നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

കൊല്ലം . 2016 മുതല്‍ കൊല്ലം സിറ്റിയിലെ കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ കുലശേഖരപുരം വില്ലേജില്‍ കടത്തൂര്‍ മുറിയില്‍ വെളുത്ത മണലിന് സമീപം കട്ടച്ചിറ തെക്കതില്‍ വീട്ടില്‍ സ്പീഡ് അനീര്‍ എന്ന അനീര്‍ഷാ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

2016 മുതല്‍ 2022 വരെ റിപ്പോര്‍ട്ട് ചെയ്ത ആറ് ക്രിമിനല്‍ കേസുകളും വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, നിരോധിത മയക്കു മരുന്ന് വില്‍പ്പന, സ്ത്രീകളെ ശല്യപ്പെടുത്തല്‍, കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൊലപാതകശ്രമം തുടങ്ങിയവയാണ്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്.

ഇയാളെ കഴിഞ്ഞ ജനുവരി മുതല്‍ ആറ് മാസകാലത്തേക്ക് ജില്ലയില്‍ നിന്ന് നാട് കടത്തിയിരുന്നു. കരുനാഗപ്പളളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു.വിയുടെ നേതൃത്വത്തില്‍ എസ്.ഐ ശ്രീലാല്‍, എ.എസ്.ഐ ഷാജി മോന്‍, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ ബഷീര്‍ ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement