തൃശ്ശൂർ പൂരം നടത്തിപ്പിന് സ്ഥിരം സംവിധാനം വേണം; നിയമം കൊണ്ടുവരണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ : പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം. പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാകുന്നു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ ആവശ്യപ്പെട്ടു.
പൂരം അലങ്കോമാക്കിയ കമ്മീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഒരു ഹോം വർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണർ കാര്യങ്ങൾ ചെയ്തു. കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അധ്യായമാണിത്. ഗുണ്ടാ, പോലീസ് രാജാണ് നടത്തിയത്. എസിപി സുദർശൻ ഇരു ദേവസ്വങ്ങളുമായി നല്ല ബന്ധത്തിലാണ് പോയത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്

നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡിവൈഎസ്പി അപമര്യാദയായി പെരുമാറി. ഷാജി എന്നോ മറ്റോ പേരുള്ള ഉദ്യോഗസ്ഥനാണ്. വടക്കുന്നാഥന് മുന്നിൽ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി തോമസ് മതിയായ പാസ് നൽകിയില്ലെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി.

Advertisement