ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കൊട്ടിയം.ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. കിഴവൂര്‍ അജീന മന്‍സിലില്‍ ഇബ്രാഹിംകുട്ടി മകന്‍ ജാഫര്‍(43) ആണ് പോലീസിന്‍റെ പിടിയിലായത്.

പ്രതിയുടെ വീടിന് സമീപം താമസിക്കുന്ന യുവാവ് ഇയാളെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കാന്‍ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. 29-ാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഇരട്ടപ്പേര് വിളിച്ചതില്‍ പ്രകോപിതനായ പ്രതി യുവാവിന്‍റെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്‍റെ തല ഭിത്തിയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് തടയാന്‍ എത്തിയ ഭാര്യയേയും ഇയാള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചാത്തന്നൂര്‍ എ.സി.പി യുടെ മേല്‍നോട്ടത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ റിനോസ്, സി.പി.ഓ മാരായ സന്തോഷ് ലാല്‍, ചന്തു, ഷമീര്‍, ദില്‍ഷന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement