എന്തും വിളിച്ച്‌ പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും; സ്വർണ്ണക്കടത്ത് ആരോപണങ്ങളിൽ പരോക്ഷ പരാമർശവുമായി പിണറായി

കോട്ടയം : വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ലെന്ന് സ്വർണ്ണക്കടത്ത് കേസിൽ പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ പരാമർശം.

‘വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. എന്തും വിളിച്ച്‌ പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

‘2021 ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു’. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകളിൽ ജനങ്ങളിൽ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ കർശ്ശന സുരക്ഷയിലാണ് മുഖ്യമന്ത്രി കോട്ടയത്ത് ത്തെിയത്. മാധ്യമ പ്രവർത്തകർക്കായും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേ തന്നെ നഗരത്തില പ്രധാന റോഡുകളെല്ലാം അടച്ചു. ഇതോടെ നഗരത്തിൽ വൻ ഗതാഗത കരുക്കാണ് അനുഭവപ്പെട്ടത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വേദിയിലെത്താൻ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകി. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിരുന്നു. കറുത്ത മാസ്‌ക് ധരിക്കരുതെന്നും പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിന്റെ ഭാഗമായി. പിണറായി, ഭാര്യ കമല, മകൾ വീണ, കെ.ടി. ജലീൽ, നളിനി നെറ്റോ, എം. ശിവശങ്കരൻ തുടങ്ങിയവർക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാന വ്യാപകമായി അരങ്ങേറിയത്.

Advertisement