24 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി,കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്. വ്യാജ വീഡിയോ വിവാദത്തിൽ കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ. ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യം.
കെ കെ ശൈലജക്കെതിരെ യുഡിഎഫിൻ്റെ ആസൂത്രിത വ്യാജ പ്രചാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ പോലീസ് വീണ്ടും കേസെടുത്തു.

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന തനിക്കെതിരായ ആരോപണങ്ങൾ ശൈലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പിലിൻ്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു. ജനരോഷം മറികടക്കാനാണ് നോട്ടീസ് എന്നായിരുന്നു എൽഡിഎഫിന്റെ പ്രതികരണം. അതേസമയം,
വ്യാജ വീഡിയോ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന ക്ലിപ്പുകളും ചിത്രങ്ങളും യുഡിഎഫ് നേതാക്കൾ പ്രചരിപ്പിച്ചുവെന്ന് ആരോപണം.

ഇല്ലാത്ത വീഡിയോയെ കുറിച്ചാണ് ആരോപണം എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ മറുപടി. അതിനിടെ കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ റാണിയമ്മ പരാമർശം നടത്തിയതിന് കോഴിക്കോട് റൂറൽ സൈബർ പോലീസ് സ്വമേധയാ കേസെടുത്തു. വടകരയിൽ വോട്ടെടുപ്പിന് അധിക സുരക്ഷ വേണമെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. പ്രശ്നബാധിത സ്ഥലങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു

Advertisement