അടൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന; ലാപ്ടോപ്പുകളും രേഖകളും പിടിച്ചെടുത്തു

Advertisement

ആലപ്പുഴ : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട അടൂരിലും പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂർ.

വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ചതിൽ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.

കെപിസിസി വിശദീകരണം നൽകിയില്ല

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നൽകിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് പൊലീസും നോട്ടീസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദ്ദേശം. പൊലീസ് ഇന്നലെ റിട്ടേണിംഗ് ഓഫീസർ രതീഷിന് നോട്ടീസ് നൽകിയിരുന്നു 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതേവരെ ലഭിച്ചത്. നിരവധി ആപ്പുകൾ മുഖേന വ്യാജ ആഡി കാർഡുകൾ നിർമ്മിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Advertisement