കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ സുഹൃത്തിന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതിന് കേസ്

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതിനാണ് കേസ്. ചൊവ്വ ദോഷം മാറ്റാനെന്ന പേരിൽ സഹോദരിയെ നിതീഷ് പ്രതീകാത്മകമായി വിവാഹം കഴിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട നിലയില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാനസിക നില താളംതെറ്റിയ അവസ്ഥയിലായിരുന്നു.

പൊലീസ് പല തവണ കൗണ്‍സിലിങ് നടത്തിയശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. മാനസിക നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ പെണ്‍കുട്ടിയുടെ അമ്മയേയും നിതീഷ് ബലാത്സംഗം ചെയ്തിരുന്നു. തന്നില്‍ പ്രവേശിച്ച ഗന്ധര്‍വനെ പ്രീതിപ്പെടുത്താനെന്ന പേരിലായിരുന്നു പീഡനം.

Advertisement