ഭര്‍ത്താവിനോട് ഇഷ്ടം മാത്രമാണുള്ളതെന്നും അടുത്ത ജന്മത്തില്‍ ഒന്നിച്ചു ജീവിക്കണമെന്നും അനന്തലക്ഷ്മിയുടെ ആത്മഹത്യാക്കുറിപ്പ്

മക്കളെ ചേര്‍ത്തുകെട്ടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. കിണറ്റിന്‍ കരയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ്(ആറ്), വൈഭവ്(ആറ് മാസം) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മക്കളെ ചേര്‍ത്തുകെട്ടി അനന്തലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ ഭര്‍ത്താവായ നിധീഷിനോട് ഇഷ്ടം മാത്രമാണുള്ളതെന്നും അടുത്ത ജന്മത്തില്‍ ഒന്നിച്ചു ജീവിക്കണമെന്നും എഴുതിയിട്ടുണ്ട്. തന്റെ അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ആത്മഹത്യാ കുറിപ്പിലെ വരികള്‍ കേട്ടറിഞ്ഞ പ്രദേശവാസികളാകെ വിതുമ്പലടക്കുകയാണ്. എന്തിനാണ് അഖില ജീവനൊടുക്കിയതെന്നാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വ്യക്തമാകാത്തത്.
ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന നിധീഷ് ശനിയാഴ്ച രാത്രി പാനൂരിലെ അമ്പലത്തില്‍ പൂജയ്ക്കായി പോയ സമയത്താണ് സംഭവം. വീട്ടിലേക്ക് ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അയല്‍ക്കാരെ നിധീഷ് വിവരം അറിയിച്ചു. അയല്‍ക്കാരാണ് വീട്ടിലെ കിണറില്‍ അനന്തലക്ഷ്മിയും കുട്ടികളും വീണ് കിടക്കുന്നത് കണ്ടത്. അനന്തലക്ഷ്മിയുടെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു കുട്ടികള്‍.

Advertisement