നടുക്കം, തെരുവുനായ്ക്കൾ പാതി ഭക്ഷിച്ച മൃതദേഹം ഭാര്യയെ ആക്രമിച്ച് എത്തിയ ആളുടേത്

വർക്കല. ചാവർകോട് നിന്ന് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വീട്ടിൽ അക്രമം കാട്ടി ഒളിവിൽ പോയ ആളെന്ന് സൂചന. കണ്ടത് ചാവർ കോട് സ്വദേശിയായ അജിത് ദേവദാസിന്റെ മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെ ചാവർകോടുള്ള ഒഴിഞ്ഞ റബർ തോട്ടത്തിൽ നിന്ന് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിലാണ് മൃതദേഹം കണ്ടത്. അരയ്ക്കു താഴെക്കുള്ള ഭാഗം പൂർണമായും തെരുവുനായ്ക്കൾ ഭക്ഷിച്ചു. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മൃതദേഹം പഴകിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് അജിത്ത് ദേവദാസിൻ്റെ മൃതദേഹം എന്ന് സ്ഥിരീകരിച്ചത്.

ജനുവരി 25ന് ഭാര്യ ധന്യ തന്നെ ആക്രമിച്ചു എന്ന് കാണിച്ച് അജിത്ത് ദേവദാസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തമ്മിലുണ്ടായ തർക്കത്തിൽ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി എന്നായിരുന്നു പരാതി. പിന്നാലെ അജിത്തിനെ കാണാതായി. സ്ഥിരം മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫോറൻസിക് സംഘം പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Advertisement