കൊല്ലം പ്രാദേശിക ജാലകം

മലയാള കാവ്യസാഹിതി കൊല്ലം ജില്ലാ വാര്‍ഷിക നേര്‍ക്കാഴ്ച ഇന്ന്

കൊട്ടാരക്കര. മലയാള കാവ്യസാഹിതി എല്ലാ ജില്ലാ കളിലും നടത്തിവരുന്ന ജില്ലാ വാര്‍ഷിക നേര്‍ക്കാഴ്ച ഇന്നു രാവിലെ ഒന്‍പതുമുതല്‍ അഞ്ചുവരെ കൊട്ടാരക്കര കുന്നക്കര ടിഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. സാഹിതി അവതാരണ ഗാനത്തോടെയാണ് തുടക്കം.

കേരള യൂണിവേഴ്‌സിറ്റി പബ്‌ളിക്കേഷന്‍ ഡയറക്ടര്‍ ഡോ.റസലുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മകസ സംസ്ഥാന പ്രസിഡന്‌റ് കാവാലം അനില്‍ അധ്യക്ഷത വഹിക്കും . സംസ്താന ജില്ലാ തലത്തില്‍ നടത്തിയ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.കവിയരങ്ങും കലാപരിപാടികളും ഫാ.ജോണ്‍ സ്‌ളീബാ ഉദ്ഘാടനം ചെയ്യും.

ഫാ ഡോ.സി ടി ഈപ്പന്‍ അനുസ്മരണവും പുസ്തക പ്രകാശനവും നാളെ
ശാസ്താംകോട്ട.ഫാ.ഡോ.സിടി ഈപ്പന്‍ അനുസ്മരണ സമ്മേളനവും പുസ്തകപ്രകാശനവും നാളെ (25-4) വൈകിട്ട് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കും. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.റെജി മാത്യു ഉദ്ഘാടനം ചെയ്യും. ഫാ. സിടി ഈപ്പന്‍ രചിച്ച ലേഖന സമാഹാരം കുരിശിന്റെ രശ്മികള്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ അപ്രേം പ്രകാശനം ചെയ്യും.

ഡോ. സികെ ജോണ്‍ പുസ്തകം ഏറ്റുവാങ്ങും. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് അധ്യക്ഷത വഹിക്കും. ചര്‍ച്ച ഓഫ് ഇംഗ്‌ളണ്ട് ലെസ്റ്റര്‍ മഹായിടവക ബിഷപ് മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുമെന്നും ഡോ. സി ടി ഈപ്പന്‍ ട്രസ്റ്റ് സെക്രട്ടറി ഫാ.തോമസ് വര്‍ഗീസ്, ചാവടിയില്‍ മൗണ്ട് ഹൊറേബ് ആശ്രമം സുപ്പീരിയര്‍ ഫാ. സി ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

വൃദ്ധമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

ചാത്തന്നൂര്‍ .വൃദ്ധമാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പോലീസ് പിടികൂടി. ചാത്തന്നൂര്‍ ഇടനാട് കൊല്ലായിക്കല്‍ അമ്പാടി വില്ലയില്‍ സിജൂ (36) ആണ് പോലീസ് പിടിയിലായത്. ഇയാളോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട മാതാവായ കൃഷ്ണകുമാരിയുടെ കഴുത്തിന് പിടിച്ച് കട്ടിലിന് സമീപത്ത് കിടന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

നിരന്തരം ജോലിക്ക് പോകാതെ മദ്യപിച്ച് കഴിയുന്ന ഇയാളെ ഉപദേശിച്ച വിരോധത്തിലാണ് ഇയാള്‍ അമ്മയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മാതാവിന്‍റെ പരാതിയില്‍ കുറ്റകരമായ നരഹത്യ ശ്രമത്തിനും, പരിക്കേല്‍പ്പിച്ചതിനും ചാത്തന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാള്‍ തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ആശാ വി രേഖ, സലിം എ.എസ്സ്.ഐമാരായ അനില്‍കുമാര്‍, ബിജൂ, രാജേഷ്കുമാര്‍ സിപിഒ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.

ഓവര്‍ടേക്ക് ചെയ്ത കാര്‍ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ പോലീസ് പിടിയിലായി

മോട്ടോര്‍ സൈക്കിളിനെ ഓവര്‍ടേക്ക് ചെയ്തതിന് കാര്‍ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മീനാട് ഷംനാദ് മന്‍സിലില്‍ ഷംനാദ് (36), മീനാട് താഴംവടക്ക് വളവില്‍ വീട്ടില്‍ അഭിജിത്ത് (33) എന്നിവരാണ് പോലീസ് പിടിയിലായത്.

ദേശീയപാതയിലൂടെ പാരിപ്പളളിയില്‍ നിന്നും ചാത്തന്നൂരേക്ക് സഞ്ചരിച്ച് വന്ന മോട്ടോര്‍ സൈക്കിളിനെ ഉമയനല്ലൂര്‍ സ്വദേശിയായ വിഷ്ണു ഓടിച്ച് കൊണ്ട് വന്ന കാര്‍ ഓവര്‍ടേക്ക് ചെയ്തു. തുടര്‍ന്ന് ഊറാന്‍വിള ജംഗ്ഷന് സമീപം വച്ച് പ്രതികള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറ്റി കാര്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചു. കാറില്‍ നിന്നും ഇറങ്ങിയ വിഷ്ണുവിനെ ചവിട്ടി തറയിലിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയെ ചാത്തന്നൂര്‍ പോലീസ് സംഘം പ്രതികളെ സ്ഥലത്ത് നിന്നും പിടികൂടി വിഷ്ണുവിനെ ആശുപത്തിയില്‍ എത്തിക്കുകയായിരുന്നു.
ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ആശാ വി രേഖ, രാജേഷ് എ.എസ്സ്.ഐമാരായ ബിജൂ അനില്‍കുമാര്‍ സലീം സിപിഒ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്യ്തു.

ശാസ്താംകോട്ട ആഞ്ഞിലിമൂടം സെന്‍റ് തോമസ് ദേവാലയത്തിലെ റാസ തുടക്കം

നിരവധി മോഷണ കേസുകളിലെ പ്രതികളെ യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു

നിരവധി മോഷണ കവര്‍ച്ച കേസുകളിലെ പ്രതികളായ രണ്ടു പേരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലാണ് അറസ്റ്റ്. പോളയത്തോട് വയലില്‍ തോപ്പില്‍ ഷാമോന്‍ (32), അയത്തില്‍ അനുഗ്രഹ നഗര്‍ 180 നെടിയവിള കല്ലുപ്പുറത്ത് വീട്ടില്‍ സമീര്‍ (41) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കൊല്ലം ഈസ്റ്റ്, ഇരവിപുരം, കൊട്ടിയം, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളിലായി ഷാമോന് 12 ഓളം കേസുകളും, കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, കൊട്ടിയം, ചാത്തന്നൂര്‍ സ്റ്റേഷനുകളിലായി സമീറിന് 16ഓളം കവര്‍ച്ച, മോഷണ കേസുകളും നിലവിലുണ്ട്. കഴിഞ്ഞ 14ന് രാത്രി പുന്തലത്താഴത്തുളള ബാര്‍ ഹോട്ടലിന്‍റെ സമീപത്ത് വച്ച് സുദര്‍ശനന്‍ എന്ന യുവാവിന്‍റെ കൈവമുളള പണവും റിസ്റ്റ് വാച്ചും മൊബലുമടക്കം 15000/- ഓളം രൂപയുടെ മുതലുകളാണ് ഇവര്‍ കവര്‍ച്ച ചെയ്തത്.

ബാറില്‍ നിന്നും പുറത്തിറങ്ങിയ സുദര്‍ശനനെ ഇവര്‍ ബലം പ്രയോഗിച്ച് അടുത്ത ഒഴിഞ്ഞ പുരയിടത്തിലെത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം സ്ഥലം വിട്ട ഇവരില്‍ ഒരാള്‍ തിരുവനന്തപുരത്ത് ഉളളതായി സിറ്റി പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സമീറിനെ തിരുവനന്തപുരത്ത് നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഷാമോനെ പുന്തലത്താഴത്തെ ഒളിയിടത്തില്‍ നിന്നും പോലീസ് പിടികൂടി.
ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, ജയേഷ്, പ്രകാശ്, ആന്‍റണി, അജിത്ത് എ.എസ്.ഐ സുരേഷ്, സി.പി.ഒ മാരായ അനീഷ്, സിജൂ, ശോഭ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

ഗ്രാന് മ ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനം ആചരിച്ചു

ഗ്രാന് മ ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. എൻ്റെ പുസ്തകം എന്ന വിഷയത്തോടനുബന്ധിച്ച് നടന്ന സെമിനാർ വിദ്യാരംഭം സെൻട്രൽ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ടി.കെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കെ.ബി.ശെൽവമണി സ്വഗതം പറഞ്ഞു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. ജോസ് ജെ , ടി. ജോസ് കുട്ടി, ശ്രീഹരി, ജിജി ദാസ്, തുടങ്ങിയവർ സംസാരിച്ചു

കാപ്പാ ചുമത്തി ജില്ലയിലേക്കുളള പ്രവേശനം വിലക്കി
കൊല്ലം. നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാട് കടത്തി. കൊല്ലം താലൂക്കില്‍, വടക്കേവിള വില്ലേജില്‍പി. കെ. നഗര്‍ 130 സി. ആര്‍ ലാര്‍ വീട്ടില്‍ റൊണാള്‍ഡിനെയാണ് (28, മനു) നാട് കടത്തിയത്.

കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി റ്റി നാരായണന്‍ ഐ.പി.എസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി ഐ.പി.എസ് ആണ് ഇയാളെ കൊല്ലം ജില്ലയില്‍ നിന്നും ആറ് മാസത്തേക്ക് നാട് കടത്തിയത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇയാളെ മുമ്പ് കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടായിരുന്നു.

കരുതല്‍ തടങ്കലില്‍ നിന്നും മോചിതനായ ഇയാള്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ നാട് കടത്തിയത്. കൊല്ലത്തും പരിസരത്തും ഗഞ്ചാവ് ശേഖരിച്ച് വില്‍പ്പന നടത്തുന്ന ഇയാളെ എക്സൈസ് സംഘം രണ്ടു കിലോ ഗഞ്ചാവുമായും, 18 ചെറിയ പൊതികളിലായി വില്‍പ്പനയ്ക്ക് കൈവശം സൂക്ഷിച്ചിരുന്ന 90 ഗ്രാം ഗഞ്ചാവുമായും രണ്ട് തവണ പിടികൂടിയിട്ടുണ്ട്, ഇയാള്‍ക്കെതിരെ നരഹത്യ ശ്രമത്തിന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലും, മോഷണത്തിനും, ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും, യുവാവിനെ കത്താള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് മോട്ടോര്‍ സൈക്കിള്‍ കവര്‍ച്ച ചെയ്തതിനും, യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചതിനും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നാല് കേസുകളും നിലവിലുണ്ട്.

കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാര്‍, എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ് എസ്.സി.പി.ഒ മനോജ് കുമാര്‍.ആര്‍, ശിവകുമാര്‍.എസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കൊല്ലം ജില്ലയില്‍ നിന്നും നാട് കടത്തിയത്. സഞ്ചലന നിരോധന ഉത്തരവ് ലംഘിച്ച് ഇയാള്‍ കൊല്ലം ജില്ലയില്‍ പ്രവേശിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 1090, 04742742265, 04742723626, 9497980216 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു,

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ


കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തലവൂർ ഞെക്കൻകോട് കിഴക്കേതിൽ വീട്ടിൽ അനീഷ്കുമാർ(25) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മുൻപും പോക്‌സോ ആക്ട് പ്രകാരം കേസ് നിലവിലുണ്ട്.

Advertisement