മാനന്തവാടിയിലെ കാട്ടാനയെ വെടിവയ്ക്കാന്‍ ശ്രമം തുടരുന്നു

Advertisement

വയനാട്. മാനന്തവാടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ തണ്ണീര്‍കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം തുടരുന്നു. ആന ഒരു വാഴത്തോട്ടത്തിനുള്ളില്‍ആയതിനാല്‍ വെടിവയ്ക്കുന്നത് ശ്രമകരമാണ്. കാട്ടാനയെ മയക്കുവെടി വെക്കും എന്ന് ജില്ലാ കളക്ടര്‍ രേണുരാജ് ആണ് അറിയിച്ചത്. കുങ്കിയാനകളായ കോന്നി സുരേന്ദ്രന്‍, വിക്രം,സൂര്യ എന്നിവയെ സ്ഥലത്ത് എത്തിച്ചു. ആര്‍ആര്‍ടി സംഘവും സജ്ജരാണ്. ആന ജനവാസമേഖലയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

മാനന്തവാടി ടൗണില്‍ കടകള്‍ അടപ്പിക്കുന്നുണ്ട്. മാനന്തവാടി ടൗണിലാണ് ഇന്ന് രാവിലെ മുതല്‍ കാട്ടാന ഭീതി പടര്‍ത്തുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.
മയക്കുവെടി വച്ച് പിടികൂടിയ ശേഷം ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കില്‍ കര്‍ണാടക വനം വകുപ്പിന്റെ സഹായം തേടും എന്നും കളക്ടര്‍ പറഞ്ഞു. ആനയെ പിന്തുടരുകയോ ഫോട്ടോ, വീഡിയോ എന്നിവ എടുക്കുകയോ ചെയ്യരുത് എന്നും ആനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആറ് മണിക്കൂറില്‍ അധികമായ കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്. ആളുകള്‍ മാനന്തവാടി ടൗണില്‍ വരുന്നത് പരമാവധി ഒഴിവാക്കണം എന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

Advertisement