ശാസ്താംകോട്ടയില്‍ അധികൃതരുടെ മൂക്കിനുതാഴെ അനധികൃത നിര്‍മ്മാണം

ശാസ്താംകോട്ട. അവധിദിനങ്ങള്‍ കണക്കാക്കി ശാസ്താംകോട്ടയില്‍ അധികൃതരുടെ മൂക്കിനുതാഴെ അനധികൃത നിര്‍മ്മാണമെന്ന് പരാതി. കോളേജ് റോഡില്‍ ഷേത്രഭൂമിക്ക് അടുത്ത് കോടതി, താലൂക്ക് ഓഫീസ്,പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നും വിളിപ്പാട് ദൂരത്താണ് രാത്രി പില്ലറുകള്‍ കെട്ടി കെട്ടിടനിര്‍മ്മാണത്തിന് നീക്കമുണ്ടായത്. പൊതുപ്രവര്‍ത്തകനായ എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. ക്ഷേത്രോപദേശക സമിതി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.തടാകതീരത്തുനിന്നും 50 മീറ്ററിനുള്ളിലാണ് നിര്‍മ്മാണമെന്ന് പരാതിക്കാര്‍ പറയുന്നു. രാത്രി പൊലീസ് എത്തിയപ്പോഴേക്കും പണിചെയ്തവര്‍ മടങ്ങി. അവധിദിനത്തില്‍ പണിതുടരുമെന്ന ആശങ്കയില്‍ സ്ഥലത്ത് നാട്ടുകാര്‍ കാവലുണ്ട്.


എണ്‍പതുകളില്‍ സിവി ആനന്ദബോസ് ജില്ലാ കലക്ടര്‍ ആയിരിക്കെ ഫയലില്‍നിന്നും വയലിലേക്ക് പദ്ധതിയുടെ ഭാഗമായി വാനരമ്ാര്‍ക്ക് തോട്ടം നിര്‍മ്മിച്ച സ്ഥലത്ത് പിന്നീട് ഒരാള്‍ പട്ടയം നേടുകയും അത് പിന്നീട് നിരവധി പേര്‍ക്കായി കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ ധാരാളം പേര്‍ക്ക് കെട്ടിടങ്ങളുണ്ട്. ഇതെല്ലാ നിയമപരമാണെന്നു പറയുന്നുവെങ്കിലും ആദ്യഭൂമികൈമാറ്റം സംബന്ധിച്ച ദുരൂഹത അന്വേഷിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ മേഖല കൈയേറി നശിക്കുന്നുവെന്ന പരാതിയും ഇതിനെതിരെ പ്രക്ഷോഭവും നടന്നിട്ടുണ്ട്.

Advertisement