ടിപി കൊലപാതകത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ പിണറായി, കോണ്‍ഗ്രസ്

തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ കോൺഗ്രസ് നേതൃത്വം. കൊലപാതകത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയൻ്റേതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആരോപിച്ചു. അതേസമയം, സിപിഐഎം നേതാക്കളെ വേട്ടയാടാൻ യുഡിഎഫ് സർക്കാർ കേസിനെ ഉപയോഗിച്ചതായി എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജൻ കുറ്റപ്പെടുത്തി..

ടി.പി വധക്കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചതോടെ, സിപിഐഎമ്മിനെതിരെ ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കേസിൽ ഇനിയും അകത്താകേണ്ടവരുണ്ടെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ആരോപിച്ചു.

കൃത്യം നടപ്പാക്കിയതിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. ഫോൺ കോൾ രേഖകൾ പൂർണമായി കിട്ടാതിരുന്നതാണ് ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം.

ടിപി വധത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജൻ. പി മോഹനനെ വെറുതെ വിട്ടത് ഇതിന്റെ തെളിവാണ്.
സിപിഐഎം പ്രതിസ്ഥാനത്തുള്ള കേസിൽ വരും ദിവസങ്ങളിലും ആരോപണം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

Advertisement