആണ് പൊള്ളലേറ്റ നിലയിലുള്ള യുവതിയെ കണ്ടതും മറ്റുള്ളവരെ വിവരമറിയിച്ചതും. അരയ്ക്കു മുകളിലേക്ക് പൂർണ്ണമായും പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ പരിശോധനയിലാണ്
പടപ്പക്കര സ്വദേശി ഇരുപത്തിമൂന്ന് വയസ്സുള്ള സൂര്യയാണ് മരിച്ചതെന്ന് കുണ്ടറ പോലീസ് സ്ഥിരീകരിച്ചത്.

മൃതദേഹത്തിന് സമീപത്ത് നിന്നും തിന്നറിന്റെ കുപ്പിയും ബാഗും കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ അസ്വാഭാവികത തോന്നിയെങ്കിലും പിന്നീട് സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പേരയത്തെ കടയിൽ നിന്നും സൂര്യ തന്നെയാണ്
ടിന്നർ വാങ്ങിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.ഇതോടെയാണ് ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചത്. അതിവേഗം തീപടരുന്നതാണ് പെയിന്‍റിംങ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന തിന്നര്‍. ആത്മഹത്യ കാരണം സംബന്ധിച്ച് പക്ഷേ വ്യക്തയില്ല.

Advertisement