കലൂരിലെ എടശേരി ബാറിൽ ജീവനക്കാർക്കു നേരെ വെടിയുതിർത്ത സംഘത്തിലെ മൂന്ന് പേർ പിടിയില്‍

എറണാകുളം. കലൂരിലെ എടശേരി ബാറിൽ ജീവനക്കാർക്കു നേരെ വെടിയുതിർത്ത സംഘത്തിലെ മൂന്ന് പേർ പിടിയിൽ.
കൂടുതൽ പേർക്കായി അന്വേഷണം
ഊർജിതം. തൊടുപുഴ കറുക സ്വദേശിയുടെ പേരില്‍ റജിസ്റ്റർ ചെയ്ത വെള്ള വാഹനത്തിലാണ് അക്രമികൾ എത്തിയത്. രാത്രി 11.30ന് നടന്ന അക്രമത്തില്‍ ബാര്‍ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.

ബാർ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത സംഘത്തിലെ ഷമീർ,ദിൽഷൻ,വിജയ് എന്നിവരാണ് പിടിയിലായത്. പ്രതികളെ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബാറിൽ നിന്നും അക്രമി സംഘം മദ്യം കഴിച്ചു പുറത്തിറങ്ങിയ ശേഷമായിരുന്നു ആക്രമണം. ബാറിന്റെ സേവനം അവസാനിപ്പിക്കുന്ന സമയം വീണ്ടും മദ്യം ആവശ്യപ്പെട്ട് നാലംഗ സംഘം ഗെയ്റ്റിനു സമീപം ബഹളമുണ്ടാക്കിയതോടെ മാനേജർ‍ ജിതിൻ ഇടപെടുകയായിരുന്നു. പിന്നാലെ ജിതിന് ക്രൂരമായ മർദ്ദനമേറ്റു. മാനേജരെ മർദ്ദിക്കുന്നതു കണ്ട് ഓടിയെത്തിയ ജീവനക്കാരായ സുജിൻ ജോൺസന് വയറ്റില്‍ രണ്ടു തവണയും അഖിൽ നാഥിന് തുടയിൽ ഒരു തവണയും വെടിയേറ്റു. അക്രമികള്‍ എത്തിയ വാഹനം മുവാറ്റുപുഴ മടവൂരിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരെ വെടിവയ്ക്കാനുപയോഗിച്ചത് എയർ പിസ്റ്റളോ, റിവോൾവർ തന്നെയോ ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. തോക്കിന്റെ ഉറവിടവും അക്രമികളുടെ ലക്ഷ്യവും അന്വേഷണപരിധിയിലാണ്.

Advertisement