അനുവിൻ്റെ ജീവന് ആരാണ് സമാധാനം പറയേണ്ടത്

കോഴിക്കോട് .പത്തൊമ്പതാം വയസിൽ പിടിച്ചുപറിയിൽ തുടങ്ങി അക്രമ ജീവിതമാരംഭിച്ച കൊടും കുറ്റവാളിയെ 56 കേസുകളിൽ ഉൾപ്പെട്ടിട്ടു കൂടി സമൂഹത്തിലേക്ക് ഇറക്കിവിട്ട നിയമ സംവിധാനമാണ് ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ വെമ്പൽ കൊണ്ട് അപരിചിതൻ്റെ ലിഫ്റ്റ് തേടിയ അനുവിൻ്റെ  ജീവന് സമാധാനം പറയേണ്ടത്. 

പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാൻ 29 വർഷമായി സ്ഥിരം കുറ്റവാളി. വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്നത് പതിവാക്കിയ മുജീബ് റഹ്മാനെ നിരീക്ഷിക്കുന്നതിൽ പൊലീസ് സംവിധാനം തീർത്തും പരാജയപ്പെട്ടു

പത്തൊമ്പതാം വയസിൽ പിടിച്ചുപറിയിൽ തുടങ്ങി. ഏറെ വൈകാതെ വാഹന മോഷണത്തിലേക്ക് മുജീബ് കടന്നു. കേരളത്തിൽ നിന്ന് കാറുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന് കൈമാറും. 2001 മുതൽ 10 വർഷം ഇതായിരുന്നു പതിവ്. മോഷണം പിടിച്ചുപറി എന്നിവക്കൊപ്പം സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ആഭരണങ്ങൾ കവരുന്നതുമായിരുന്നു മുജീബിന്‍റെ രീതി. 2020ൽ മുത്തേരിയിൽ വയോധികയെ, ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്രയിൽ അനുവിനെ തലക്കടിച്ച് ബോധരഹിതയാക്കിയാണ് വെള്ളത്തിൽ ചവിട്ടി താഴ്ത്തിയത്. തൃശൂർ മുതൽ കാസർഗോഡ് വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകൾ മുജീബിനെതിരെ നിലവിലുണ്ട്. എന്നാൽ ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളിൽ മാത്രമാണ്. സ്ഥിരം അക്രമിയായതിനാൽ  ഇയാൾക്കെതിരെ മിണ്ടാൻ പോലും നാട്ടുകാർക്ക് ഭയമാണ്.

കൊടുംകുറ്റവാളിയായ ഇയാൾക്ക് സമൂഹത്തിൽ സ്വര്യവിഹാരത്തിന് എങ്ങനെ അവസരമൊരുങ്ങി എന്നതാണ് അവശേഷിക്കുന്ന ചോദ്യം. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ചിട്ടും എന്തുകൊണ്ട് ഇയാൾ പൊലീസിന്‍റെ നിരീക്ഷണ വലയത്തിലുണ്ടായില്ല. മുത്തേരിീയിലെ അതിജീവിത പറഞ്ഞതുപോലെ നേരത്തെയുണ്ടായ കുറ്റകൃത്യങ്ങളിൽ ശക്തമായ ശിക്ഷ നടപടി ഉണ്ടായിരുന്നുവെങ്കിൽ അനുവിന് ഈ ദുർഗതി സംഭവിക്കില്ലായിരുന്നു

Advertisement