പത്ത് വയസുകാരി വൈഗയുടെ കൊലപാതക കേസില്‍ വിധി നാളെ

Advertisement

പത്ത് വയസുകാരി വൈഗയുടെ കൊലപാതക കേസില്‍ വിധി നാളെ. മകളെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനു മോഹന്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസില്‍ നാളെ വിധി പറയുന്നത്.
3,400 പേജുള്ള കുറ്റപത്രം ആണ് പോലീസ് സമര്‍പ്പിച്ചത്. കേസില്‍ 98 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 2021 മാര്‍ച്ച് 22-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകള്‍ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹന്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിന്നാലെ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് മുങ്ങി.
ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തോളം ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പ്രതിയെ കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പോലീസിന്റെ നിഗമനം.

Advertisement