കടമ്പനാട് വില്ലേജ് ഓഫീസറായ മനോജിന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് കുടുംബം

കടമ്പനാട് വില്ലേജ് ഓഫീസറായ മനോജിന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് അദ്ദേഹത്തിന് സമ്മര്‍ദമുണ്ടായെന്നും രാവിലെ വന്ന ഫോണ്‍ കോളിന് ശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മനോജിന് ജോലിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെത്തി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. മനോജിന്റെ ഭാര്യ ശൂരനാട് എല്‍പി സ്‌കൂളിലെ ടീച്ചറാണ്. ഇവര്‍ സ്‌കൂളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്. ഇതിനു മുന്‍പ് ആറന്മുള വില്ലേജ് ഓഫീസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസര്‍ ആയി ചുമതലയേറ്റത്.

Advertisement