ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരാകുന്നു

ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു.

അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച്‌ താലിക്കെട്ട് നടക്കുമെന്നാണ് വിവരം. ഇരുവരുടെയും അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. ഇരുവരും ഒരേ സർവീസിലുള്ളതിനാൽ സൗഹൃദവലം ഒരു പോലെയാണ് അതിനാൽ വിവാഹശേഷം പ്രത്യേക വിവരുന്നു സത്ക്കാരുമുണ്ടാകും.

ശ്രീറാമിന്റെയും രേണുവിന്റെയും കുടുംബങ്ങൾ തമ്മിലെടുത്ത തീരുമാനമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. മാധ്യമപ്രവർത്തകൻ ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായി സസ്പെൻഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോൾ ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ എം.ഡിയുമാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. ശ്രീറാമിന്റെ പ്രശ്നങ്ങൾ മനസിലാക്കി രേണുവിന്റെ കുടുംബം വിവാഹത്തിന് താത്പര്യം പ്രകടപ്പിക്കുകയായിരുന്നു. സർവ്വീസിലെ സുഹൃത്തുക്കൾക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്.

എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഭഗത്തുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സർവീസിലെത്തുന്നത്. ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാർ കൈയേറ്റങ്ങളൊഴുപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസറെന്ന നിലയിലായിരുന്നു ശ്രീറാമിന് കേരളം കൈയടിച്ചത് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു.

സുവോളജി പ്രൊഫസറായ ഡോ. പി ആർ വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂർത്തിയുടെയും മകനായി 1986 നവംബർ 28ന് എറണാകുളത്തെ പനമ്പിള്ളിനഗറിൽ ജനനം. നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി. പിന്നീട് പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായി ഒരു വർഷം. തിരുവല്ല ആർഡിഒ ആയി പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു.

മൂന്നാർ സംഭവത്തിൽ പ്രദേശത്തെ രണ്ട് എംഎൽഎമാരും ഒരു എംപിയും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രാദേശിക യൂണിറ്റ് ആർഡിഒ ഓഫീസിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. മൂന്നാർ വിഷയം വിവാദമായതിനു ശേഷം ശ്രീറാമിന് സ്ഥാന ചലനം ഉണ്ടാകുകയും തുടർന്ന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഉന്നത പഠനത്തിനായി വിദേശത്ത് പോയത്. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായാണ് നിയമിച്ചു. പ്രൊജക്‌ട് ഡയറക്ടർ-കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിങ് കമ്മീഷണർ, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എന്നീ അധിക ചുമതലകളും നൽകി. ചുമതലയേറ്റതിനു പിന്നാലെയാണ് വഫ ഫിറോസിനൊപ്പമുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടം ജീവിതം മാറ്റി മറിച്ചത്.

ഒറ്റ രാത്രികൊണ്ട് ഹീറോയിൽ നിന്ന് ശ്രീറാം വില്ലൻ വേഷത്തിലേക്ക് മാറി. തിരുവനന്തപുരത്ത് വച്ച്‌ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ സിറാജ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബഷീർ മരിക്കുകയും ചെയ്തു. കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളാണ് രേണു. ബസ് കണ്ടക്ടറായിരുന്നു അച്ഛൻ.

പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്നും 10-ാം ക്ലാസ്സിൽ നിന്ന് 11-ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനത്തിന് ശേഷം തൃശൂരിൽ പി സി തോമസിന്റെ എൻട്രൻസ് ട്രെയിനിങ് സെന്ററിൽ ചേർന്നു. സംസ്ഥാനത്തെ 60-ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടി. 2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന രേണു 2008-09 കോളേജ് യൂണിയനിൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു.

എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ ട്രെയിനി ആയാണ് രേണു ചുമതലയേറ്റിരിക്കുന്നത്. ഐഎഎസ് പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ അസി. കളക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തിൽ ഒന്നാം റാങ്കും കിട്ടിയിരുന്നു. ആദ്യ നിയമനം തൃശൂരിൽ. തൃശൂർ ഡെപ്യൂട്ടി കളക്ടറായിരിക്കെ ക്വാറി മാഫിയകളുടെ കണ്ണിലെ കരടായി. പിന്നീട് മൂന്നാറിൽ സബ് കളക്ടറായി എത്തിയപ്പോഴും അനീതിക്കെതിരെ ശബ്ദമുയർത്തി.

മുതിരപ്പുഴയാറിന്റെ തീരത്ത് അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിനു സ്റ്റോപ് മെമോ കൊടുത്തു. നേരിട്ടെത്തി പരിശോധിക്കുന്നതിനിടയിൽ ദേവീകുളം എംഎ‍ൽഎ. രാജേന്ദ്രൻ സ്ഥലത്തെത്തുകയും കളക്ടറോട് കയർക്കുകയും അവരെ അവഹേളിക്കുകയും ചെയ്തു. അദ്ദേഹം രേണുവിനെക്കുറിച്ച്‌ നടത്തിയ മോശമായ പരാമർശങ്ങൾ സമൂഹത്തിന്റെ വിമർശനത്തിനു കാരണമായി. അതിന്റെ പേരിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Advertisement